Latest NewsKerala

ബിജെപിയെ സവർണ്ണ പാർട്ടിയെന്ന് അധിക്ഷേപിച്ച് വംശശുദ്ധി രാഷ്ട്രീയം കളിക്കുന്നത് കോൺഗ്രസും സിപിഎമ്മും: സന്ദീപ് വാചസ്പതി

തിരുവനന്തപുരം: രാഷ്‌ട്രപതി തെരഞ്ഞെടുപ്പിൽ പോലും രാഷ്ട്രീയം കലർത്തിയത് കോൺഗ്രസ് സംസ്കാരമാണെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി. ദ്രൗപതി മുർമ്മുവിനെ പിന്തുണയ്ക്കാൻ കേരളത്തിലെ ജനപ്രതിനിധികൾ തയ്യാറാകാത്തത് അന്ധമായ ബിജെപി വിരോധത്തിലുമുപരി അവരുടെ വർണ്ണവെറി കൊണ്ടാണ് എന്നദ്ദേഹം ചൂണ്ടിക്കാട്ടി. ഇഷ്ടക്കാരായ രാഷ്ട്രീയക്കാരെ തിരുകി കയറ്റാനുള്ള സ്ഥലമായാണ് രാഷ്ട്രപതി ഭവനേയും കോൺഗ്രസ് പരിഗണിച്ചിരുന്നത്. ഇതിന് മാറ്റമുണ്ടായത് ബി.ജെ.പി അധികാരത്തിലെത്തിയപ്പോൾ‍ മാത്രമാണ് എന്നും അദ്ദേഹം പറഞ്ഞു.

സന്ദീപ് വാചസ്പതിയുടെ പോസ്റ്റിന്റെ പൂർണ്ണ രൂപം:

രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ജനപ്രതിനിധികൾക്ക് ‘വിപ്പ്’ ബാധകമല്ല. അതായത് രാഷ്ട്രീയ പാർട്ടികളുടെ ഇടപെടലുകളോ തിട്ടൂരങ്ങളോ ഭാരമാകാതെ സ്വതന്ത്രമായി വോട്ട് രേഖപ്പെടുത്താനുള്ള അവകാശം ഭരണഘടന അനുവദിക്കുന്നു എന്ന് സാരം. രാഷ്ട്രപതി എന്നത് കക്ഷിരാഷ്ട്രീയത്തിന് അതീതമായ പദവി ആകണമെന്ന നമ്മുടെ ഭരണഘടനാ ശിൽപ്പികളുടെ ഉദാത്തമായ നിലപാടാണ് ഇതിന് കാരണം. ദൗർഭാഗ്യമെന്ന് പറയട്ടെ പലപ്പോഴും ഇത് അട്ടിമറിക്കപ്പെട്ടു. ഇഷ്ടക്കാരായ രാഷ്ട്രീയക്കാരെ തിരുകി കയറ്റാനുള്ള സ്ഥലമായാണ് രാഷ്ട്രപതി ഭവനേയും കോൺഗ്രസ് പരിഗണിച്ചിരുന്നത്.

ഇതിന് മാറ്റമുണ്ടായത് ബി.ജെ.പി അധികാരത്തിലെത്തിയപ്പോൾ‍ മാത്രമാണ്.
എ.പി.ജെ അബ്ദുൾ കലാം, രാംനാഥ് കോവിന്ദ്, ദ്രൗപതി മുർമ്മു മൂന്നു പേരേയും ബിജെപി പരിഗണിച്ചത് രാഷ്ട്രീയം നോക്കിയായിരുന്നില്ല. മുർമ്മു രാഷ്ട്രീയക്കാരിയാണെങ്കിലും വനവാസി വിഭാഗത്തിൽ നിന്നുള്ള പ്രതിനിധി എന്ന നിലയിൽ എല്ലാവരുടേയും അംഗീകാരം നേടിയെടുക്കാൻ സാധിച്ചാണ് രാഷ്ട്രപതി ഭവനിലേക്ക് എത്തുന്നത്. എന്താണ് ഭാരതം എന്ന് ലോകത്തോട് വിളിച്ചു പറയാനുള്ള അവസരമായാണ് ബിജെപി ഇതിനെ ഉപയോഗിച്ചത്.

ലോകത്തിലെ ഒരു രാഷ്ട്രത്തിനും ഇതുവരെ സാധിക്കാത്ത ഉന്നതമായ ജനാധിപത്യ മൂല്യം നടപ്പാക്കാൻ ഇതുമൂലം നമ്മുക്കായി. അതുകൊണ്ടാണ് മിക്കപാർട്ടികളും മുർമ്മുവിനെ പിന്തുണയ്ക്കാൻ തയ്യാറായത്.
പക്ഷേ അപ്പോഴും മലയാളികളായ എം.പിമാരും എം.എൽ.എമാരും ‘വംശശുദ്ധി’ ഉയർത്തി പിടിച്ച് അടിമ വംശ ധർമ്മം പാലിച്ചു. അല്ലാതെ എന്ത് സ്വാതന്ത്ര്യം? എന്ത് ജനാധിപത്യം? ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തെ നയിക്കാൻ ഏറ്റവും അവശ വിഭാഗത്തിൽ നിന്നുള്ള ഒരാൾക്ക് അവസരം കൈവരുമ്പോൾ അതിനെ എതിർക്കാൻ അധമ മനസുള്ള രാഷ്ട്രീയക്കാർക്ക് മാത്രമേ സാധിക്കൂ.

പിന്നാക്ക വിഭാഗക്കാരനായ കെ.ആർ നാരായണനെ രാഷ്ട്രപതിയാക്കാൻ കോൺഗ്രസ് തീരുമാനിച്ചപ്പോൾ ബി.ജെ.പി പൂർണ്ണ പിന്തുണ നൽകുകയും 95% വോട്ടുകളോടെ നാരായണൻ പിന്നാക്ക വിഭാഗത്തിൽ നിന്നുളള ആദ്യ രാഷ്ട്രപതി ആവുകയും ചെയ്തു. ഇതാണ് ബി.ജെ.പിയും മറ്റുള്ളവരും തമ്മിലുള്ള വ്യത്യാസം. ‘രാഷ്ട്രം ആദ്യം, പാർട്ടി പിന്നീട്, വ്യക്തി അവസാനം’ എന്നത് ബിജെപിക്ക് വെറും മുദ്രാവാക്യം മാത്രമല്ല. ജീവിത ദൗത്യമാണ്.
ദ്രൗപതി മുർമ്മുവിനെ പിന്തുണയ്ക്കാൻ കേരളത്തിലെ ജനപ്രതിനിധികൾ തയ്യാറാകാത്തത് അന്ധമായ ബിജെപി വിരോധത്തിലുമുപരി അവരുടെ വർണ്ണവെറി കൊണ്ടാണ്.

എം.എം മണിയെ ചിമ്പാൻസിയാക്കുന്ന കോൺഗ്രസ് മനസും, നാട്ടകം പോളിടെക്നിക് ഹോസ്റ്റലിൽ ‘പുലയക്കുടിൽ’ സ്ഥാപിച്ച എസ്.എഫ്.ഐ മനസും രണ്ടല്ല, ഒന്നാണ്. “ശ്രീദേവിയിൽ മനോരോഗിയെ ആരോപിക്കുമ്പോൾ യഥാർത്ഥ ചിത്തരോഗി സന്തോഷിക്കുകയാണ്.” എന്ന് മണിച്ചിത്രത്താഴിലെ ഡോ. സണ്ണി പറഞ്ഞത് പോലെ ബിജെപിയെ സവർണ്ണ പാർട്ടി എന്ന് അധിക്ഷേപിച്ച് ‘വംശശുദ്ധി രാഷ്ട്രീയം’ കളിക്കുന്ന ഇടത്-വലത് പാർട്ടികള്‍ നാടിന്‍റെ ശാപമാണ്. ഇത് തിരിച്ചറിയാൻ വൈകുന്ന ഓരോ നിമിഷവും മലയാളി ജാതിവെറിയുടെ കുപ്പത്തൊട്ടിലിൽ തന്നെയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button