കോഴിക്കോട്: കോളേജ് വിദ്യാർത്ഥിനിയെ ലഹരിമരുന്ന് നല്കി പീഡിപ്പിച്ച ശേഷം വഴിയില്‍ ഉപേക്ഷിച്ച സംഭവത്തിൽ പ്രതി പിടിയിൽ. വയനാട് കൽപ്പറ്റ സ്വദേശി ജിനാഫിനെയാണ് റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക സ്ക്വാഡ് പിടികൂടിയത്. തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ വെച്ചാണ് പ്രതി പിടിയിലായത്. താമരശ്ശേരിയിലെ സ്വകാര്യ സ്കൂളിലെ ബിരുദ വിദ്യാർത്ഥിനി ആണ് പീഡനത്തിന് ഇരയായത്. പെൺകുട്ടിയ്ക്ക് ലഹരിമരുന്ന് നൽകിയ ശേഷം വിവാദ സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു എന്നാണ് പെൺകുട്ടി നൽകിയ മൊഴി.
പെൺകുട്ടിയും യുവാവും മുൻപരിചയമുണ്ടായിരുന്നു. തൻ്റെ സുഹൃത്ത് വിദേശത്തേക്ക് പോകുകയാണെന്നും അയാളെ യാത്രയാക്കാൻ പോയിട്ടുവരാമെന്നും പറഞ്ഞാണ് പെൺകുട്ടിയെ ഇയാൾ എറണാകുളത്തേക്ക് കൊണ്ടു പോയത്. പിറ്റേന്ന് തിരിച്ചെത്തുമെന്നായിരുന്നു പെൺകുട്ടി താമസിക്കുന്ന സ്ഥലത്ത് പറഞ്ഞിരുന്നത്. യുവാവിൻ്റെ കാറിലായിരുന്നു യാത്ര. തുടർന്ന് ലഹരി നൽകി ലെെംഗിക പീഡനത്തിന് വിധേയമാക്കുകയായിരുന്നു എന്നാണ് പെൺകുട്ടി മൊഴി നൽകിയിരിക്കുന്നത്. തുടർന്ന് താമരശ്ശേരി ചുരത്തിലെ ഒൻപതാം വളവിൽ തന്നെ ഇറക്കി വിട്ടുവെന്നും പെൺകുട്ടി പറയുന്നു.
തുടർന്ന് വീട്ടുകാരെ ബന്ധപ്പെട്ട പെൺകുട്ടി തനിക്കു സംഭവിച്ച കാര്യങ്ങൾ വെളിപ്പെടുത്തുകയായിരുന്നു. വീട്ടുകാരാണ് പെൺകുട്ടി ചുരത്തിലുണ്ടെന്ന് പൊലീസിനെ അറിയിക്കുന്നത്. തുടർന്ന് പൊലീസ് സ്ഥലത്തെത്തി പെൺകുട്ടിയെ കണ്ടെത്തുകയും സുരക്ഷിത സ്ഥലത്തേക്ക് മാറ്റുകയുമായിരുന്നു. പൊലീസ് വിദ്യാര്‍ഥിനിയെ കണ്ടെത്തുന്ന സമയത്ത്, പ്രദേശത്ത് പ്രതി ഉണ്ടായിരുന്നതായി പെണ്‍കുട്ടി മൊഴി നല്‍കിയതായും വിവരമുണ്ട്. പൊലീസിനെ കണ്ടതോടെയാണ് ഇയാൾ കടന്നുകളഞ്ഞതെന്നാണ് വിവരം.
മെയ് 30നാണ് പെണ്‍കുട്ടിയെ കാണാതായെന്ന പരാതി പൊലീസിൽ ലഭിക്കുന്നത്. പരാതി ലഭിച്ചതിനു പിന്നാലെ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ താമരശേരി ചുരത്തിലെ ഒന്‍പതാം വളവില്‍ നിന്ന് പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു. ഉപേക്ഷിച്ച നിലയിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയതെന്നാണ് വിവരം. തുടർന്ന് പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. പരിശോധനയില്‍ പെണ്‍കുട്ടി ലെെംഗിക പീഡനത്തിന് ഇരയായതായി സ്ഥിരീകരിച്ചിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.
തുടർന്ന് പൊലീസ് പെൺകുട്ടിയെ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കുകയും പെൺകുട്ടി മജിസ്ട്രേറ്റിന് രഹസ്യ മൊഴി നൽകുകയും ചെയ്തു. എംഡിഎംഎ വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് പ്രതിയെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. അതേസമയം ഇയാൾ ഒളിവിലാണെന്നും പൊലീസ് പറഞ്ഞു. ഇയാള്‍ക്കായി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. ചൊവ്വാഴ്ചയാണ് പെൺകുട്ടിയെ കാണാതായത്. കോളേജിനു സമീപത്ത് പേയിംഗ് ഗസ്റ്റായി താമസിക്കുകയായിരുന്നു പെൺകുട്ടി. ചൊവ്വാഴ്ച വീട്ടിലേക്ക് എന്ന് പറഞ്ഞാണ് പെണ്‍കുട്ടി ഇവിടെ നിന്ന് ഇറങ്ങിയതെന്നാണ് വിവരം.
എന്നാൽ രണ്ടു ദിവസം കഴിഞ്ഞിട്ടും പെൺകുട്ടി വീട്ടിൽ എത്തിയില്ല. തിരിച്ച് താമസിക്കുന്ന വീട്ടിലും പെൺകുട്ടി എത്താതായതോടെ വീട്ടുടമസ്ഥർ പെൺകുട്ടിയുടെ കോളേജ് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് വീട്ടുകാരുമായി കോളേജ് അധികൃതർ ബന്ധപ്പെട്ടപ്പോഴാണ് പെൺകുട്ടി വീട്ടിലും എത്തിയിട്ടില്ലെന്നു മനസ്സിലാക്കിയത്. തുടർന്ന് പെൺകുട്ടിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി വിദ്യാർത്ഥിനിയുടെ ബന്ധുക്കൾ പരാതി നൽകുകയായിരുന്നു.
Post Your Comments