തിരുവനന്തപുരം: എസ്എഫ്‌ഐ നേതാക്കൾ കോലം കത്തിച്ചതിൽ പ്രതികരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കണ്ണൂരിൽ എസ്എഫ്‌ഐ പ്രവർത്തകർ തന്റെ കോലം കത്തിച്ചതിൽ അത്ഭുതമില്ലെന്ന് ഗവർണർ വ്യക്തമാക്കി. അവർ അവരുടെ സംസ്‌കാരമാണ് കാണിക്കുന്നതെന്നും എത്രയോ പേരെ കൊന്നവരാണ് കോലം കത്തിച്ചതെന്നും ഗവർണർ പറഞ്ഞു. പ്രതിഷേധങ്ങൾക്ക് അനുമതി നൽക്കുന്നത് മുഖ്യമന്ത്രിയാണെന്നും അദ്ദേഹം ആരോപിച്ചു. അവരെന്തിനാണ് ഈ നാടകം തുടരുന്നതെന്ന് മനസിലാകുന്നില്ല. ആക്രമണം നടത്തിയവരെ മുഖ്യമന്ത്രി തന്നെ പിന്തുണയ്ക്കുകയാണ്. ഇത് മുഖ്യമന്ത്രിയുടെ പങ്കാണ് സൂചിപ്പിക്കുന്നത്. തന്റെ കോലം മാത്രമേ കത്തിച്ചിട്ട് ഉള്ളു, പക്ഷേ കണ്ണൂരിൽ പലരെയും ജീവനോടെ കൊന്നിട്ടില്ലേയെന്ന് ആരിഫ് മുഹമ്മദ് ഖാൻ ചോദിക്കുന്നു.
അതേസമയം, ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ കോലം കത്തിച്ച എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. പുതുവർഷത്തലേന്ന് പയ്യാമ്പലം ബീച്ചിൽ പപ്പാഞ്ഞിയുടെ മാതൃകയിലുള്ള ഗവർണറുടെ കോലം കത്തിച്ചതിനാണ് എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തത്. എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ കെ അനുശ്രീ ഉൾപ്പെടെ കണ്ടാലറിയാവുന്ന അഞ്ച് നേതാക്കൾക്കെതിരെയാണ് കേസ്. 20 പ്രവർത്തകരെയും കേസിൽ പ്രതിചേർത്തു.
കണ്ണൂർ ടൗൺ പോലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഫോർട്ട് കൊച്ചിയിൽ പുതുവർഷപ്പിറവിയോടനുബന്ധിച്ച് കത്തിക്കുന്ന പാപ്പാഞ്ഞിയുടെ മാതൃകയിലുള്ള 30 അടി ഉയരത്തിലുള്ള കോലമാണ് പയ്യാമ്പലം ബീച്ചിൽ കത്തിക്കാനായി എസ്എഫ്ഐ ഒരുക്കിയത്. ബീച്ചിൽ പുതുവർഷാഘോഷങ്ങൾ നടക്കുമ്പോഴായിരുന്നു എസ്എഫ്ഐയുടെ പ്രതിഷേധ പ്രകടനം. കോലം കത്തിക്കൽ പ്രതിഷേധത്തിന് നേതൃത്വം നൽകിയത് സംസ്ഥാന പ്രസിഡന്റ് അനുശ്രീയാണ്.
Post Your Comments