പാരീസ്: ഫ്രഞ്ച് തലസ്ഥാനമായ പാരീസിൽ ഗ്യാസ് സിലിണ്ടറുകൾ നിറച്ച കാറുമായെത്തിയ മൂന്ന് യുവതികൾ പിടിയിലായി. രക്ഷപ്പെടാൻ ശ്രമിച്ച സ്ത്രീകളിലൊരാളെ വെടിവച്ചാണ് പോലീസ് കീഴടക്കിയത്. പോലീസുകാരനെ സ്ത്രീകളിലൊരാൾ കത്തികൊണ്ട് വെട്ടിപ്പരിക്കേൽപിച്ചു.
ഭീകരവാദി ആക്രമണത്തിൽ ഇരുന്നൂറിലധികമാളുകൾ കൊല്ലപ്പെട്ട സംഭവത്തിന് ശേഷം വീണ്ടും ഫ്രാൻസിനെ ഭീതിയിലാഴ്ത്തി അക്രമ ശ്രമം. ഒരു കാറിൽ 7 ഗ്യാസ് സിലിണ്ടറുകളും മൂന്ന് കന്നാസുകളിൽ ഡീസലുമായെത്തിയ യുവതികളാണ് പോലീസിന്റെ പിടിയിലായത്. സ്ഫോടനത്തിനുപയോഗിക്കാനാണ് കാറുമായി ഇവരെത്തിയതെന്നാണ് സൂചന. എന്നാൽ അക്രമ ശ്രമത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
അക്രമത്തിനെത്തിയത് 19 ഉം 23 ഉം 39 ഉം വയസ്സ് പ്രായമുള്ള യുവതികളാണെന്ന് പോലീസ് വ്യക്തമാക്കി. സംശയാസ്പദമായ സാഹചര്യത്തിലെത്തിയ യുവതികളെ കസ്റ്റഡിയിലെടുക്കുന്നതിനിടെ പ്രതികളിലൊരാൾ പോലീസുദ്യോഗസ്ഥനെ കത്തികൊണ്ട് പരിക്കേൽപിച്ചതായി ഫ്രഞ്ച് ആഭ്യന്തരമന്ത്രി ബെർണാർഡ് കാസനോവ് അറിയിച്ചു. പോലീസുകാരനെ അക്രമിച്ചത് 19 വയസ്സുള്ള യുവതിയാണ്.
യുവതിയുടെ അച്ഛന്റെ കാറുപയോഗിച്ചാണ് ഇവരെത്തിയതെന്നും സംഭവത്തിൽ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതായും പോലീസ് അറിയിച്ചു.സംഭവവുമായി ബന്ധപ്പെട്ട് ഏഴുപേരെ ഇതുവരെ കസ്റ്റഡിയിലെടുത്തതായും അന്വേഷണം പുരോഗമിക്കുന്നതായും പോലീസ് വ്യക്തമാക്കി.
Post Your Comments