Latest NewsIndia

മൂന്ന് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; പ്രക്ഷോഭവുമായി ആയിരങ്ങള്‍ തെരുവില്‍

ശ്രീനഗര്‍: മൂന്ന് വയസ്സുകാരി ബലാത്സംഗത്തിനിരയായതിനെ തുടര്‍ന്ന് കശ്മീര്‍ താഴ്‌വരയില്‍ പ്രക്ഷോഭം. പ്രദേശത്ത് താമസിക്കുന്ന ചെറുപ്പക്കാരന്‍ മിഠായി നല്‍കി കുട്ടിയെ പ്രലോഭിപ്പിച്ച് ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ അയല്‍വാസിയായ യുവാവ് കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന് ബന്ധുക്കള്‍ ആരോപിച്ചു. തുടര്‍ന്ന് ബരാമുള്ള, ശ്രീനഗര്‍, ബന്ദിപോറ ജില്ലകളില്‍ പ്രക്ഷോഭവുമായി ജനം തെരുവിലിറങ്ങി. ശ്രീനഗര്‍-ബരാമുള്ള ഹൈവേ പ്രക്ഷോഭകര്‍ അടപ്പിച്ചു. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടാന്‍ തീരുമാനിച്ചു.

കഴിഞ്ഞ വര്‍ഷം കത്വയില്‍ എട്ടു വയസ്സുകാരിയെ ക്ഷേത്രത്തിനുള്ളില്‍ ദിവസങ്ങളോളം ബന്ദിയാക്കി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത് കശ്മീരിനെ പിടിച്ചു കുലുക്കിയ സംഭവമായിരുന്നു. ആ ഞെട്ടലില്‍ നിന്നും കരകയറുന്നതിനു മുമ്പാണ് വീണ്ടും ഇക്കരമൊരു സംഭവം അരങ്ങേറിയിരിക്കുന്നത്. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. അറസ്റ്റിലായ യുവാവിന് പ്രായപൂര്‍ത്തിയായോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്നും സ്‌കൂള്‍ രേഖകള്‍ പ്രകാരം ഇയാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നും കൂടുതല്‍ പരിശോധനകള്‍ നടക്കുകയാണെന്നു അധികൃതര്‍ അറിയിച്ചു.

കുറ്റവാളിക്ക് അര്‍ഹമായ ശിക്ഷ നല്‍കണമെന്ന് പീപ്പിള്‍സ് കോണ്‍ഫറന്‍സ് ജനറല്‍ സെക്രട്ടറി ഇംറാന്‍ റെസ അന്‍സാരി ആവശ്യപ്പെട്ടു. ചിലര്‍ സംഭവത്തെ വര്‍ഗീയതക്ക് ഉപയോഗിക്കുന്നതിനെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് ഹുര്‍റിയത്ത് ചെയര്‍മാന്‍ മിര്‍വെയ്‌സ് ഉമര്‍ ഫാറൂഖ് മുന്നറിയിപ്പ് നല്‍കി.മൂന്ന് വയസ്സുകാരിയെ ബലാത്സംഗത്തിനിരയാക്കിയ സംഭവം നീചമാണെന്ന് പിഡിപി നേതാവ് മെഹബൂബ മുഫ്തി പറഞ്ഞു. സ്ത്രീകളുടെ പിഴവ് കാരണമാണ് ബലാത്സംഗം നടക്കുന്നതെന്നാണ് സമൂഹം എപ്പോഴും പറയുന്നത്. ഈ കുട്ടി എന്തു ചെയ്തു? ഇത്തരം ബാലപീഡകരെ ശരിഅത്ത് നിയമപ്രകാരം കല്ലെറിഞ്ഞു കൊല്ലണമെന്നും അവര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button