പാനൂരില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച കേസിലെ പ്രതിയായ ഓട്ടോ ഡ്രൈവറിനെ പൊലീസ് അറസ്റ്റ് ചെയ്തു. സിപിഐഎം മുത്താറിപ്പീടിക എച്ച്എസ് ബ്രാഞ്ച് കമ്മിറ്റിയംഗവും ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയുമായ ജിനീഷിനെയാണ് പാനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. രാഷ്ട്രീയ സ്വാധീനം മൂലമാണ് ജിനീഷിനെ അറസ്റ്റ് ചെയ്യാന്‍ വൈകുന്നതെന്ന് മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥിയുടെ കുടുംബം ആരോപിച്ചിരുന്നു.
അതിക്രമത്തിനെതിരെ പാനൂര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടും പൊലീസ് ഒത്തുതീര്‍പ്പിന് ശ്രമിക്കുകയാണെന്ന് വിദ്യാര്‍ത്ഥിയുടെ കുടുംബം ആരോപിച്ചു. കേസ് പറഞ്ഞു തീര്‍ത്താല്‍ പോരേയെന്ന് പൊലീസ് ചോദിച്ചെന്നും കുട്ടിയുടെ പിതാവ് ആരോപിച്ചിരുന്നു.ഇന്നലെ ഉച്ചയ്ക്ക് എസ്എസ്എല്‍സി മോഡല്‍ പരീക്ഷയ്ക്ക് ശേഷം വീട്ടിലേക്കു മടങ്ങും വഴിയാണ് ജിനീഷ് വിദ്യാര്‍ത്ഥിയെ മര്‍ദിച്ചത്. സഹപാഠിയായ പെണ്‍കുട്ടിക്കൊപ്പം നടന്നുപോയതിനാണ് ജിനീഷ് മര്‍ദിച്ചതെന്ന് വിദ്യാര്‍ത്ഥി പറഞ്ഞു.
എന്തിനാണ് തല്ലിയതെന്ന് ചോദിച്ചപ്പോള്‍ ജിനീഷ് മറുപടി പറഞ്ഞില്ലെന്നും സംഭവത്തിന് ശേഷം ആള് മാറിപ്പോയതാണെന്ന് പറഞ്ഞുവെന്നും വിദ്യാര്‍ത്ഥി പറഞ്ഞു. ‘ എന്തിനാണ് നീ ആ പെണ്‍കുട്ടിയുടെ കൂടെ നടക്കുന്നത് ‘എന്ന് ചോദിച്ചായിരുന്നു മര്‍ദ്ദനമെന്ന് വിദ്യാര്‍ഥിയുടെ പിതാവ് പറഞ്ഞു. ‘സംഭവസമയത്ത് സിപിഐഎമ്മിന്റെ ഉത്തരവാദിത്തപ്പെട്ട എല്ലാ ആള്‍ക്കാരും സ്ഥലത്തുണ്ടായിരുന്നു. അവരെല്ലാം നോക്കിനില്ക്കുകയായിരുന്നു.’
read more : ഇന്ധനവില കുറയ്ക്കാനൊരുങ്ങി കേന്ദ്രസർക്കാർ , എണ്ണക്കമ്പനികളുമായി ചർച്ച തുടങ്ങി
‘യൂണിഫോമിട്ട വിദ്യാര്‍ഥിയെ മര്‍ദ്ദിക്കുന്നത് കണ്ടിട്ടും അവരെന്ന് പിടിച്ചുമാറ്റാന്‍ ശ്രമിച്ചില്ല. ഞാനും അതേ പാര്ട്ടില്പ്പെട്ടയാളാണ്. ഒത്തുതീര്‍പ്പിനാണ് പൊലീസും ശ്രമിച്ചത്. കേസ് വേണോയെന്നാണ് പൊലീസ് എന്നോട് ചോദിച്ചത്. ഒരു പരാതി കൊടുത്താല്‍ അതിനല്ലല്ലോ പൊലീസ് ശ്രമിക്കേണ്ടത്. കാര്യങ്ങള്‍ അന്വേഷിച്ച് നടപടി സ്വീകരിക്കുകയല്ലേ വേണ്ടത്.”
അതേസമയം, സംഭവം പരിശോധിക്കുമെന്ന് സിപിഐഎം പ്രാദേശിക നേതൃത്വം മാധ്യമങ്ങളോട് പ്രതികരിച്ചു. സംഭവത്തില്‍ ബാലാവകാശ കമീഷനും കേസെടുത്തിരുന്നു. ചെയര്മാന് കെവി മനോജിന്റെ നിര്‍ദേശപ്രകാരമാണ് കേസെടുത്തത്.
Post Your Comments