ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ കാട്ടുതീ പടരുന്നു. തീയില്‍ പെട്ട് നാല് പേര് മരിക്കുകയുണ്ടായി. മൂന്ന് പേര്‍ക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. നിരവധി കാട്ടുമൃഗങ്ങളും വെന്തുമരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ മേഖലയിലെ 62 ഹെക്ടര്‍ വനഭൂമിയിലാണ് തീ പടർന്നിരിക്കുന്നത്. 37 ലക്ഷം രൂപയുടെ നാശനഷ്ടങ്ങള്‍ ഇതിനോടകം റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. ശനിയാഴ്ച ഉച്ചയോടെയാണ് കാട്ടുതീ പടര്‍ന്നു തുടങ്ങിയത്.
12000 ഗാര്‍ഡുകളും ഫയര്‍ വാച്ചര്‍മാരും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് സംസ്ഥാന പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ പറയുകയുണ്ടായി. തീപ്പിടിത്തത്തിന്റെ സാഹചര്യത്തിൽ സംസ്ഥാനത്ത് ഉന്നതതല യോഗം വിളിച്ചുചേര്‍ത്തതായി മുഖ്യമന്ത്രി തിരാത് സിങ് റാവത്ത് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പ്രതികരിക്കുകയുണ്ടായി.
തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും സ്ഥിതിഗതികള്‍ നിരീക്ഷണത്തിലാണെന്നും ഉത്തരാഖണ്ഡ് മന്ത്രി ഹരക് സിങ് റാവത്ത് പറഞ്ഞു. ഹെലികോപ്ടറിന്റെ സഹായത്തോടെ തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. ഉത്തരാഖണ്ഡിലേക്ക് എന്‍ഡിആര്‍എഫ് സംഘത്തെ വിന്യസിച്ചതായി കേന്ദ്രമന്ത്രി അമിത് ഷാ ട്വീറ്റ് ചെയ്തു. ഉത്തരാഖണ്ഡ് സര്‍ക്കാരിന് ഹെലികോപ്ടറുകള്‍ കൈമാറുമെന്നും ഷാ ട്വീറ്റ് ചെയ്തിട്ടുണ്ട്.
Post Your Comments