News

ഹൈടെക് നഗരം ആര്‍ക്ക് ? തീപ്പൊരി മത്സരത്തിനൊരുങ്ങി കഴക്കൂട്ടം

സുജാത ഭാസ്കര്‍

തിരുവനന്തപുരം കോര്‍പ്പറേഷനിലെ 18 വാര്‍ഡുകള്‍ ചേര്‍ന്നതാണ് കഴക്കൂട്ടം നിയമസഭാ നിയോജകമണ്ഡലം. അതിവേഗം വളരുന്ന നഗരപ്രദേശമാണിത്. ഹൈടെക് മണ്ഡലമായ കഴക്കൂട്ടം, കേരളത്തിലെ ഏറ്റവും വലിയ ഐടി പാർക്കായ ടെക്നോപാർക്ക് ഉൾപ്പെടുന്ന മണ്ഡലമാണ്.ടെക്നോപാർക്കിന്റെ സാന്നിധ്യം മണ്ഡലത്തിന്റെ വികസനക്കുതിപ്പിന് തുടക്കം കുറിച്ചെങ്കിലും അടിസ്ഥാന സൗകര്യ മേഖലയിൽ കാര്യമായ പുരോഗതി കൈവരിക്കാനാവത്തതാണ് കഴക്കൂട്ടത്തിന്റെ പ്രധാന പ്രശ്നം.നിരവധി പൊതുമേഖലാ-സ്വകാര്യ സ്ഥാപനങ്ങളും മണ്ഡലത്തില്‍ പ്രവര്‍ത്തിക്കുന്നു.

മൊത്തത്തില്‍ ഒരു ഹൈടെക് മണ്ഡലമാണ് കഴക്കൂട്ടം.ബിജെപിയിൽ നിന്ന് ബിജെപിയുടെ മുന്‍ പ്രസിടന്റ് വി . മുരളീധരനും യു ഡി എഫില്‍ നിന്ന് സിറ്റിംഗ് എം എല്‍ എ എംഎ വാഹിദും സിപിഎമ്മില്‍ നിന്ന് കടകം പള്ളി സുരേന്ദ്രനും ആണ് ഇത്തവണ അങ്കം കുറിക്കുന്നത്.ആകെ വോട്ടര്‍മാര്‍ ഇവിടെ – 177798 പേരാണ്. പുരുഷന്മാര്‍ – 84772,സ്ത്രീകള്‍ – 93026 ആണ്.തദ്ദേശ തിരഞ്ഞെടുപ്പിൽ കഴക്കൂട്ടം മണ്ഡലത്തിൽ നേട്ടമുണ്ടാക്കാൻ ബിജെപിക്ക് കഴിഞ്ഞിട്ടുണ്ട്. എന്നാൽ, വാർഡുകളിൽ ലഭിച്ച വോട്ടിന്റെ എണ്ണത്തിൽ മൂന്നാമതാണവർ.വികസനം ചൂണ്ടിക്കാട്ടി മണ്ഡലം നിലനിലനിര്‍ത്താന്‍ കഴിയുമെന്ന് യുഡിഎഫ് പ്രതീക്ഷിക്കുന്നു.

എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടാക്കിയ മുന്നേറ്റം ആവര്‍ത്തിക്കാന്‍ കഴിയുമെന്നാണ് എല്‍ഡിഎഫ് പ്രതീക്ഷ. അതേസമയം ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ ഒന്നാമതെത്താന്‍ കഴിഞ്ഞത് ബിജെപിയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നുണ്ട്.യു ഡി എഫിന്റെ എംഎ വാഹിദ് മണ്ഡലത്തില്‍ സജീവം തന്നെയാണ് കഴിഞ്ഞ 15 വര്‍ഷത്തെ വികസനം തന്നെയാണ് വാഹിദ് ഉയര്‍ത്തിക്കാട്ടുന്നത്.5 വര്‍ഷം കഴക്കൂട്ടത്തെ തന്നെ എംഎല്‍എയായിരുന്ന തന്നെ വീണ്ടും മണ്ഡലം തുണക്കുമെന്നാണ് കടകംപള്ളി സുരേന്ദ്രന്റെ പ്രതീക്ഷ.കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലെ കണക്കുകളും ബിജെപിക്ക് അനുകൂലമാണ്. കോൺഗ്രസിലെ ശശിതരൂർ 34,220 വോട്ടുകൾനേടിയപ്പോൾ ബിജെപിയിലെ ഒ. രാജഗോപാൽ നേടിയത് 41,829 വോട്ടുകളാണ് നേടിയത്.മണ്ഡലം പിടിക്കാൻ അനുകൂല സാഹചര്യമെന്നാണ് ബിജെപി വിലയിരുത്തൽ. അതിനാലാണ് മുൻ സംസ്ഥാന പ്രസിഡന്റിനെ തന്നെ രംഗത്തിറക്കിയത്.സിപിഎമ്മിന് ആശ്വാസം നൽകുന്നതാണ് തദ്ദേശ തിരഞ്ഞെടുപ്പ് ഫലം. വോട്ടുനിലയിൽ ഒന്നാമതെത്താൻ എൽഡിഎഫിന് കഴിഞ്ഞു.

മണ്ഡലത്തിൽനിന്ന് 42,108 വോട്ടുകളാണ് ഇടതു മുന്നണിക്ക് ലഭിച്ചത്. സിപിഎം സ്ഥാനാർഥിയായി കഴക്കൂട്ടം വാർഡിൽനിന്ന് മത്സരിച്ചാണ് അഡ്വ. വി.കെ. പ്രശാന്ത് തിരുവനന്തപുരം മേയറായത്. തദ്ദേശ തിരഞ്ഞെടുപ്പ് ഫലം കോൺഗ്രസിന് ആശ്വാസകരമല്ല. മണ്ഡലത്തിലെ പല സ്ഥലങ്ങളും കോൺഗ്രസിനെ കൈവിട്ടു.എന്നാൽ, വാഹിദിന്റെ വ്യക്തി ബന്ധങ്ങളിലൂടെ മണ്ഡലം നിലനിർത്താൻ കഴിയുമെന്നാണ് കോൺഗ്രസ് പ്രതീക്ഷിക്കുന്നത്.ഏതെങ്കിലും മുന്നണിയോട് പ്രത്യേക മമത കഴക്കൂട്ടം കാണിച്ചതായി പഴയ തിരഞ്ഞെടുപ്പ് കണക്കുകളില്‍ കാണാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ ഇരുമുന്നണികള്‍ക്കും ആശങ്കയും പ്രതീക്ഷയും നല്‍കുന്നു കഴക്കൂട്ടം.ഏറ്റവുമധികം പുതിയ വോട്ടര്‍മാര്‍ വോട്ടര്‍പ്പട്ടികയില്‍ ഇടംനേടിയ മണ്ഡലം കൂടിയാണ് കഴക്കൂട്ടം. മുഖ്യമന്ത്രിയായിരുന്ന എ.കെ.ആന്റണിയെ നിയമസഭയിലെത്തിക്കാന്‍ നിയമസഭാ അംഗത്വം തലേക്കുന്നില്‍ ബഷീര്‍ ഒഴിഞ്ഞത് ദേശീയശ്രദ്ധയാകര്ഷിച്ചിരുന്നു.നികുതി വരുമാനത്തിന്റെ കാര്യത്തിലും മുന്നിലാണ് കഴക്കൂട്ടം.

തിരുവനന്തപുരം കോര്‍പ്പറേഷന്റെ നികുതി വരുമാനത്തിന്റെ നല്ലൊരു പങ്കും ഈ പ്രദേശത്തെ വന്‍ തൊഴില്‍സ്ഥാപനങ്ങളില്‍ നിന്നാണ് ലഭിക്കുന്നത്. അന്യനാടുകളില്‍ നിന്നെത്തി ടെക്നോപാര്‍ക്കിലും മറ്റും ജോലിചെയ്യുന്ന നിരവധി പേര്‍ ഇപ്പോള്‍ കഴക്കൂട്ടം മണ്ഡലത്തിലെ വോട്ടര്‍മാരാണ്. ഇവരുടെ സാന്നിധ്യം മിക്ക സ്ഥാനാര്‍ത്ഥികളുടേയും കണക്കുകൂട്ടലുകള്‍ തെറ്റിക്കാന്‍ പോന്നതാണ്. കാട്ടായിക്കോണത്തുണ്ടായ സംഘര്‍ഷം സിപിഎമ്മിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.തെരുവുനായ ശല്യത്തിന് ശാശ്വതമായ പരിഹാരം കാണണമെന്ന സാധാരണക്കാരന്റെ ആവലാതികളുമെല്ലാം കഴക്കൂട്ടത്തെ വോട്ടര്മാര്‍ക്കുണ്ട്..റയിൽവേ സ്റ്റേഷനിൽ നിന്ന് ടെക്നോപാർക്കിലേക്കുള്ള പ്രധാന വീഥിയിലെ തെരുവുവിളക്കുകൾ കത്താതായിട്ട് കാലങ്ങളായി.തീരദേശം ഉള്‍പ്പെടുന്ന മണ്ഡലത്തില്‍ മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പതിനഞ്ച് വര്‍ഷമായി സ്ഥലത്തെ എംഎല്‍എ ആയ എം.എ. വാഹിദിന് കഴിഞ്ഞിട്ടില്ലഎന്നതും പോരായ്മയായി എതിര്‍ കക്ഷികള്‍ ചൂണ്ടിക്കാണിക്കുന്നു.

ടെക്‌നോപാര്‍ക്ക് വികസനത്തിനുവേണ്ടി വര്‍ഷങ്ങള്‍ക്കുമുമ്പ് കുടിയൊഴിപ്പിക്കപ്പെട്ട നിരവധി കുടുംബങ്ങള്‍ക്ക് ഇനിയും നഷ്ടപരിഹാരം കിട്ടിയിട്ടില്ലെന്നും പരാതിയുണ്ട്. മണ്ഡലത്തിലെ പ്രധാനവിഷയം കുടിവെള്ള പ്രശ്നവും തകര്‍ന്ന റോഡുകളും തെരുവുനായ ശല്യവുമാണ്‌. ബിജെപിയുടെ മുന്‍ അദ്ധ്യക്ഷന്‍ വി മുരളീധരന്റെ ക്ലീന്‍ ഇമേജ് ബിജെപിക്ക് കുറെയൊക്കെ മുതല്‍ക്കൂട്ടാവും.കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ വോട്ടു ബിജെപിക്ക് കിട്ടിയാതും ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നു.എല്‍ ഡി എഫിന് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ലഭിച്ച മുന്നേറ്റമാണ് മുതല്‍ക്കൂട്ട്. കടകംപള്ളി സുരേന്ദ്രനും ശക്തനായ നേതാവാണെന്നതില്‍ തര്‍ക്കമില്ല.മൊത്തത്തില്‍ തീപ്പൊരി പോരാട്ടത്തിനൊടുവില്‍ കഴക്കൂട്ടം ആരു പിടിക്കുമെന്ന് കാത്തിരുന്ന് തന്നെ കാണണം.

shortlink

Post Your Comments


Back to top button