ന്യൂഡല്‍ഹി: കാശ്മീര്‍ താഴ്വരയിലെ കലാപാന്തരീക്ഷത്തിന് ശമനമുണ്ടാകാതെ തുടരുമ്പോള്‍, ആസൂത്രിതമായ രീതിയില്‍ സംഘര്‍ഷം സംഘടിപ്പിക്കുന്നവരെ കുടുക്കാനുള്ള കൂടുതല്‍ ഇന്‍റലിജന്‍സ് ഓപ്പറേഷനുകള്‍ സൈന്യത്തിന്‍റെ സഹായത്തോടെ കാശ്മീര്‍ പോലീസ് ആരംഭിച്ചു കഴിഞ്ഞു. പോലീസിനേയും പാരാമിലിട്ടറി ഘടകങ്ങളേയും ഇത്തരം ഓപ്പറേഷനുകളില്‍ സഹായിക്കുന്നതിനോടൊപ്പം അതിര്‍ത്തി വഴിയുള്ള നുഴഞ്ഞുകയറ്റം തടയുന്നതിനുള്ള ഉത്തരവാദിത്തവും സൈന്യത്തിനാണ്. സൈന്യത്തിന്‍റെ “വിക്ടര്‍” ഫോഴ്സ് ദക്ഷിണകാശ്മീരിലും, “കിലോ” ഫോഴ്സ് വടക്കന്‍കാശ്മീരിലും വിന്യസിക്കപ്പെട്ടിട്ടുണ്ട്.
ഇതിനിടെ ജമ്മുകാശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബാ മുഫ്തി ഇന്ന്‍ ഡല്‍ഹിയിലെത്തി അഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിനെ കണ്ട് ചര്‍ച്ച നടത്തി. പോലീസിന്‍റെയും സൈന്യത്തിന്‍റെയും ഇടപെടലനിനോടൊപ്പം പ്രശ്നപരിഹാരത്തിനായി ചര്‍ച്ചയുടെ മാര്‍ഗ്ഗവും പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നിട്ട് സ്വീകരിക്കുമെന്ന ആത്മവിശ്വാസം ചര്‍ച്ചയ്ക്ക് ശേഷം മെഹ്ബൂബാ മുഫ്തി പ്രകടിപ്പിച്ചു. അടല്‍ ബിഹാരി വാജ്പേയ് പ്രധാനമന്ത്രിയായിരുന്ന സമയത്ത് പരീക്ഷിച്ച് വിജയിച്ച മാര്‍ഗ്ഗമായിരുന്നു ഇതെന്നും മെഹ്ബൂബ ഓര്‍മ്മിപ്പിച്ചു.
ദേശീയപാതകളില്‍ തടസ്സങ്ങള്‍ സൃഷ്ടിക്കാതെയിരിക്കാനുള്ള ചുമതല സൈന്യത്തിനാണ്. ദക്ഷിണകാശ്മീരിലെ സൈന്യത്തിന്‍റെ സാന്നിധ്യം കലാപകാരികളോട് കൂറ് പുലര്‍ത്തുന്ന ആളുകളുടെ താഴ്വരയിലേക്കുള്ള കൂട്ടയാത്രയെ തടയും. പോലീസും പാരാമിലിട്ടറി ഘടകങ്ങളും സംഘര്‍ഷം സംഘടിപ്പിക്കുന്നവരെ കുടുക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാകും.
Post Your Comments