Kerala

പോലീസുകാരെ വെട്ടിക്കൊല്ലുമെന്ന് വധഭീഷണി; സോഷ്യല്‍മീഡിയയിലെ 20പേര്‍ കുടുങ്ങി

കണ്ണൂര്‍: സോഷ്യല്‍ മീഡിയയിലൂടെ വധഭീഷണി മുഴക്കിയ 20 പേര്‍ക്കെതിരെ കേസെടുത്തു. പോലീസ് ഉദ്യോഗസ്ഥരെ വധിക്കുമെന്നുള്ള ഭീഷണിയാണ് പ്രചരിച്ചിരുന്നത്. വാട്‌സ്ആപ്പിലൂടെയാണ് ഭീഷണി പോസ്റ്റ് എത്തിയത്.

കൂത്തുപറമ്പിലെ സി.പി.എം ലോക്കല്‍ സെക്രട്ടറി മോഹനനെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ മാഹി ചെമ്പ്രയിലെ സുബീഷ് അറസ്റ്റിലായ സംഭവത്തെതുടര്‍ന്നാണ് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. തലശേരിയിലെ ഫസല്‍ വധക്കേസുള്‍പ്പടെയുള്ള കൊലപാതകങ്ങളില്‍ തനിക്ക് പങ്കുണ്ടെന്ന് പ്രതി വെളിപ്പെടുത്തിയതാണ് പൊലീസിനെതിരായ പ്രകോപനത്തിന് കാരണമായത്.

ഫസല്‍ വധക്കേസില്‍ ഇപ്പോള്‍ പ്രതി സ്ഥാനത്തുള്ളത് സി.പി.എം നേതാക്കളായ കാരായി രാജനും കാരായി ചന്ദ്രശേഖരനുമാണ്. പോലീസ് മൂന്നാംമുറയിലൂടെ സുബീഷിനെ പീഡിപ്പിച്ചാണ് കുറ്റം ഏറ്റുപറയിപ്പിച്ചതെന്നാണ് ആര്‍.എസ്.എസ് ബി.ജെ.പി നേതാക്കളുടെ ആരോപണം. സുബീഷിനെ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പിനുമായി കഴിഞ്ഞദിവസം കൊണ്ടുവന്നപ്പോള്‍ സുബീഷ് അവശനായി നടക്കുന്ന ചിത്രം വാട്‌സ്ആപ്പില്‍ പ്രചരിച്ചിരുന്നു.

ഈ ക്ലിപ്പിംഗിനു താഴെയാണ് പൊലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്ന രീതിയില്‍ ഇരുപതിലേറെ പേരില്‍നിന്ന് കമന്റ് ഉണ്ടായിരിക്കുന്നത്. അഭിന്‍ അഭിനുഷസ് എന്ന ഫേസ്ബുക്ക് അക്കൗണ്ടിലൂടെയും പോസ്റ്റ് പ്രചരിച്ചു. സുബീഷിനെ ഈ രീതിയിലാക്കിയവരെ വടിവാള്‍ കൊണ്ട് വെട്ടണമെന്നാണ് പറയുന്നത്. പോലീസിന് ഒരു രക്തസാക്ഷി ഉണ്ടാകേണ്ടത് ആവശ്യമാണെന്നും ഇവര്‍ പറയുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button