NewsInternational

ഷിംലയില്‍ നാട്ടുകാര്‍ക്ക് ഇത് മഞ്ഞു കൊയ്യും കാലം

ഷിംല: വർഷത്തിലൊരിക്കൽ സംഭവിക്കുന്ന ഹിമപാതം ഹിമാചല്‍ പ്രദേശുകാര്‍ക്ക് സമ്മാനിക്കുന്ന ദുരിതം ചില്ലറയല്ല. വീടും പരിസരവും വഴിയും മുറ്റവും നിറയെ മഞ്ഞ് വീഴും. കൊടും തണുപ്പിനു പുറമേ കടുത്ത വരള്‍ച്ചയും വൈദ്യൂതി പ്രതിസന്ധിയും അനുഭവപ്പെടും. ചില സമയങ്ങളിൽ ദാഹജലത്തിനു പോലും വന്‍ തുക കൊടുക്കേണ്ടി വരാറുണ്ട്. പക്ഷേ ഇത്തവണ സ്ഥിതി മാറി.

ഇപ്പോൾ അവർ പുരപ്പുറത്ത് വീഴുന്ന മഞ്ഞുകണങ്ങളെ ഉരുക്കി കുടിക്കാനും കുളിക്കാനും ഉള്‍പ്പെടെ ദൈനംദിന ആവശ്യങ്ങള്‍ക്കുള്ള ജലമാക്കി മാറ്റുകയാണ്. കനത്ത ഹിമപാതത്തില്‍ ഷിംലാ നഗരം മുഴുവന്‍ മഞ്ഞില്‍ പുതഞ്ഞ് ദുരന്ത നിവാരണസേനയുടെ പ്രവര്‍ത്തനങ്ങളും വെള്ളവും വൈദ്യൂതിയും വിതരണം ചെയ്യാനുള്ള സര്‍ക്കാര്‍ സംവിധാനങ്ങളും പരാജയമാകുമ്പോഴാണ് ചെലവു കുറഞ്ഞ മാര്‍ഗ്ഗത്തിലൂടെ ഇവര്‍ മഞ്ഞുകൊയ്ത്ത് നടത്തുന്നത്. വീടിനു മുകളില്‍ വീഴുന്ന ഉറഞ്ഞ വെള്ളത്തെ ശേഖരിക്കുകയും അവ ഉരുക്കി വീട്ടാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുകയാണ്. ഈ മഞ്ഞുരുക്കിയാണ് ശുചിമുറി മുതല്‍ അടുക്കളയിലേക്ക് വരെയുള്ള വെള്ളം ഇവര്‍ ശേഖരിക്കുന്നത്. തലസ്ഥാന നഗരത്തിലെ 34 മുനിസിപ്പല്‍ വാര്‍ഡുകളിലും ഇതോടെ ജല ദൗര്‍ലഭ്യം താല്‍ക്കാലികമായി പരിഹരിക്കപ്പെട്ടിട്ടുണ്ട്. ഇവിടുത്തെ ജനങ്ങൾ കഴിഞ്ഞ നാലു ദിവസമായി വെള്ളത്തിന്റെയും മഞ്ഞിന്റെയും ദുരിതം അനുഭവിക്കുകയായിരുന്നു.

ഷിംലയിലും കിനാവൂരിലും കടുത്ത ഹിമപാതമാണ്. അതിശക്തമായ തണുപ്പിനൊപ്പം ജലവിതരണം തടസ്സപ്പെട്ടതും വൈദ്യൂതി പ്രതിസന്ധിയും രൂക്ഷമാണ്. മഞ്ഞുവീണ പാതകളില്‍ ഗതാഗത തടസ്സം നേരിടുകയാണ്. മണാലിയിലെ ഉയര്‍ന്ന പ്രദേശങ്ങളിലെല്ലാം മഞ്ഞുവീഴ്ചയാണ്. മണാലി നാഗര്‍ റോഡിലെ ബസ് സര്‍വീസുകളും നിര്‍ത്തി വെച്ചു. കെയ്‌ലോംഗ്, കല്‍പ്പാ, ലഹൗള്‍, സ്പിറ്റി, കിന്നാവൂര്‍ ജില്ലകളില്‍ താപനില മൈനസ് 9.7 ഡിഗ്രിയാണ്. വിനോദ സഞ്ചാരമേഖലകളായ മണാലിയില്‍ മൈനസ് 7 ഡിഗ്രി രേഖപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button