KeralaLatest News

നന്തന്‍കോട് കൂട്ടക്കൊല : വേലക്കാരിയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍

തിരുവനന്തപുരം : കേരളത്തെ നടുക്കിയ നന്തന്‍കോട് കൂട്ടക്കൊലപാതകക്കേസില്‍ വേലക്കാരിയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍. മാതാപിതാക്കളെ അടക്കം നാലുപേരെ കൊലപ്പെടുത്തിയ കേഡല്‍ ജിന്‍സണ്‍ രാജ തന്നെയും കൊലപ്പെടുത്തുമായിരുന്നുവെന്നാണ് വേലക്കാരിയായ രജിത വെളിപ്പെടുത്തുന്നത്. വെള്ളിയാഴ്ച താന്‍ വീട്ടില്‍ ഉണ്ടായിരുന്നുവെങ്കില്‍ കേഡല്‍ തന്നെയും കൊല്ലുമായിരുന്നുവെന്നാണ് രജിത പറയുന്നത്. ആ വീട്ടില്‍ നടന്ന കൂട്ടക്കുരുതിയുടെ ഞെട്ടല്‍ ഇതുവരെയും രജിതയ്ക്ക് വിട്ടുമാറിയിട്ടില്ല. മാത്രമല്ല പൊലീസിന്റെ വാദങ്ങള്‍ പൊളിക്കുന്ന തരത്തിലാണ് രജിതയുടെ വെളിപ്പെടുത്തലുകള്‍.

കേഡല്‍ അങ്ങനെ ആരോടും സംസാരിക്കുന്നത് താന്‍ കേട്ടിട്ടില്ലെന്നും രജിത പറയുന്നു. പുറത്തെവിടെയും കേഡല്‍ പോകുന്നതും താന്‍ കണ്ടിട്ടില്ല. വീട്ടില്‍ കേഡലിന്റെ സുഹൃത്തുക്കള്‍ വരുന്ന പതിവുമില്ലെന്നും രജിത പറയുന്നു. തന്നോട് ഇതുവരെ കേഡല്‍ മുഖത്ത് നോക്കി സംസാരിച്ചിട്ടില്ല. മറ്റുള്ളവര്‍ പുറത്ത് പോകുമ്പോഴും കേഡല്‍ വീടിനകത്ത് തന്നെയിരിക്കുന്നു. വീടിനകത്തെ അവസ്ഥ പോലീസ് പറയുന്നത് പോലെയല്ലെന്നാണ് രജിത പറയുന്നത്. ചിലപ്പോള്‍ കേഡലടക്കം നാലുപേരും ഒരുമിച്ച് ഭക്ഷണം കഴിക്കാനായി താഴെ വരാറുണ്ട്. അവിടെ സംസാരിക്കുന്നതോ ശുണ്ഠി പിടിക്കുന്നതോ കേട്ടിട്ടില്ലെന്നും രജിത പറയുന്നു.

താന്‍ ആ വീട്ടില്‍ ജോലിക്ക് ചെന്നിട്ട് ഒരു മാസത്തോളമായി. കേഡല്‍ ഇതിനിടയില്‍ കുളിക്കുന്നതോ വസ്ത്രം കഴുകുന്നതോ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. മാത്രമല്ല എന്നും ഒരേ കറുത്ത വസ്ത്രം മാത്രമാണ് കേഡല്‍ ധരിക്കാറുണ്ടായിരുന്നത്. എപ്പോഴും കറുത്ത വസ്ത്രം ധരിച്ച് തനിച്ചിരിക്കുന്നത് കാണാം. വീട്ടുകാരില്‍ നിന്നുള്ള അവഗണനയാണ് കൊലപാതകത്തിന് കാരണമെന്നാണ് കേഡല്‍ അവസാനമായി പൊലീസിന് നല്‍കിയ മൊഴി. ഇത് പോലീസ് വിശ്വാസത്തിലെടുക്കുകയും ചെയ്തു. എന്നാലത് തള്ളിക്കളയുകയാണ് രജിത. ആദ്യ കൊലപാതകങ്ങള്‍ നടന്ന ദിവസത്തെക്കുറിച്ചും രജിത വെളിപ്പെടുത്തുന്നു. അന്ന് വീട്ടിലുള്ള മറ്റുള്ളവരെ കാണാഞ്ഞപ്പോള്‍ അന്വേഷിച്ചു. മമ്മിയുടെ സുഹൃത്തുക്കള്‍ വന്നിട്ടുണ്ടെന്നും അവര്‍ക്കൊപ്പം കോവളത്ത് പോയെന്നും ആയിരുന്നു കേഡല്‍ പറഞ്ഞത്. പറയാതെ പോയത് ഉറങ്ങിക്കിടന്നതിനാലാണ് എന്നും കേഡല്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button