KeralaLatest NewsNews

ചെറായി ബീച്ചില്‍ യുവാവ് കുത്തിക്കൊലപ്പെടുത്തിയ വരാപ്പുഴ സ്വദേശിനിയുടെ ദുരന്തമായി മാറിയ ജീവിതം ഇങ്ങനെ

കൊച്ചി: കഴിഞ്ഞ ദിവസം പട്ടാപ്പകല്‍ ചെറായി ബീച്ചില്‍ യുവതിയെ കൊലപ്പെടുത്തിയത് പ്രണയനൈരാശ്യം മൂലമെന്ന് പോലീസ്. വരാപ്പുഴ സ്വദേശിയായ ശീതൾ ആണ് വെള്ളിയാഴ്ച കുത്തേറ്റ് മരിച്ചത്. സംഭവത്തിൽ കറുകച്ചാല്‍ നെടുങ്കുന്നം പാറത്തോട്ടത്തില്‍ പ്രശാന്ത് പിടിയിലായിരുന്നു. ശീതളിന് പല കാര്യങ്ങളിലും സഹായം നല്‍കിയിരുന്ന ആളായിരുന്നു പ്രശാന്ത്. ഇവരുടെ വരാപ്പുഴയിലെ വീടിന്റെ മുകള്‍ നിലയിലായിരുന്നു പ്രശാന്ത് താമസിച്ചിരുന്നത്. ശീതള്‍ തന്നില്‍ നിന്നും അകലുന്നെന്ന തോന്നൽ വന്നതോടെയാണ് പ്രശാന്ത് ശീതളിനെ കൊലപ്പെടുത്തിയത്. ഇരുവരും ഒന്നിച്ച് ബീച്ചിലേക്ക് എത്തുകയും തുടർന്ന് പ്രശാന്ത് ശീതളിനോട് കണ്ണടച്ച് നിൽക്കാൻ ആവശ്യപ്പെടുകയും യുവതിയെ കുത്തിപരിക്കേൽപ്പിക്കുകയുമായിരുന്നു. കുത്തേറ്റ യുവതി സമീപത്തെ സ്വകാര്യ റിസോര്‍ട്ടില്‍ ഓടിക്കയറി രക്ഷിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും റിസോര്‍ട്ട് ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ശീതൾ പെരുമ്പാവൂര്‍ സ്വദേശിയായ രഞ്ജിത്തുമായുള്ള ആദ്യ വിവാഹബന്ധം വേര്‍പെടുത്തിയതിനെ തുടര്‍ന്ന് മകനോടൊപ്പം വരാപ്പുഴ മുട്ടിനകത്തെ നടുവത്തുശ്ശേരി വീട്ടില്‍ അച്ഛനുമമ്മയ്ക്കുമൊപ്പമാണ് കഴിഞ്ഞിരുന്നത്. വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി രണ്ടാമതും വിവാഹം വിവാഹം കഴിച്ചെങ്കിലും ആ ബന്ധവും നല്ലരീതിയില്‍ തുടരാനായില്ല. സ്വന്തമായി ജോലി നേടിയെടുക്കുന്നതിനുള്ള കഠിന പരിശ്രമത്തിലായിരുന്നു അവര്‍. ഇതിനായി ആലുവായിലുള്ള പിഎസ്‌സി കോച്ചിങ് സെന്ററില്‍ ചേര്‍ന്ന് പഠിക്കുകയായിരുന്നു. ഇതിനിടെയാണ് പ്രശാന്തുമായി സൗഹൃദത്തിലാകുന്നത്. സൗഹൃദം അടുപ്പത്തിലേക്കും അഭിപ്രായ വ്യത്യാസങ്ങളിലേക്കും കടന്നുവെന്നാണ് പ്രശാന്ത് പോലീസിന് മൊഴി നൽകിയിരിക്കുന്നത്. കൊല നടത്താന്‍ പ്രശാന്ത് ഒരാഴ്ചയായി പദ്ധതികള്‍ മെനയുകയായിരുന്നുവെന്നാണ് സൂചന. പ്രശാന്തുമായി ശീതളിന് അടുപ്പമുള്ള വിവരം അയല്‍വാസികള്‍ക്കോ വീട്ടുകാര്‍ക്കോ അറിയില്ലായിരുന്നു. ആലുവയില്‍ പിഎസ്‌സി കോച്ചിങ് സെന്ററിലേക്ക് പോകുന്നുവെന്നാണ് പതിവുപോലെ വെള്ളിയാഴ്ച രാവിലെയും ശീതള്‍ വീട്ടുകാരോട് പറഞ്ഞിരുന്നത്. തുടർന്ന് പ്രശാന്തിന്റെ ആവശ്യപ്രകാരം ബീച്ചിലേക്ക് പോകുകയായിരുന്നു. ഒരു മണിക്കൂറിലേറെ ബീച്ചില്‍ ചെലവഴിച്ച ശേഷമാണ് കൊല നടക്കുന്നത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നതിനായി എറണാകുളം ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുണ്ട്. അനിതയാണ് അമ്മ. മുട്ടിനകം സെന്റ് ജോസഫ്‌സ് എല്‍പി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥി അര്‍ജുനാണ് ഏകമകന്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button