KeralaLatest News

സിപിഎമ്മിന് ദേശീയ തലത്തിലേറ്റ തിരിച്ചടി ബിജെപിക്ക് മൈലേജ് ആകുന്നു. സര്‍ക്കാര്‍ വിലക്ക് ലംഘിച്ച് മോഹന്‍ ഭഗവത് പതാക ഉയര്‍ത്തിയ സംഭവം.

ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത് പാലക്കാട്‌ എയ്ഡഡ് സ്‌കൂളില്‍ ദേശീയ പതാക ഉയര്‍ത്തിയ സംഭവം സര്‍ക്കാരിന് വന്‍ തിരിച്ചടിയാണ് ഉണ്ടാക്കിയത്. മോഹന്‍ ഭാഗവത് പതാക ഉയര്‍ത്തിയ സംഭവം എന്‍ഡിടിവി അടക്കമുള്ള ദേശീയ മാധ്യമങ്ങള്‍ ഇത് വലിയ പ്രാധാന്യത്തോടെ വാര്‍ത്തയാക്കിയപ്പോള്‍ സിപിഎമ്മിന് ദേശീയ തലത്തില്‍ ലഭിച്ച തിരിച്ചടി വളരെ വലുതാണ്‌. മാത്രമല്ല ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റ് കേന്ദ്രീകരിച്ച് ഇടത് സര്‍ക്കാര്‍ ത്വരിത ഗതിയില്‍ രാത്രി നടത്തിയ മുഴുവന്‍ നീക്കങ്ങളും പാളിപ്പോയപ്പോള്‍ ബിജെപിക്ക് ലഭിച്ചതാകട്ടെ വലിയ പൊളിറ്റിക്കല്‍ മൈലേജ്.

മോഹന്‍ ഭാഗവത് സംഭവത്തില്‍ പാലക്കാട് മൂത്താംതറ കര്‍ണകിയമ്മന്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ സര്‍ക്കാരിന് നല്‍കിയ തിരിച്ചടി ഇടതുപക്ഷ സര്‍ക്കാരിന് ഒരിക്കലും മറക്കാന്‍ കഴിയാത്തതാണ്. സംഭവവികാസങ്ങള്‍ ചൂട് പിടിക്കുന്നത് ഇന്നലെ രാത്രി സെക്രട്ടറിയേറ്റ് കേന്ദ്രീകരിച്ച് നടന്ന നീക്കങ്ങളോടെയാണ്. ഒരു തരത്തിലും ഒരു എയിഡഡ് സ്കൂളില്‍ ആര്‍എസ്എസ് തലവന്‍ പതാക ഉയര്തരുത് എന്നു സര്‍ക്കാര്‍ തീരുമാനിച്ചത് രാത്രിയാണ്. അര്‍ദ്ധരാത്രിയോടെയാണ് ജില്ലാ ഭരണകൂടം പാലക്കാട് മൂത്താംതറ കര്‍ണകിയമ്മന്‍ ഹയര്‍സെക്കന്ററി സ്‌കൂളിന് നോട്ടീസ് നല്‍കുന്നതു തന്നെ. ഇന്നലെ രാത്രി പന്ത്രണ്ടരമണിയോടെയാണ് തഹസില്‍ദാരും ഡിവൈഎസ്പിയും ചേര്‍ന്ന് ഉത്തരവ് സ്കൂള്‍ അധികൃതര്‍ക്ക് കൈമാറിയത്.

ഈ മാസം ആറിനു സര്‍ക്കാര്‍ ഇറക്കിയ സര്‍ക്കുലര്‍ പ്രകാരമാണ് സര്‍ക്കാര്‍ നീക്കം നടത്തിയത്. സര്‍ക്കുലര്‍ പ്രകാരം അധ്യാപകരോ, ജനപ്രതിനിധികളോ, പ്രധാന അധ്യാപകരോ ഒഴികെ മറ്റാര്‍ക്കും സ്വാതന്ത്ര്യ ദിനത്തില്‍ പതാക ഉയര്‍ത്താന്‍ അനുവാദമില്ല. എന്നാല്‍ സര്‍ക്കാര്‍ നീക്കം മണത്തറിഞ്ഞ സംഘപരിവാര്‍ രാത്രി 9 ന് തന്നെ യോഗം ചേര്‍ന്നിരുന്നു. ഫ്ലാഗ് കോഡ് അനുസരിച്ച് മുന്നോട്ട് നീങ്ങാനും മോഹന്‍ഭാഗവത് തന്നെ പതാക ഉയര്‍ത്താനും തീരുമാനിച്ചിരുന്നു. കേന്ദ്ര നിയമങ്ങള്‍ പശ്ചാത്തലമാക്കി നീങ്ങാനാണ് സംഘപരിവാര്‍ തീരുമാനിച്ചത്. പൂര്‍ണ്ണമായും സംഘപരിവാര്‍ അധീനതയിലുള്ള സ്കൂളില്‍ ഇവര്‍ പറയുന്നത് തന്നെ നടപ്പിലാകും എന്നു സംഘപരിവാര്‍ ഉറപ്പാക്കിയിരുന്നു.

രണ്ടാഴ്ച മുന്‍പാണ് മോഹന്‍ ഭാഗവതിന്റെ പരിപാടികള്‍ ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടിരുന്നു. അപ്പോള്‍ ഇന്നലെ രാത്രി പൊടുന്നനെ ഇറക്കിയ സര്‍ക്കുലര്‍ മോഹന്‍ ഭാഗവ്തിനെ ലക്‌ഷ്യം വെച്ചുള്ളതായിരുന്നു എന്ന് ഉറപ്പ്. ഉത്തരവ് കൈമാറാന്‍ ഉള്ള നിര്‍ദ്ദേശം പോയത് ഐജിക്കായിരുന്നു. എന്നാല്‍ ഐജി തന്ത്രപൂര്‍വ്വം ഡിവൈഎസ്പിക്ക് ഉത്തരവ് കൈമാറി തലയൂരുകയായിരുന്നു. സ്കൂള്‍ പ്രധാനാധ്യാപകനാണ് ഇവര്‍ നോട്ടീസ് കൈമാറിയത്. മോഹന്‍ ഭാഗവതിനെ പതാക ഉയര്‍ത്താന്‍ അനുവദിക്കരുത് അത് ജില്ലാ ഭരണകൂടം തടഞ്ഞിരിക്കുന്നു എന്നായിരുന്നു ഓര്‍ഡറിലെ നിര്‍ദ്ദേശം. എന്നാല്‍ സംഘപരിവാര്‍ തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയും രാവിലെ പ്രകടനമായി പോയി പതാക ഉയര്‍ത്തല്‍ ചടങ്ങ് മോഹന്‍ ഭാഗവതിനെക്കൊണ്ട് നടത്തിക്കുകയുമായിരുന്നു.

മോഹന്‍ ഭഗവത് പതാക ഉയര്‍ത്തുന്നത് തടയാന്‍ വന്‍ പോലീസ് സന്നാഹം സ്ഥലത്ത് ഉണ്ടായിരുന്നുവെങ്കിലും സെഡ് പ്ലസ്‌ കാറ്റഗറി സുരക്ഷയുള്ള മോഹന്‍ ഭാഗവതിനെ തൊടുക പോലും ചെയ്യാന്‍ പോലീസിന് കഴിഞ്ഞില്ല. പതാക ഉയര്‍ത്തല്‍ ചടങ്ങ് നടന്നതോടെ ഇടത് സര്‍ക്കാരിനു ഭരണതലത്തില്‍ സംഭവിച്ച വന്‍ പാളിച്ചയും, സിപിഎമ്മിന് സംഭവിച്ച വലിയ രാഷ്ട്രീയ തിരിച്ചടിയുമായി. പൂര്‍ണ്ണ വിഡ്ഢിത്തം എന്നു പറയാവുന്ന തരത്തിലുള്ള സര്‍ക്കാര്‍ നീക്കം പാളിപ്പോയപ്പോള്‍ മുഖം രക്ഷിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായി പാലക്കാട്‌ ജില്ലാ ഭരണകൂടം.

shortlink

Related Articles

Post Your Comments

Related Articles


Back to top button