KeralaLatest NewsNews

നടന്‍ ജയറാം ഇടയ്ക്ക വായിച്ചത് ആചാര ലംഘനമെന്ന് ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ട്‌

തിരുവനന്തപുരം: ശബരിമലയില്‍ ജയറാം ആചാര ലംഘനം നടത്തിയതായി ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ട്‌. നടന്‍ ജയറാം ഇടയ്ക്ക വായിച്ചത് ആചാരലംഘനമാണെന്നും കൊല്ലത്തെ പ്രമുഖ വ്യവസായി സുനില്‍ സ്വാമിക്കു ക്രമം തെറ്റിച്ച്‌ പൂജ നടത്താന്‍ ദേവസ്വം അധികൃതര്‍ ഒത്താശ ചെയ്തെന്നും ദേവസ്വം വിജിലന്‍സിന്റെ രഹസ്യറിപ്പോര്‍ട്ടില്‍ പറയുന്നു. ക്രമക്കേടുകള്‍ക്ക് ഉത്തരവാദിയായവര്‍ക്കെതിരേ റിപ്പോര്‍ട്ട് കൈമാറി മാസങ്ങള്‍ കഴിഞ്ഞിട്ടും അധികൃതര്‍ കണ്ട ഭാവം നടിച്ചിട്ടില്ല. കഴിഞ്ഞ വിഷുക്കാലത്തു നടന്ന സംഭവങ്ങളെക്കുറിച്ച്‌ വിശദമായ റിപ്പോര്‍ട്ട് ലഭിച്ചിട്ടും നടപടി ഉണ്ടാകാത്തതില്‍ ദുരൂഹത ആരോപിക്കപ്പെടുന്നുണ്ട്.

ദേവസ്വം ജീവനക്കാരനെ ഒഴിവാക്കിയാണു ജയറാമിന് ഇടയ്ക്ക കൊട്ടി പാടാന്‍ അവസരമൊരുക്കിയത്. സുനില്‍ സ്വാമി എന്നറിയപ്പെടുന്ന സുനില്‍കുമാറിനു ക്രമംതെറ്റിച്ച്‌ പൂജ നടത്താന്‍ ദേവസ്വം അധികൃതര്‍ സൗകര്യം ഒരുക്കിക്കൊടുക്കുകയായിരുന്നുവെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. ശബരിമലയില്‍ വിവിധപൂജകള്‍ക്കായി ലക്ഷങ്ങളടച്ച്‌ ബുക്ക് ചെയ്തവര്‍ വര്‍ഷങ്ങളോളം കാത്തിരിക്കുമ്പോഴാണു സുനില്‍ സ്വാമിക്കു പ്രത്യേക അവസരം നല്‍കുന്നത്. പടിപൂജയ്ക്കു 2033 വരെ ബുക്കിങ്ങുണ്ട്. ശബരിമല ഉത്സവകാലത്ത് പതിവായി സ്പെഷല്‍ ഡ്യൂട്ടിക്കെത്തുന്നവരെ ഒഴിവാക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ശബരിമല ഉത്സവകാലത്ത് സുനില്‍ സ്വാമി പതിവായി സോപാനത്തുള്ള ദേവസ്വം ഗാര്‍ഡ് റൂമിലാണു താമസം. ഇത് അനധികൃതമാണ്. ശബരിമലയിലെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നുണ്ടെന്നും അത് ഒരു കാരണവശാലും അനുവദിക്കരുതെന്നു വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. അമ്പതു വയസില്‍ താഴെയുള്ള രണ്ടു സ്ത്രീകള്‍ കഴിഞ്ഞ ഏപ്രില്‍ പത്തിനു ദര്‍ശനം നടത്തിയെന്ന പരാതിയില്‍ കഴമ്പില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സുനില്‍ സ്വാമിക്കു പൂജ ചെയ്യാന്‍ അവസരമുണ്ടാക്കിക്കൊടുത്ത ശബരിമല അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ഗുരുതര വീഴ്ച വരുത്തിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

സ്പെഷല്‍ ഡ്യൂട്ടിക്കായെത്തിയ കോട്ടയം തിരുനക്കര ദേവസ്വം ജീവനക്കാരന്‍ ശ്രീകുമാര്‍ നിര്‍വഹിക്കേണ്ടിയിരുന്ന ജോലി ജയറാമിനെ ഏല്‍പ്പിച്ചതിനുപിന്നില്‍ നിക്ഷിപ്ത താല്‍പ്പര്യവും ആചാരലംഘനവുമുണ്ടെന്നാണു റിപ്പോര്‍ട്ട്. എറണാകുളം സ്വദേശികളായ ഇവര്‍ 53, 54 വയസ് പിന്നിട്ടതാണെന്ന് ആധാര്‍ കാര്‍ഡും പാസ്പോര്‍ട്ടും പരിശോധിച്ച്‌ ഉറപ്പാക്കിയിട്ടുണ്ട്. പതിവില്ലാത്തവിധം അന്നു രാവിലെ ശബരിമല നട തുറന്ന് ഇവര്‍ക്കു ദര്‍ശനത്തിന് പ്രത്യേക സൗകര്യമൊരുക്കിയെന്നായിരുന്നു ആരോപണം. അന്ന് ഉഷഃപൂജാ സമയത്താണ് ജയറാം സോപാന സംഗീതത്തോടൊപ്പം ഇടയ്ക്ക കൊട്ടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button