Latest NewsKeralaNews

മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 41 പേര്‍ ചികിത്സയില്‍

തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇപ്പോള്‍ 41 പേര്‍ ചികിത്സയിലുണ്ട്. സുഖം പ്രാപിച്ച 9 പേരെ തിങ്കളാഴ്ച ഡിസ്ചാര്‍ജ് ചെയ്തിട്ടുണ്ട്. ജോസഫ് (54) പൂന്തുറ, ലൂക്കോസ് (57) കൊല്ലങ്കോട്, ആന്റണി (37) പൂന്തുറ, സുജന്‍കുമാര്‍ (30) പൂന്തുറ, പനിയടിമ (55) പൂന്തുറ, ജോണ്‍സണ്‍ (42) മുട്ടം, റ്റൈറ്റസ് (56) പൂവാര്‍, ആന്റണി (42) പൂവാര്‍, ദേവദാസ് (56) പൂന്തുറ എന്നിവരേയാണ് തിങ്കളാഴ്ച ഡിസ്ചാര്‍ജ് ചെയ്തത്.

ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റില്‍ തീവ്ര പരിചരണത്തിലുള്ള പുല്ലുവിള സ്വദേശി രതീഷിന്റെ (30) നില ഗുരുതരമായി തുടരുന്നു. മൈക്കിള്‍ (42) പൂന്തുറയെ ന്യൂറോ സര്‍ജറി ഐസിയുവില്‍ നിന്ന് ട്രോമകെയര്‍ ഐസിയുവിലേക്ക് മാറ്റി. വില്‍ഫ്രെഡ് (48) പുല്ലുവിള ഓര്‍ത്തോ ഐസിയുവില്‍ ചികിത്സയിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. വാര്‍ഡ് 22ല്‍ 20 പേരും വാര്‍ഡ് 11ല്‍ 15 പേരും വാര്‍ഡ് 2ല്‍ 3 പേരും ചികിത്സയിലുണ്ട്.

തിങ്കളാഴ്ച ഒരാള്‍ കൂടി ചികിത്സ തേടിയെത്തി. റെയ്മണ്ട് (23) വെട്ടുകാട് ആണ് ചികിത്സ തേടിയെത്തിയത്. ഇതോടെ ഈ ദുരന്തത്തില്‍ മെഡിക്കല്‍ കോളേജില്‍ 72 പേരെ കൊണ്ടുവന്നിട്ടുണ്ട്.

തിരിച്ചറിയാനാകാത്ത നിലയില്‍ ഞായറാഴ്ച കൊണ്ടു വന്ന രണ്ട് മൃതദേഹങ്ങള്‍ തിങ്കളാഴ്ച തിരിച്ചറിഞ്ഞിട്ടുണ്ട്. പൂന്തുറ ചെറിയമുട്ടം പള്ളിവിളാകം സ്വദേശികളായ ലാസര്‍, ആരോഗ്യദാസ് എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. ഇവരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ ഏറ്റുവാങ്ങി.

ബന്ധുക്കളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് രാത്രിയില്‍ തന്നെ എല്ലാ മൃതദേഹങ്ങളും പോസ്റ്റ്‌മോര്‍ട്ടം നടത്തിയിരുന്നു. 3 മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലും 4 മൃതദേഹങ്ങള്‍ ശ്രീചിത്രയിലെ മോര്‍ച്ചറിയിലും 5 മൃതദേഹങ്ങള്‍ ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറിയിലുമാണ് സൂക്ഷിച്ചിരിക്കുന്നത്.

മെഡിക്കല്‍ കോളേജില്‍ ഇതുവരെ 16 പേരെയാണ് മരിച്ച നിലയില്‍ കൊണ്ടുവന്നത്. വെള്ളിയാഴ്ച 2 പേരേയും ശനിയാഴ്ച 5 പേരേയും ഞായറാഴ്ച 9 പേരേയുമാണ് മരിച്ച നിലയില്‍ കൊണ്ടു വന്നത്. ജീര്‍ണിച്ച അവസ്ഥയിലായിരുന്നു പലരേയും കൊണ്ടുവന്നത്. ഇനി 12 മൃതദേഹങ്ങള്‍ തിരിച്ചറിയാനുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button