Latest NewsUAE

ദുബായ് ഡ്യൂട്ടി ഫ്രീയില്‍ കോടികള്‍ വിജയിച്ച പ്രവാസിയുടെ തീരുമാനം ഇങ്ങനെ

ദുബായിയില്‍ 1 മില്യണ്‍ ഡോളര്‍ (  ഏഴ് കോടിയോളം ഇന്ത്യന്‍ രൂപ ) ലോട്ടറിയിലൂടെ നേടിയ പ്രവാസി യുവാവ് സമ്മാനത്തുകയുടെ പകുതി ക്യാന്‍സര്‍ രംഗത്തെ ഗവേഷണത്തിനായി നല്‍കും. ഇറാഖ് സ്വദേശിയായ കാസിം താലിബാണ് നന്മനിറഞ്ഞ ഈ തീരുമാനം എടുത്തത്. സ്വന്തം കുടുംബാംഗങ്ങള്‍ ക്യാന്‍സറിന്റെ ദുരിതം അനുഭവിക്കുന്നതിലെ ദുഃഖമാണ് താലിബിന്റെ ഈ തീരുമാനത്തിന് പിന്നില്‍. വയറ്റില്‍ ക്യാന്‍സര്‍ ബാധിച്ച് പിതാവ് മരണമടഞ്ഞു. മാതാവും സഹോദരിയുമാകട്ടെ സ്തനാര്‍ബുദ ബാധിതരും.

ഇറോസ് ഗ്രൂപ്പിലെ പിആര്‍ ആന്‍ഡ് എച്ച് ആര്‍ മാനേജറായ ഈ 44കാരന്‍ ഡിസംബര്‍ 20ന് നടന്ന ദുബായ് ഡ്യൂട്ടി ഫ്രീ (ഡി.ഡി.എഫ്) മില്ലേനിയം മില്യണയര്‍ റാഫിള്‍ ഡ്രോയിലാണ് ഈ തുക കരസ്തമാക്കിയത്. ലോട്ടറി അടിച്ചത് ഒരു അനുഗ്രഹമായി കാണുന്നുവെന്നും ഇപ്പോള്‍ ലഭിച്ച സമ്മാന തുക ഇറാഖിലെ ക്യാന്‍സര്‍ ഗവേഷണ പദ്ധതികള്‍ക്കായി സംഭാവന നല്‍കുന്നതിവും ദുബായിയില്‍ പഠിക്കുന്ന തന്റെ നാലു മക്കളുടെ വിദ്യാഭ്യാസ ചിലവുകള്‍ക്കും തികയുമെന്നും താലിബ് പ്രമുഖ പത്രമായ ഖലീജ് ടൈംസിനോട് പറഞ്ഞു.

തനിക്ക് ലോട്ടറി അടിച്ച ആ ദിനം താലിബ് ഇങ്ങനെ ഓര്‍മ്മിക്കുന്നു. ‘ഡി.ഡി.എഫില്‍ നിന്നും അവര്‍ എന്നെ ക്ഷണിക്കുമ്പോള്‍ ഇറാഖിലേക്കുള്ള യാത്രക്കായി ഞാന്‍ എയര്‍ പോര്‍ട്ടിലായിരുന്നു. ഇറാഖിലുള്ള ഭൂമി വിറ്റ് സഹോദരിയുടെ ക്യാന്‍സര്‍ ചികിത്സയ്ക്കായി പണം കണ്ടെത്തുകയായിരുന്നു എന്റെ ലക്ഷ്യം. അവര്‍ ട്രോഫി സ്വീകരിക്കാന്‍ എത്താന്‍ പറഞ്ഞെങ്കിലും എനിക്കതിന് കഴിഞ്ഞില്ല. ഞാന്‍ അഞ്ചുദിവസത്തേക്ക് ഇറാഖിലേക്ക് പോയി. അവര്‍ എനിക്കായി കാത്തിരുന്നു’.

‘ഇനി സുഹൃത്തുക്കളില്‍ നിന്നും കടം വാങ്ങിയിരുന്നത് എനിക്ക് അവസാനിപ്പിക്കാം. അവരുടെ പണം തിരികെ നല്‍കുകയും ചെയ്യാം’. താലിബ് ഖലീജ് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ തന്റെ ലോട്ടറി തുക ലഭിക്കുമെന്നാണ് താലിബ് കരുതുന്നത്. അങ്ങനെയെങ്കില്‍ ആ തുകയുടെ നേര്‍ പകുതി ഇറാഖിലെ ക്യാന്‍സര്‍ റിസേര്‍ച്ചിനായി നല്‍കുമെന്നും അദ്ദേഹം പറയുന്നു.

എന്റെ കുടുംബത്തിന് തന്നെ ഒരു ക്യാന്‍സര്‍ ചരിത്രമുണ്ട്. എന്റെ ആന്റിയില്‍ നിന്നാണ് അതിന് തുടക്കം. പിന്നെ എന്റെ അമ്മ. ഇപ്പോള്‍ സഹോദരിയും. എന്റെ അച്ഛന്‍ വയറിനുള്ളില്‍ ക്യാന്‍സര്‍ ബാധിച്ചാണ് മരണപ്പെടുന്നത്. അവര്‍ എത്രത്തോളം യാതനകള്‍ അനുഭവിച്ചു എന്നത് ഞാന്‍ കണ്ടതാണ്. അതാണ് ക്യാന്‍സര്‍ ഗവേഷണങ്ങള്‍ക്കായി തുക നല്‍കാന്‍ എന്നെ പ്രേരിപ്പിച്ചതും – താലിബ് പറഞ്ഞു.

തന്റെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പണം സമ്പാദിക്കുന്നതിനാണ് അദ്ദേഹം ലക്ഷ്യമിടുന്നത്. ‘വിദ്യാഭ്യാസം ഞങ്ങള്‍ക്ക് പ്രധാനമാണ്, വിദ്യാഭ്യാസം നേടിയ കുടുംബത്തില്‍ നിന്നാണ് ഞങ്ങള്‍ വന്നത്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.താലിബ് ഡി.ഡി.എഫിനോടും കഴിഞ്ഞ 20 വര്‍ഷമായി തന്റെ തൊഴില്‍ ദാതാവായ ഇറോസ് ഗ്രൂപ്പിനോടും നന്ദി പറഞ്ഞു.’ അവര്‍ എന്നെ ഒരുപാട് സഹായിച്ചു. എനിക്ക് ആത്മവിശ്വാസവും ധൈര്യവും നല്‍കി. അവിടുത്തെ ജീവനക്കാര്‍ ഏറെ സന്തോഷത്തിലാണ്. എല്ലാവരും എന്നെ അഭിനന്ദിച്ചു.അദ്ദേഹം പറഞ്ഞു.

ഡി.ഡി.എഫിന്റെ 35-ാം വാര്‍ഷികത്തില്‍ 289 സീരിസിലെ 1347 എന്ന ടിക്കറ്റിന്റെ ഉടമയായിരുന്നു താലിബ്. 1999നു ശേഷം 1 മില്യണ്‍ ഡോളര്‍ നേടിയ ആദ്യത്തെ ഇറാഖിയാണ് ഇദ്ദേഹം.

shortlink

Related Articles

Post Your Comments

Related Articles


Back to top button