KeralaNews

കിയാല്‍ ഓഹരി മൂലധനം ഉയര്‍ത്തും

 

കണ്ണൂര്‍: രാജ്യാന്തര വിമാനത്താവള കമ്പനിയുടെ(കിയാല്‍) ഓഹരി മൂലധനം 3500 കോടി രൂപയിലേക്ക് ഉയര്‍ത്താന്‍ തീരുമാനം. നിലവില്‍ 1500 കോടിയാണ് ഓഹരി മൂലധനം. 2000 കോടി കൂടി സമാഹരിക്കും. ഫെബ്രുവരിയില്‍ ഇതിനു തുടക്കമാകും. അതേസമയം, ഒന്‍പതു വര്‍ഷം മുന്‍പു നിക്ഷേപം നടത്തിയ സ്ഥാപക ഓഹരിയുടമകള്‍ക്കു നഷ്ടം സംഭവിക്കാതിരിക്കാന്‍ പുതിയ ഓഹരിയുടെ മുഖവില ഉയര്‍ത്തണമെന്ന് ഓഹരിയുടമകള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. നിലവില്‍ 100 രൂപയാണു മുഖവില. ഇതു 150 രൂപയാക്കി ഉയര്‍ത്തണമെന്നായിരുന്നു ആവശ്യം. മുഖവില പിന്നീട് തീരുമാനിക്കാമെന്നാണു ധാരണ. 50,000 രൂപയുടെ ഓഹരിയെങ്കിലും ഒരാള്‍ എടുക്കണമെന്നാണു നിലവിലെ വ്യവസ്ഥ. കൂടുതല്‍ ജനകീയത കൈവരിക്കാന്‍ ഇത് 5000 രൂപയായി കുറയ്ക്കണമെന്ന് ആവശ്യമുയര്‍ന്നെങ്കിലും അംഗീകരിച്ചില്ല.

മന്ത്രി ഇ.പി.ജയരാജന്‍, കമ്പനിയില്‍ 50 കോടിരൂപ നിക്ഷേപിച്ച ഡോ.എം.പി.ഹസ്സന്‍കുഞ്ഞി എന്നിവരെ ഡയറക്ടര്‍മാരായി യോഗം അംഗീകരിച്ചു. പ്രവാസി വ്യവസായികളില്‍ നിന്ന് കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കണമെന്ന് ഓഹരിയുടമകള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. നിലവില്‍ 892 കോടി രൂപ കമ്പനി വായ്പയെടുത്തിട്ടുണ്ട്. 2000 കോടി നിക്ഷേപം സമാഹരിക്കുന്നതോടെ വായ്പാ ബാധ്യതയൊഴിവാക്കാനാകുമെന്നു കിയാല്‍ അധികൃതര്‍ യോഗത്തില്‍ അറിയിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത യോഗത്തില്‍ കിയാല്‍ എംഡി വി. തുളസീദാസ്, മന്ത്രിമാരും കമ്പനി ഡയറക്ടര്‍മാരുമായ ഇ.പി. ജയരാജന്‍, കെ.കെ. ശൈലജ, എ.കെ. ശശീന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, ബിപിസിഎല്‍ പ്രതിനിധി ജി. അനന്തകൃഷ്ണന്‍ എന്നിവരും പങ്കെടുത്തു.

അതേസമയം, വിമാനത്താവളത്തില്‍ 20 മുതല്‍ 31 വരെ സന്ദര്‍ശകര്‍ക്കു നിയന്ത്രണമുണ്ടാകുമെന്ന് കിയാല്‍ ചീഫ് സെക്യൂരിറ്റി ഓഫിസര്‍ എം.വേലായുധന്‍ അറിയിച്ചു. റിപ്പബ്ലിക് ദിനാഘോഷവുമായി ബന്ധപ്പെട്ടു സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണിത്. സന്ദര്‍കര്‍ക്കുള്ള പാസ് വിതരണം ഈ ദിവസങ്ങളില്‍ ഉണ്ടായിരിക്കുന്നതല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button