Latest NewsIndia

ചന്ദാ കൊച്ചാറിനെതിരെ കേസെടുത്ത സിബിഐ ഉദ്യോഗസ്ഥനെതിരെ നടപടി : അന്വേഷണം അട്ടിമറിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷം

ന്യൂഡല്‍ഹി : ഐസിഐസിഐ മേധാവിയായിരിക്കെ വായ്പ അനുവദിച്ചതില്‍ അഴിമതി കാട്ടിയെന്ന് അരോപണം നേരിടുന്ന ചന്ദാ കൊച്ചാറിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് സിബിഐ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി. സിബിഐ ഉദ്യോഗസ്ഥനായ സുധാന്‍ഷു ധര്‍ മിശ്രയ്‌ക്കെതിരെയാണ് നടപടി. ചന്ദാ കൊച്ചാറിനെതിരെ കേസെടുത്ത സിബിഐ നടപടിക്കെതിരെ ഇന്നലെ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്‌ററ്‌ലി രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയതായുള്ള സിബിഐ നടപടി പുറത്തു വരുന്നത്.

തെളിവുകളുടെ അടിസ്ഥാനത്തില്‍ വേണം കേസുകള്‍ എടുക്കാനെന്നും, ഭാവന പ്രയോഗിച്ചുകൊണ്ടുള്ള കുറ്റാന്വേഷണം ഗുണകരമല്ലെന്നുമായിരുന്നു കേസെടുത്ത നടപടിക്കെതിരെ ജെയ്റ്റ്‌ലയുടെ വിമര്‍ശനം. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മഹാഭാരതത്തിലെ അര്‍ജുനനെ പോലെ സി.ബി.ഐ. ലക്ഷ്യം കാണാന്‍ പഠിക്കണമെന്നും, വല വീശുമ്പോള്‍ കൃത്യത വേണമെന്നും അരുണ്‍ ജെയ്റ്റ്‌ലി വിമര്‍ശിച്ചു.ഇത്തരത്തിലുള്ള ജാഗ്രത ഇല്ലായ്മ കാരണമാണ് രാജ്യത്ത് നീതിപൂര്‍ണ്ണമല്ലാത്ത രീതിയില്‍ പലരും അന്യായമായി ശിക്ഷിക്കപ്പെടുന്നതെന്നും ജെയ്റ്റ്‌ലി വിമര്‍ശിച്ചു. കഴിഞ്ഞ വ്യാഴാഴ്ചയാണ് ചന്ദ കൊച്ചാറിനും ഭര്‍ത്താവ് ദീപക് കൊച്ചാറിനും വീഡിയോകോണ്‍ മേധാവി വേണുഗോപാല്‍ ദൂതിനുമെതിരെ സി.ബി.ഐ. എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തത്.

ചന്ദ കൊച്ചാര്‍ ഐ.സി.ഐ.സി.ഐ. ബാങ്ക് മേധാവി ആയിരുന്ന സമയത്ത് ലോണുകള്‍ അനധികൃതമായി സ്വകാര്യ കമ്പനികള്‍ക്ക് അനുവദിച്ചുവെന്നും അതുവഴി മൂവരും ബാങ്കിനെ കബളിപ്പിച്ചുവെന്നാണ് കേസ്. ജയ്റ്റ്‌ലിയുടെ ട്വീറ്റ് ധനകാര്യ മന്ത്രിയുടെ ചുമതലയുള്ള പിയൂഷ് ഗോയലും പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമനും റീട്വീറ്റ് ചെയ്തിട്ടുമുണ്ട്. ഇതിനു പിന്നാലെയാണ് അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയെന്ന വാര്‍ത്ത പുറത്തുവന്നത്. ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയ നടപടി അന്വേഷണം അട്ടിമറിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നതിന്റെ തെളിവാണെന്ന് പ്രതിപക്ഷം ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button