KeralaLatest News

ശബരിമലയില്‍ പരിഹാരക്രിയ ചെയ്യാനുള്ള ചുമതല ആര്‍ക്കെന്ന് വിശദീകരിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: ശബരിമലയില്‍ ആചാരാനുഷ്ഠാനങ്ങള്‍ ലംഘിക്കപ്പെട്ടാല്‍ നടയടച്ച് പരിഹാരക്രിയചെയ്യല്‍ തന്ത്രിയുടെ ചുമതലയായി ദേവസ്വംമാന്വലില്‍ വ്യക്തമാക്കിയിട്ടില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിയമസഭയില്‍ അറിയിച്ചു. ശബരിമല തന്ത്രി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ജീവനക്കാരനല്ല. എന്നാലും മാന്വല്‍ അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ബാധ്യസ്ഥനാണ്. മറ്റു ജീവനക്കാരെപ്പോലെ തന്ത്രിയെയും കണക്കാക്കണമെന്നാണ് മാന്വലില്‍ പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ക്ഷേത്രത്തില്‍ അശുദ്ധി സംഭവിച്ചാല്‍ ദേവസ്വം അധികൃതര്‍ ദേവസ്വം കമ്മിഷണറെയാണ് അറിയിക്കേണ്ടത്. കമ്മിഷണര്‍ തന്ത്രിയുമായി ആലോചിച്ച് പരിഹാരംചെയ്യണം. സുപ്രീംകോടതി വിധിയനുസരിച്ച് ശബരിമലയില്‍ യുവതീപ്രവേശം നടന്നപ്പോള്‍ നടയടച്ച് ശുദ്ധിക്രിയ നടത്തിയതിനാണ് തന്ത്രിയില്‍നിന്ന് ദേവസ്വംബോര്‍ഡ് വിശദീകരണം തേടിയത്. ദേവസ്വംഅധികൃതരുടെ അനുമതി കൂടാതെയാണ് നടപടിയെന്നതാണ് വിശദീകരണം തേടാന്‍ കാരണമെന്നും മന്ത്രി അറിയിച്ചു.
മതാചാരപ്രകാരമുള്ള അനുഷ്ഠാനത്തില്‍ തന്ത്രിക്കുള്ള അവകാശം സംബന്ധിച്ച ഷിരൂര്‍ മഠം കേസിലെ വിധി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ചോദ്യത്തിന് മന്ത്രി മറുപടി നല്‍കി. അതേസമയം, ആചാരപരവും വിശ്വാസപരവുമായി കാര്യങ്ങളില്‍ തീരുമാനമെടുക്കാനുള്ള അധികാരം തന്ത്രിയില്‍മാത്രം നിക്ഷിപ്തമല്ല. ശബരിമലയിലെ തന്ത്രി പദവി പരമ്പരാഗതമായി താഴമണ്‍ കുടുംബത്തിനാണെന്ന് സിവില്‍ കോടതി ശരിവെച്ചിട്ടുണ്ട്. തന്ത്രിയുടെ നിയമനത്തില്‍ സര്‍ക്കാരോ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡോ ഇടപെട്ടിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button