Latest NewsKerala

ഈശ്വരന് കിടപ്പാടമുണ്ടാക്കാന്‍ നോക്കുന്നത് ബുദ്ധിശൂന്യത -ഡോ.എം. ലീലാവതി

തൃശ്ശൂര്‍: : മൂവായിരം കോടി രൂപ ചെലവിട്ട് പ്രതിമ സ്ഥാപിച്ചവരും അതിനേക്കാള്‍ കൂടുതല്‍ തുക ചെലവിട്ട് രാമന്റെ പ്രതിമ സ്ഥാപിക്കാന്‍ ഒരുങ്ങുന്നവരും ജനങ്ങളോടും രാജ്യത്തോടും വലിയ ദ്രോഹമാണ് ചെയ്യുന്നതെന്ന് ഡോ. എം. ലീലാവതി പറഞ്ഞു. സര്‍വവ്യാപിയായ ഈശ്വരന് കിടപ്പാടമുണ്ടാക്കാന്‍ നോക്കുന്നത് വലിയ ബുദ്ധിശൂന്യതയാണ്. രാമായണത്തേക്കാള്‍ വലിയൊരു സ്മാരകം രാമന് ആവശ്യമില്ലെന്നും അവര്‍ പറഞ്ഞു. കേരള സാഹിത്യ അക്കാദമി ദേശീയ പുസ്തകോത്സവവേദിയില്‍ തന്റെ പദ്യകൃതികളുടെ പ്രകാശനച്ചടങ്ങില്‍ മറുപടിപ്രസംഗം നടത്തുകയായിരുന്നു ലീലാവതി.

രാജ്യത്തെ ഏറ്റവും ദയനീയമായ കാര്യം ബാലവേലയും കുട്ടികള്‍ അനുഭവിക്കുന്ന ദുരിതങ്ങളുമാണ്. ബാലവേല നിരോധിക്കുകയും കുട്ടികള്‍ക്ക് മൂന്നുനേരം ഭക്ഷണവും ചികിത്സയും അവരുടെ കുടുംബങ്ങള്‍ക്ക് ആവശ്യമായ ജീവിതസൗകര്യങ്ങളും ഏര്‍പ്പെടുത്തുകയാണ് ഭരണകൂടം ചെയ്യേണ്ടത്. അഞ്ച് വയസ്സില്‍ താഴെയുള്ള രണ്ടരക്കോടി കുട്ടികള്‍ക്ക് ജീവിതം നഷ്ടപ്പെടുകയും മൂന്നര കോടിക്ക് കഷ്ടിച്ച് ജീവന്‍ നിലനിര്‍ത്താന്‍ സാധിക്കുകയും ചെയ്യുന്ന അവസ്ഥയാണ് ഇന്ന് രാജ്യത്തുള്ളത്. ശേഷിക്കുന്ന മൂന്നുകോടി കുട്ടികള്‍ മാത്രമാണ് ആവശ്യമായ സൗകര്യങ്ങളോടെ ജീവിക്കുന്നത്. വോട്ടില്ലാത്തതുകൊണ്ടാണ് ദരിദ്രരായ കുട്ടികളുടെ കാര്യം രാഷ്ട്രീയക്കാര്‍ ശ്രദ്ധിക്കാത്തത്. സമ്പന്നര്‍ അതിസമ്പന്നരാവുകയും സാധാരണക്കാര്‍ കൂടുതല്‍ ജീവിതപ്രതിസന്ധിയില്‍പ്പെടുകയും ചെയ്യുന്ന ഇന്നത്തെ അവസ്ഥ ബ്രിട്ടീഷ് ഭരണകാലത്തെക്കാള്‍ അതിദയനീയമാണ്. കുട്ടികളുടെ ദുരവസ്ഥ ഇല്ലാതാക്കുമെന്ന് ഉറപ്പുവരുത്തുന്നത് ഏത് രാഷ്ട്രീയകക്ഷിയാണെങ്കിലും അവര്‍ക്ക് വോട്ട് ചെയ്യും. അതിനൊരുറപ്പില്ലാത്തതുകൊണ്ട് 2014-ല്‍ താന്‍ ആര്‍ക്കും വോട്ട് ചെയ്തില്ലെന്നും അവര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button