NattuvarthaLatest NewsKerala

മറയൂരില്‍ ലക്ഷങ്ങളുടെ കാട്ടുപടവലവില്‍പ്പന : ആദിവാസികളെ തേടിയെത്തുന്നത് ആയുര്‍വേദമരുന്നു കമ്പനികള്‍

ഇടുക്കി : മറയൂര്‍ മലനിരകളിലെ ഗോത്രസമൂഹം കൃഷിചെയ്ത കാട്ടുപടവലത്തിന് വന്‍ഡിമാന്‍ഡ്. ആയുര്‍വേദ മരുന്നു കമ്പനികളാണ് കാട്ടുപടവലം ശേഖരിക്കാനായി വനവാസികളുടെ കൃഷിഭൂമി തേടിയെത്തുന്നത്. ഒരു ദിവസം 8.14 ലക്ഷം രൂപയ്ക്ക് 4600 കിലോ പടവലവില്‍പ്പനയാണ് ഇവിടെ നടന്നത്.

അഞ്ചു നാടന്‍ മലനിരകളിലെ കാട്ടുപടവലത്തിനാണ് ആവശ്യക്കാര്‍ ഏറെ. കൂടുതല്‍ വില നല്‍കാമെന്ന പ്രലോഭനവുമായി മരുന്നു കമ്പനികള്‍ക്കും ആദിവാസി കൃഷിക്കാര്‍ക്കും ഇടയില്‍ ഇടനിലക്കാരും സജീവമാകുന്നുണ്ട്. 120-ലധികം ആയുര്‍വേദ മരുന്നുകളുടെ പ്രധാന ചേരുവകളിലൊന്നാണ് ഇവിടെനിന്നുള്ള കാട്ടുപടവലം. കിലോയ്ക്ക് 177 രൂപ വരെ ഇപ്പോള്‍ കര്‍ഷകന് വിലയായി ലഭിക്കുന്നുണ്ട്.

സംസ്ഥാനത്തെ ഒരു പ്രമുഖ ആയുര്‍വേദ വൈദ്യശാല 4.6 ടണ്‍ കാട്ടുപടവലമാണ് ഇവിടെ നിന്ന് വാങ്ങിയത്. 177 രൂപ വിലയ്ക്ക് 25 ടണ്‍ കാട്ടുപടവലം വാങ്ങാന്‍ ഈ മരുന്നു കമ്പനി കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ഇതിനിടയില്‍ 225 രൂപ നല്‍കാമെന്ന വാഗ്ദാനവുമായി ഇടനിലക്കാരും രംഗത്ത് എത്തിയിട്ടുണ്ട്. കഴിഞ്ഞ കാലങ്ങളിലെ സീസണില്‍ കിലോയ്ക്ക് 40 രൂപ വരെ വില വരെയാണ് കര്‍ഷകര്‍ക്ക് ലഭിച്ചിരുന്നത്. മറയൂര്‍ സാന്‍ഡല്‍ ഡിവിഷന്റെ കീഴിലുള്ള വന സംരക്ഷണ സമിതികള്‍ മുഖാന്തരമാണ് കാട്ടു പടവലം ശേഖരിക്കുന്നത്. കാട്ടുപടവലത്തിന് വില വീണ്ടും കൂടി എങ്കിലും വിളവ് കുറഞ്ഞതും വന്യജീവികളുടെ ആക്രമണം കൂടിയതും കര്‍ഷകരെ ദുരിതത്തിലാക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button