Latest NewsSaudi ArabiaGulf

സ്പോൺസർ എയർപോർട്ടിൽ ഉപേക്ഷിച്ച വീട്ടുജോലിക്കാരി നവയുഗത്തിന്റെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി

ദമ്മാം: സ്പോൺസർ പറഞ്ഞു പറ്റിച്ച് എയർപോർട്ടിൽ ഉപേക്ഷിച്ചതിനാൽ ദമ്മാം വനിതാ അഭയകേന്ദ്രത്തിൽ എത്തപ്പെട്ട ഇന്ത്യക്കാരി, നവയുഗം സാംസ്ക്കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെയും, ഇന്ത്യൻ എംബസ്സി വോളന്റീർ ടീമിന്റെയും സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി. തെലുങ്കാന സ്വദേശിനിയായ മാർഗരറ്റ് ആണ് ഒരു മാസത്തെ വനിതാ അഭയകേന്ദ്രത്തിലെ താമസത്തിനു ശേഷം നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങിയത്. രണ്ടു വർഷം മുൻപാണ് ദമ്മാമിലെ ഒരു സൗദി ഭവനത്തിൽ മാർഗരറ്റ് ജോലിയ്ക്ക് എത്തിയത്. ഒട്ടേറെ ബുദ്ധിമുട്ടുകൾ നേരിട്ടെങ്കിലും, രണ്ടു വർഷം അവിടെ അവർ ജോലി ചെയ്തു.

രണ്ടു വർഷത്തിനു ശേഷം, തൊഴിൽ കരാർ കാലാവധി കഴിഞ്ഞപ്പോൾ, തനിയ്ക്ക് നാട്ടിലേയ്ക്ക് ഫൈനൽ എക്സിറ്റിൽ മടങ്ങണമെന്ന് മാർഗരറ്റ് സ്പോൺസറോട് പറഞ്ഞു. എന്നാൽ സ്പോൺസറിന് സമ്മതമില്ലായിരുന്നു. ഒട്ടേറെ അപേക്ഷകൾക്കും, വാദപ്രതിവാദങ്ങൾക്കും ഒടുവിൽ ഫൈനൽ എക്സിറ്റ് നൽകി നാട്ടിലേയ്ക്ക് മടക്കി അയയ്ക്കാം എന്ന് സ്പോൺസർ സമ്മതിച്ചു. ഒരു ദിവസം മാർഗരറ്റിനെ വിളിച്ചു എക്സിറ്റ് അടിച്ചതായും, വിമാനടിക്കറ്റ് ശരിയായിട്ടുണ്ട് എന്നും പറഞ്ഞ്, എയർപോർട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടു പോയ സ്പോൺസർ, ദമ്മാം എയർപോർട്ടിൽ അവരെ ഉപേക്ഷിച്ച് കടന്നു കളഞ്ഞു. മാർഗരറ്റിനു സർവ്വീസ് അവസാനിയ്ക്കുമ്പോൾ നൽകാനുള്ള ആനുകൂല്യങ്ങളും ടിക്കറ്റും നൽകാതിരിയ്ക്കാൻ സ്പോൺസർ കണ്ടുപിടിച്ച മാർഗ്ഗമായിരുന്നു ഇത്. എയർപോർട്ടിൽ അനാഥയായി അലയുന്നത് കണ്ട മാർഗരറ്റിനെ എയർപോർട്ട് അധികൃതർ സൗദി പൊലീസിന് കൈമാറി. പോലീസ് അവരെ ദമ്മാം വനിതാ അഭയകേന്ദ്രത്തിൽ കൊണ്ടുചെന്നാക്കി.

വനിതാ അഭയകേന്ദ്രത്തിൽ എത്തിയ നവയുഗം ജീവകാരുണ്യപ്രവർത്തക മഞ്ജു മണിക്കുട്ടനോട്, മാർഗരറ്റ് സ്വന്തം അവസ്ഥ പറഞ്ഞു കൊടുത്ത്, നാട്ടിലേയ്ക്ക് മടങ്ങാൻ സഹായിയ്ക്കണമെന്ന് അഭ്യർത്ഥിച്ചു. മഞ്ജുവും നവയുഗം പ്രവർത്തകരും മാർഗരറ്റിന്റെ സ്‌പോൺസറെ ബന്ധപ്പെട്ട് ചർച്ചകൾ നടത്തിയെങ്കിലും, അയാൾ സഹകരിയ്ക്കാൻ തയ്യാറായില്ല. തുടർന്ന് മഞ്ജു അഭയകേന്ദ്രം അധികൃതരുടെ സഹായത്തോടെ മാർഗരറ്റിന് ഫൈനൽ എക്സിറ്റ് അടിച്ചു കൊടുത്തു. മഞ്ജുവിന്റെ അഭ്യർത്ഥന അനുസരിച്ച് എംബസ്സി വോളന്റീർ ടീം കോർഡിനേറ്റർ മിർസ ബൈഗ് വിമാനടിക്കറ്റ് എടുത്തു കൊടുത്തു. നിയമനടപടികൾ പൂർത്തിയായപ്പോൾ, എല്ലാവർക്കും നന്ദി പറഞ്ഞ് മാർഗരറ്റ് നാട്ടിലേയ്ക്ക് മടങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button