Latest NewsKerala

നോട്ട് നിരോധനം കൊണ്ട് എന്ത് നേടിയെന്ന് പ്രധാനമന്ത്രി പറയണം; തോമസ് ഐസക്ക്

തിരുവനന്തപുരം: നോട്ടുനിരോധനം ചപലബുദ്ധിയായ ഭരണാധികാരിയുടെ ഭ്രാന്തന്‍ നടപടിയായിരുന്നെന്ന ആരോപണവുമായി ധനമന്ത്രി തോമസ് ഐസക്. റിസര്‍വ് ബാങ്കിന്‍റെ വിയോജിപ്പ് തള്ളിയത് എന്തിനെന്നും മോദി രാജ്യത്തോട് പറയണമെന്നും തോമസ് ഐസക്ക് പറയുകയുണ്ടായി. ഫേസ്ബുക്കിലൂടെയായിരുന്നു ഐസക്കിന്റെ പരാമർശം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

നോട്ടുനിരോധനം ചപലബുദ്ധിയായ ഒരു ഭരണാധികാരിയുടെ ഭ്രാന്തൻ നടപടിയായിരുന്നു എന്ന വിമർശനം ശരിവെയ്ക്കുന്ന രേഖകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. കള്ളപ്പണത്തെ നേരിടാൻ ഇതുപോലൊരു ഉടന്തടിച്ചാട്ടം കൊണ്ട് ഒരു ഫലവുമുണ്ടാക്കില്ലെന്ന്, ഈ പ്രഖ്യാപനം വരുന്നതിന് രണ്ടര മണിക്കൂർ മുമ്പു നടന്ന യോഗത്തിൽപ്പോലും റിസർവ് ബാങ്ക് മുന്നറിയിപ്പു നൽകിയിരുന്നു എന്ന് ബോർഡ് യോഗത്തിൻ്റെ മിനിട്സിൽ തെളിവുണ്ട്. വിവരാവകാശനിയമപ്രകാരം പുറത്തുവന്ന ആ രേഖ ഇന്ത്യൻ പ്രധാനമന്ത്രിയുടെ കാപട്യത്തിൽ തറഞ്ഞ അവസാനത്തെ ആണിയാണ്.

അഞ്ഞൂറിൻ്റെയും ആയിരത്തിൻ്റെയും നോട്ടുകൾ ഒരു നട്ടപ്പാതിരയ്ക്ക് എടുപിടിയെന്ന് അസാധുവാക്കിയതുകൊണ്ട് കള്ളപ്പണം പിടികൂടാൻ കഴിയില്ലെന്ന് സാമ്പത്തികശാസ്ത്രത്തിൻ്റെ പ്രാഥമിക പാഠം അറിയുന്നവർ 2016 നവംബർ 8ന് ഈ പ്രഖ്യാപനം പുറത്തു വന്നതിന്റെ തൊട്ടടുത്ത നിമിഷം മുതൽ പറഞ്ഞുകൊണ്ടിരിക്കുന്നതാണ്. കാരണം, നോട്ടുകളിൽ ശേഖരിച്ച നിലയിലല്ല കള്ളപ്പണം സൂക്ഷിക്കുന്നത്. സ്വർണം, റിയൽ എസ്റ്റേറ്റ്, മറ്റു നിക്ഷേപങ്ങൾ എന്നിങ്ങനെയാണ് കള്ളപ്പണശേഖരം. അതുകൊണ്ട് നോട്ടു നിരോധിച്ചാൽ കള്ളപ്പണം പിടികൂടാനാവില്ല.

റിസർവ് ബാങ്കും ആ മുന്നറിയിപ്പു നൽകിയിരുന്നു. അതുപോലും മോദി അവഗണിച്ചു. എന്തിനു വേണ്ടിയാണെന്നും ആർക്കുവേണ്ടിയാണെന്നുമുള്ള ചോദ്യങ്ങളിൽ നിന്ന് അദ്ദേഹത്തിന് ഒഴിഞ്ഞു മാറാനാവില്ല.

സമീപഭാവിയിലൊന്നും ഭേദമാകാത്ത ആഴത്തിലുള്ള മുറിവാണ് നോട്ടു നിരോധിച്ചുകൊണ്ട് സമ്പദ്ഘടനയിൽ മോദി ഉണ്ടാക്കിവെച്ചത്. ആ മുറിവിനെക്കുറിച്ചാണ് ഈ പൊതുതിരഞ്ഞെടുപ്പുവേളയിൽ രാജ്യം ഉറക്കെ ചർച്ച ചെയ്യേണ്ടത്. ഇന്ത്യയിലെ മഹാഭൂരിപക്ഷം മനുഷ്യരുടെയും ജീവിതം വിവരണാതീതമായ ക്ലേശങ്ങളിലേയ്ക്കു തള്ളിവിട്ട നോട്ടുനിരോധനത്തിൽ നിന്ന് ഒളിച്ചോടാൻ ബിജെപിയെയും മോദിയെയും അനുവദിക്കാനാവില്ല.

ഏകാധിപത്യത്തിൻ്റെ ലഹരിയിൽ മുഴുഭ്രാന്തുകൾ കൊണ്ട് പ്രജകളെ വട്ടം കറക്കിയ ക്രൂരരും ദുഷ്ടരുമായ അനേകം ഭരണാധികാരികളുടെ ലീലാവിലാസങ്ങൾ ചരിത്രം മുന്നറിയിപ്പുകളായി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ സ്വന്തം ജനതയുടെ അധ്വാനഫലം ഒറ്റരാത്രികൊണ്ട് അസാധുവാക്കിയ അധികാരഭ്രാന്ത് ആദ്യമായാണ് ലോകം കണ്ടത്. ജനം തെരുവിൽ നെട്ടോട്ടമോടുമ്പോൾ തമാശ പൊട്ടിച്ചും വീമ്പടിച്ചും ഗീർവാണങ്ങൾ മുഴക്കിയും ആഘോഷിക്കുകയായിരുന്നു മോദി.

ലോകചരിത്രത്തിലെ ആ പമ്പരവിഡ്ഢിത്തം വിചാരണ ചെയ്യുന്ന തിരഞ്ഞെടുപ്പാണിത്.
റിസർവ് ബാങ്ക് പോലും അരുത് എന്നു മുന്നറിയിപ്പു നൽകിയിട്ടും എന്തിനാണ് മോദി രാജ്യത്തെ എൺപത്താറു ശതമാനം കറൻസി നിരോധിച്ചത്?

ആ നടപടി ഒരു ലക്ഷ്യവും കണ്ടിട്ടില്ല. കള്ളപ്പണവേട്ടയായിരുന്നു ഒന്നാമതു പറഞ്ഞ ലക്ഷ്യം. അതിന്റെ അവസ്ഥ നാം കണ്ടു. വ്യാജനോട്ടിന്റെ കാര്യവും തഥൈവ. ഭീകരവാദം കുറയുമെന്നായിരുന്നു മറ്റൊരു വീമ്പടി. ഭീകരാക്രമണങ്ങൾ 176 ശതമാനമാണ് വർദ്ധിച്ചത്. വർദ്ധനയാണ് മോദി ഭരണത്ത് രാജ്യം അനുഭവിച്ചത്. സൈനികരുടെയും സിവിലിയൻമാരുടെയും മരണം 83 ശതമാനം വർദ്ധിച്ചു. പ്രതിമാസം പതിനൊന്ന് എന്ന കണക്കിനാണ് 2014 മുതൽ 2018 വരെ ഭീകരരുടെ നുഴഞ്ഞു കയറ്റം.

നരേന്ദ്രമോദിയുടെ ഏറ്റവും പ്രധാനപ്പെട്ട ഭരണനടപടിയായിരുന്നു നോട്ടു നിരോധനം. അത് അമ്പേ പരാജയമായിരുന്നു. പ്രഖ്യാപിച്ചതിൽ ഒരു ലക്ഷ്യം പോലും നേടുകയോ എന്തെങ്കിലുമൊരു നേട്ടം രാജ്യത്തിനോ ജനങ്ങൾക്കോ ഉണ്ടാക്കുകയോ ചെയ്തില്ല. ബിജെപിയുടെയോ നരേന്ദ്രമോദിയുടെയോ അവകാശവാദങ്ങളിൽ നോട്ടുനിരോധനം മഷിയിട്ടു നോക്കിയാൽപ്പോലും കാണില്ല. എന്നാൽ അവർ മറന്നു എന്നു കരുതി രാജ്യം മറക്കുകയില്ലല്ലോ.

തിരിച്ചെത്തുന്ന നോട്ടുകളിൽ മൂന്നു ലക്ഷം മുതൽ നാലു ലക്ഷം കോടി വരെ കുറവുണ്ടാകുമെന്ന ജൽപനം നടത്തിയ “യുവവ്യാഘ്ര”ങ്ങൾ ഇപ്പോൾ ശബരിമലയുടെ പേരിൽ തിരഞ്ഞെടുപ്പു കമ്മിഷനു നേരെ ഗർജ്ജിക്കുകയാണ്. ശബരിമല ഉപയോഗിച്ച് പ്രധാന വിഷയങ്ങൾ മറയ്ക്കാമെന്ന വ്യാമോഹത്തിലാണവർ തിരഞ്ഞെടുപ്പു സ്വപ്നങ്ങൾ നെയ്യുന്നത്. നാം അധ്വാനിച്ചു സമ്പാദിച്ച പണത്തിൻ്റെ മൂല്യം ഒറ്റരാത്രികൊണ്ട് അസാധുവാക്കിയ ആധുനിക തുഗ്ലക്കിൻ്റെ പ്രതിനിധികളാവർ. നട്ടപ്രാന്തു കാണിക്കാനല്ല, ജനകീയാധികാരം ഉപയോഗപ്പെടുത്തേണ്ടത് എന്ന് അവരെ മറന്നുപോകാത്ത വിധം ഓർമ്മപ്പെടുത്തണം.

രാജ്യാധികാരം കൈകാര്യം ചെയ്യാനുള്ള സമചിത്തതയും സ്ഥിരബുദ്ധിയും തങ്ങൾക്കില്ലെന്ന് നോട്ടുനിരോധനത്തിലൂടെ തെളിയിക്കുകയായിരുന്നു ബിജെപിയും മോദിയും. പ്രവചനാതീതമായ ഭ്രാന്തുകൾ കൊണ്ട് അവർ നമ്മുടെ ജീവിതത്തെ അമ്മാനമാടുകയായിരുന്നു. നമ്മുടെ ആധിയും ഭയവും വിഹ്വലതകളും വേവലാതിയുമൊക്കെ അവർക്ക് ആർത്തു ചിരിക്കാനും ആഘോഷിക്കാനുമുള്ള വിഭവങ്ങൾ മാത്രമായിരുന്നു. ഇനിയൊരിക്കൽക്കൂടി ഇത്തരം അധികാരഭ്രാന്തുകൾ സഹിക്കാനുള്ള ശേഷി നമ്മുടെ രാജ്യത്തിനില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button