Latest News

മോദി അധികാരത്തില്‍ വരേണ്ടത് രാജ്യത്തിന്റെ ആവശ്യം: ബാബുപോള്‍

തിരുവനന്തപുരം•നരേന്ദ്രമോദി വീണ്ടും അധികാരത്തില്‍ വരേണ്ടത് ബിജെപിയുടെ മാത്രം ആവശ്യമല്ല രാജ്യത്തിന്റെ ആവശ്യമാണെന്ന് മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡി. ബാബുപോള്‍. ബിജെപി പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ അഖണ്ഡത, ഐശ്വര്യം ഉറപ്പാക്കുന്ന പാര്‍ട്ടിയായിരിക്കണം രാജ്യം ഭരിക്കേണ്ടത്. എല്ലാ യുദ്ധത്തിനും ഒരു നായകനുണ്ട്. എന്നാല്‍ 16 പാര്‍ട്ടികള്‍ അണിനിരന്ന എതിര്‍ചേരിയ്ക്ക് ഉയര്‍ത്തി കാണിക്കാന്‍ ഒരു നായകനില്ലെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ ശിഥിലമാക്കുന്ന പ്രവണത തടയാന്‍ പ്രധാനമന്ത്രി പദത്തിലേയ്ക്ക് നരേന്ദ്രമോദി തിരിച്ചുവരണം. മമതയും മായാവതിയും ദ്രാവിഡപാര്‍ട്ടികളും എല്ലാം ഒരുമിച്ചു നിന്നാല്‍ ബിജെപിക്ക് എതിരെ നല്ലൊരു പ്രതിപക്ഷമാകാന്‍ സാധിക്കും. ഓരോ തെരഞ്ഞെടുപ്പും ഓരോ തലത്തിലുള്ള ആശയങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നത്. പഞ്ചായത്ത് തെരഞ്ഞെടുപ്പു പോലെയല്ല നിയമസഭാ തെരഞ്ഞെടുപ്പും ലോകസഭാ തെരഞ്ഞെടുപ്പും. ദേശീയ താത്പര്യം സംരക്ഷിക്കുന്നവര്‍ക്കായിരിക്കണം പാര്‍ലമെന്റില്‍ ജനം വോട്ട് ചെയ്യേണ്ടതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

കമ്മ്യൂണിസ്റ്റുകള്‍ ഇന്ത്യയില്‍ ഇപ്പോഴും പേയിങ് ഗസ്റ്റാണെന്നും അവര്‍ക്ക് ചൈനയാണ് മാതൃരാജ്യമെന്ന് അദ്ധ്യക്ഷത വഹിച്ച മുന്‍ ഡിജിപി ഡോ. ടി.പി. സെന്‍കുമാര്‍ പറഞ്ഞു. ഭാരത ചരിത്രത്തില്‍ കഴിഞ്ഞപോയത് സുരക്ഷിതമായ അഞ്ചുവര്‍ഷമാണ്. സ്ത്രീകളെയും കുട്ടികളെയും പാവപ്പെട്ടവരേയും ഇത്രയേറെ പരിഗണിച്ച ഭരണം മുമ്പ് ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സംശുദ്ധരാഷ്ട്രീയവും കളങ്കിത രാഷ്ട്രീയവും തമ്മിലുള്ള മത്സരമാണ് നടക്കുന്നതെന്ന് കുമ്മനം രാജശേഖരന്‍ പറഞ്ഞു. തത്വാധിഷ്ഠിത, ഭാവാത്മക, ഗുണാത്മക നിലപാടാണ് ബിജെപി ഭാരതമാകെ കൈകൊണ്ടത്. അതുകൊണ്ടു തന്നെ പധാനമന്ത്രി ആരായിരിക്കണമെന്ന് ജനം തീരുമാനിച്ചു കഴിഞ്ഞു. തിരുവനന്തപുരത്തിന്റെ പൈതൃക സംസ്‌കാരം നിലനിര്‍ത്താന്‍ ഇവിടത്തെ മുന്‍ എംപി എന്തു ചെയ്‌തെന്നും അദ്ദേഹം ചോദിച്ചു.

ഒ. രാജഗോപാല്‍ എംഎല്‍എ, സംവിധായകന്‍ വിജി തമ്പി,ബിജെപി സംസ്ഥാന വക്താവ് എം.എസ്. കുമാര്‍, അഡ്വ. രമേഷ് ബാബു എന്നിവര്‍ സംസാരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button