Latest NewsKerala

ചെര്‍പ്പുളശ്ശേരി ഏരിയ കമ്മിറ്റി ഓഫിസിലെ പീഡനം : സിപിഎമ്മിനെ വിമര്‍ശിച്ച് വി ടി ബല്‍റാം എംഎല്‍എ.

സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയ പീഡന കേസ് ഏറ്റെടുത്ത് പ്രതിപക്ഷം

പാലക്കാട്: ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ യുവതിയുടെ പീഡനാരോപണം സിപിഎമ്മിന് തലവേദനയാകുന്നു. ചെര്‍പ്പുളശ്ശേരി ഏരിയ കമ്മിറ്റി ഓഫിസില്‍ വെച്ച് തന്നെ പീഡിപ്പിച്ചതെന്നും ഇതേ തുടര്‍ന്നാണ് താന്‍ കുഞ്ഞിന് ജന്മം നല്‍കിയതെന്നുമുള്ള യുവതിയുടെ ആരോപണമാണ് ഇപ്പോള്‍ രാഷ്ട്രീയകളത്തിലെ ചര്‍ച്ചാ വിഷയം. ഇതോടെ സിപിഎമ്മിനെതിരെ പരിഹാസശരങ്ങളുമായി പ്രതിപക്ഷത്തിന്റെ യുവ നേതാക്കള്‍ രംഗത്ത് എത്തിക്കഴിഞ്ഞു.

യുവതിയെ പീഡിപ്പിച്ചു എന്ന പരാതിയില്‍ സിപിഎമ്മിനെതിരെ പരിഹാസശരം തൊടുത്തുവിട്ടത് വി ടി ബല്‍റാം എംഎല്‍എയാണ്. ബല്‍റാം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചതിങ്ങനെ.. ‘കണ്ണൂരിലെ തെരഞ്ഞെടുപ്പ് പ്രചാരണം നിര്‍ത്തിവച്ച് ശ്രീമതി ടീച്ചര്‍ ഉടന്‍ പാലക്കാട് മണ്ഡലത്തിലെ ഷൊര്‍ണൂരിനടുത്ത ചെര്‍പ്പുളശ്ശേരിയില്‍ എത്തിച്ചേരേണ്ടതാണ്. കൂടെ എ കെ ബാലനേയും കൂട്ടാവുന്നതാണ്. സിപിഎം നേതാക്കള്‍ പാര്‍ട്ടി ഓഫീസില്‍ വച്ച് പീഡിപ്പിച്ച വേറൊരു പെണ്‍കുട്ടിയേക്കൂടി ഉടന്‍ നിശബ്ദയാക്കേണ്ടതുണ്ട്.’

ഷൊര്‍ണ്ണൂര്‍ എംഎല്‍എ പി കെ ശശിക്കെതിരായ ലൈംഗിക പീഡന പരാതി പരോക്ഷമായി സൂചിപ്പിച്ചാണ് വി ടി ബല്‍റാം എംഎല്‍എയുടെ വിമര്‍ശനം. കഴിഞ്ഞ ദിവസം ചോരക്കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തിലാണ് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിക്കൊണ്ടുള്ള പീഡന പരാതി വന്നത്. പാര്‍ട്ടി ഓഫിസില്‍ വച്ചു പീഡിപ്പിക്കപ്പെട്ടാണ് ഗര്‍ഭിണിയായത് എന്നാണ് മങ്കര പൊലീസിന് ലഭിച്ച പരാതിയില്‍ യുവതി പറയുന്നത്. തുടര്‍ന്ന് അന്വേഷണത്തിനായി ചെര്‍പ്പുളശേരി പൊലീസിനു കൈമാറിയെന്നു പാലക്കാട് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

അതേസമയം ആരോപണവിധേയനായ യുവാവിന്റെ മൊഴിയും രേഖപ്പെടുത്തി. ചെര്‍പ്പുളശേരിയിലെ ഒരു കോളജില്‍ പഠിച്ചിരുന്ന ഇരുവരും യുവജനസംഘടനാ പ്രവര്‍ത്തകരായിരുന്നു. കഴിഞ്ഞ വര്‍ഷം മാഗസിന്‍ തയാറാക്കല്‍ ചര്‍ച്ചയ്ക്കു പാര്‍ട്ടി ഓഫിസിലെ യുവജനസംഘടനയുടെ മുറിയിലെത്തിയപ്പോഴാണു പീഡനം നടന്നതെന്നാണ് യുവതിയുടെ മൊഴിയെന്നറിയുന്നു. എന്നാല്‍ യുവതിയുടെ വീട്ടില്‍ താന്‍ പോയിരുന്നു എന്നാണ് യുവാവ് പൊലീസിന് മൊഴി നല്‍കിയിരിക്കുന്നതെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button