KeralaLatest News

പാനായിക്കുളം സിമി ക്യാംപ് കേസ് : പ്രതികള്‍ക്ക് എതിരെയുള്ള ഹൈക്കോടതി വിധി ഇങ്ങനെ

കൊച്ചി : പാനായിക്കുളം സിമി ക്യാംപ് കേസ്, പ്രതികള്‍ക്ക് എതിരെയുള്ള ഹൈക്കോടതി വിധി വന്നു. കേസിലെ മുഴുവന്‍ പ്രതികളെയും ഹൈക്കോടതി വെറുതെ വിട്ടു. എന്‍ഐഎ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ അഞ്ചു പ്രതികളെയാണ് ഹൈക്കോടതി കുറ്റവിമുക്തരാക്കിയത്. പ്രതികള്‍ക്കെതിരായ തെളിവ് പര്യാപ്തമല്ലെന്ന് കോടതി വ്യക്തമാക്കി. പാനായിക്കുളം ക്യാംപ് സിമിയാണ് നടത്തിയതെന്ന് തെളിയിക്കാനായില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

വിചാരണക്കോടതി വെറുതെ വിട്ട എട്ട് പേര്‍ക്കെതിരെ എന്‍.ഐ.എ നല്‍കിയ അപ്പീല്‍ കോടതി തള്ളി. കേസില്‍ 11 പ്രതികളെ വെറുതെവിട്ട വിചാരണ കോടതി വിധി ഹൈക്കോടതി ശരിവെച്ചു. ജസ്റ്റിസ് എ എം ഷഫീഖ്, ജസ്റ്റീസ് അശോക് മേനോന്‍ എന്നിവരങ്ങുന്ന ഡിവിഷന്‍ ബഞ്ചാണ് വിധി പ്രസ്താവിച്ചത്.

ഈരാറ്റുപേട്ട നടക്കല്‍ പീടികക്കല്‍ വീട്ടില്‍ ഹാരിസ് എന്ന പി.എ. ഷാദുലി, ഈരാറ്റുപേട്ട നടക്കല്‍ പേരകത്തുശ്ശേരി വീട്ടില്‍ അബ്ദുല്‍ റാസിക്, ആലുവ കുഞ്ഞുണ്ണിക്കര പെരുത്തേലില്‍ വീട്ടില്‍ അന്‍സാര്‍ നദ് വി, പാനായിക്കുളം ജാസ്മിന്‍ മന്‍സിലില്‍ നിസാമുദ്ദീന്‍ എന്ന നിസുമോന്‍, ഈരാറ്റുപേട്ട വടക്കേക്കര അമ്പഴത്തിങ്കല്‍ വീട്ടില്‍ ഷമ്മി എന്ന ഷമ്മാസ് എന്നിവരെയാണ് എന്‍ഐഎ കോടതി ശിക്ഷിച്ചത്.

റാസിഖിനും ശാദുലിക്കും 14 വര്‍ഷം തടവ് ശിക്ഷയായിരുന്നു എന്‍.ഐ.എ കോടതി വിധിച്ചത്. മറ്റുള്ളവര്‍ക്ക് 12 വര്‍ഷവുമാണ് കോടതി ശിക്ഷ വിധിച്ചത്. കേസിലെ രണ്ടും മൂന്നും പ്രതികളായ അബ്ദുല്‍ റാസിഖ്, അന്‍സാര്‍ നദ് വി എന്നിവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റവും ഒന്നും നാലും അഞ്ചും പ്രതികളായ പി.എ. ഷാദുലി, നിസാമുദ്ദീന്‍, ഷംനാസ് എന്നിവര്‍ക്കെതിരെ യു.എ.പി.എ, ഗൂഢാലോചന കുറ്റങ്ങളും ചുമത്തിയിരുന്നു. നിരോധിത സംഘടനായായിരിക്കേ സ്റ്റുഡന്റ്സ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യ 2006 ഓഗസ്റ്റ് 15ന് ആലുവക്കടുത്ത് പാനായിക്കുളത്ത് യോഗം ചേര്‍ന്നതായാണ് കേസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button