Election News

തെരഞ്ഞെടുപ്പ്: ഒരുക്കങ്ങൾ പൂർത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

തിരുവനന്തപുരം: പാർലമെന്റ് തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ വാർത്താ സമ്മളേനത്തിൽ പറഞ്ഞു. പരസ്യ പ്രചാരണം ഞായറാഴ്ച വൈകിട്ട് ആറിന് അവസാനിക്കും. 2,61,51,534 വോട്ടർമാരാണുള്ളത്. ഇതിൽ 1,34,66,521 പേർ സ്ത്രീ വോട്ടർമാരാണ്. 1,26,84,839 പുരുഷ വോട്ടർമാരുണ്ട്. 174 ട്രാൻസ്‌ജെൻഡർ വോട്ടർമാരാണുള്ളത്.

മലപ്പുറത്താണ് കൂടുതൽ വോട്ടർമാർ, 31,36,191. കുറവ് വയനാട് ജില്ലയിൽ, 5,94,177. 2,88,191 കന്നിവോട്ടർമാരാണുള്ളത്. 1,35,357 ഭിന്നശേഷി വോട്ടർമാരുണ്ട്. രണ്ട് ബ്രെയിൽ സാമ്പിൾ ബാലറ്റ് പേപ്പറുകൾ എല്ലാ ബൂത്തിലുമുണ്ടാവും. 24,970 പോളിംഗ് സ്‌റ്റേഷനുകളാണുള്ളത്. കുറ്റ്യാടി, ആലത്തൂർ, കുന്ദമംഗലം എന്നിവിടങ്ങളിൽ ഓക്‌സിലറി പോളിംഗ് ബൂത്തുകളുണ്ട്. മലപ്പുറത്താണ് ഏറ്റവും കൂടുതൽ പോളിംഗ് ബൂത്തുകൾ, 2750. കുറവ് വയനാട്, 575. 867 മോഡൽ പോളിംഗ് സ്‌റ്റേഷനുകളുണ്ട്. സമ്പൂർണമായി വനിതകൾ നിയന്ത്രിക്കുന്ന 240 പോളിംഗ് ബൂത്തുകളാണ് സംസ്ഥാനത്തുള്ളത്. പ്രശ്‌നസാധ്യതയുള്ള 3621 പോളിംഗ് ബൂത്തുകളിൽ വെബ് കാസ്റ്റിംഗ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. 35,193 വോട്ടിംഗ് മെഷീനുകളാണുള്ളത്. 32,746 കൺട്രോൾ യൂണിറ്റുകളും 44,427 ബാലറ്റ് യൂണിറ്റുകളുമാണുള്ളത്. ആറ്റിങ്ങൽ, വയനാട്, തിരുവനന്തപുരം മണ്ഡലങ്ങളിൽ രണ്ട് ബാലറ്റ് യൂണിറ്റുകൾ വീതം ഉപയോഗിക്കും. 227 സ്ഥാനാർത്ഥികളിൽ 23 വനിതകളുണ്ട്. കണ്ണൂരിലാണ് വനിതാ സ്ഥാനാർത്ഥികൾ കൂടുതൽ, അഞ്ചു പേർ. ഹരിത ചട്ടം പാലിക്കുന്നതിന്റെ ഭാഗമായി മാർച്ച് 11 മുതൽ സംസ്ഥാന വ്യാപകമായി 15 ലക്ഷം ബാനറുകളും പോസ്റ്ററുകളും ഹോർഡിംഗുകളും നശിപ്പിച്ചു. 51,000 പരാതികളാണ് സിവിജിൽ ആപ്പ് വഴി ലഭിച്ചത്.

സംസ്ഥാനത്ത് 831 പ്രശ്‌നബാധിത ബൂത്തുകളും 359 തീവ്ര പ്രശ്‌നസാധ്യതാ ബൂത്തുകളുമുണ്ട്. 219 ബൂത്തുകളിൽ മാവോയിസ്റ്റ് പ്രശ്‌ന സാധ്യത വിലയിരുത്തിയിട്ടുണ്ട്. ഇതിൽ 72 ബൂത്തുകൾ വയനാട്ടിലും 67 മലപ്പുറത്തും കണ്ണൂരിൽ 39ഉം കോഴിക്കോട് 41 ഉം ബൂത്തുകളുണ്ട്. പോളിംഗ് ജോലികൾക്ക് 1,01,140 ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. 1670 സെക്ടറൽ ഓഫീസർമാരും 33,710 പ്രിസൈഡിംഗ് ഓഫീസർമാരുമുണ്ട്. 23ന് രാവിലെ ഏഴു മുതൽ വൈകിട്ട് ആറ് വരെയാണ് പോളിംഗ്. രാവിലെ ആറിന് മോക്ക് പോൾ നടക്കും.

സംസ്ഥാനത്ത് 55 വോട്ടെണ്ണൽ കേന്ദ്രങ്ങളുണ്ടാവും. 257 സ്‌ട്രോംഗ് റൂമുകളാണുള്ളത്. 2310 കൗണ്ടിംഗ് സൂപ്പർവൈസർമാരെ നിയോഗിക്കും. 57 കമ്പനി കേന്ദ്ര സേനയെയാണ് കേരളത്തിൽ സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്. സ്‌ട്രോംഗ് റൂമുകൾക്ക് 12 കമ്പനി സി. ആർ. പി. എഫ് സുരക്ഷ ഒരുക്കും. കൂടുതൽ സേനയെ ഇതിനായി വേണ്ടിവരുമെന്നും മൂന്നു നിര സുരക്ഷയാണ് ഒരുക്കുകയെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു. ഒരു നിയമസഭാ മണ്ഡലത്തിലെ അഞ്ച് പോളിംഗ് ബൂത്തുകളിൽ വിവിപാറ്റ് എണ്ണും.
വിവിധ സ്‌ക്വാഡുകളുടെ പരിശോധനയിൽ 31 കോടി രൂപയുടെ സാധനങ്ങൾ പിടികൂടി. 44 ലക്ഷം രൂപയുടെ മദ്യവും 21 കോടിയുടെ ലഹരി ഉത്പന്നങ്ങളും മൂന്നു കോടിയുടെ സ്വർണവും 6.63 കോടിയുടെ പണവും പിടിച്ചെടുത്തിട്ടുണ്ട്. വരും ദിവസങ്ങളിലും കർശന പരിശോധനയുണ്ടാവും.

shortlink

Related Articles

Post Your Comments

Related Articles


Back to top button