KeralaLatest News

ഐ.എസിലേയ്ക്ക് ചേക്കേറുന്നത് കൂടുതലും മലയാളികള്‍ : കൊല്ലം സ്വദേശി എന്‍ഐഎയുടെ നിരീക്ഷണത്തില്‍

കൊച്ചി : രാജ്യാന്തര ഭീകരസംഘടനയായ ഐഎസിലേയ്ക്ക് ചേക്കേറുന്നത് കൂടുതലും മലയാളികളെന്ന് റിപ്പോര്‍ട്ട്. ഐ.എസ് നാമാവശേഷമായി എന്ന് പറയുന്നുണ്ടെങ്കിലും ഐ.എസിനെ വീണ്ടും ശക്തിപ്പെടുത്താന്‍ മലയാളികളട്കമുള്ളവരെ ഏകോപിപ്പിച്ച് നിര്‍ത്താന്‍ പദ്ധതിയുണ്ടെന്ന് എന്‍ഐഎ പറയുന്നു. ഐഎസിലേക്കു മലയാളി യുവാക്കളെ റിക്രൂട് ചെയ്ത കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) കൊല്ലം സ്വദേശിയെ തിരയുന്നു. അറസ്റ്റിലായ പ്രതി പാലക്കാട് സ്വദേശി റിയാസ് അബൂബക്കര്‍ നല്‍കിയ മൊഴികളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം വ്യാപിക്കുന്നത്. വേണ്ടിവന്നാല്‍ ഇന്ത്യയില്‍ ചാവേര്‍ ആക്രമണം നടത്താന്‍ റിയാസ് ഉള്‍പ്പെടെയുള്ളവര്‍ സജ്ജമായിരുന്നതായി എന്‍ഐഎ കണ്ടെത്തി. ഐഎസിന്റെ ഭാഗമായിട്ടാണ് ഇവര്‍ കേരളത്തില്‍ ഒത്തുകൂടിയതും പ്രവര്‍ത്തിച്ചതും. ഏപ്രില്‍ 23നു ശ്രീലങ്കയില്‍ നടന്ന ഭീകരാക്രമണത്തിനു ശേഷമാണു കേരളത്തിലേക്ക് എന്‍ഐഎ അന്വേഷണം കേന്ദ്രീകരിച്ചത്.

എന്‍ഐഎ പ്രത്യേക കോടതി റിമാന്‍ഡ് ചെയ്ത റിയാസിനെ അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും. ഇതിനുള്ള അപേക്ഷ തിങ്കളാഴ്ച കോടതി പരിഗണിക്കും. ശ്രീലങ്കയിലെ അക്രമണത്തിന്റെ സൂത്രധാരനെന്നു സംശയിക്കുന്ന സഹ്റാന്‍ ഹാഷിമുമായി റിയാസിന് അടുപ്പമുണ്ടായിരുന്നു. കാസര്‍കോട് സ്വദേശികളായ അഹമ്മദ് അരാഫത്ത്, അബൂബക്കര്‍ സിദ്ദീഖി എന്നിവരുടെ ചോദ്യം ചെയ്യല്‍ ഇന്നലെയും തുടര്‍ന്നു. ഇവരുടെ അറസ്റ്റ് എന്‍ഐഎ തല്‍ക്കാലം ഒഴിവാക്കിയേക്കും. എന്‍ഐഎ ഐജി ആലോക് മിത്തലിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്

2015ല്‍ റജിസ്റ്റര്‍ ചെയ്ത ഐഎസ് റിക്രൂട്‌മെന്റ് കേസിലാണ് അന്വേഷണ സംഘം ഇവരെ പ്രതി ചേര്‍ത്തിരിക്കുന്നത്. കാസര്‍കോട്ടുനിന്ന് അന്നു 15 യുവാക്കളെ ഭീകര പ്രവര്‍ത്തനത്തിനായി വിദേശത്തേക്കു കടത്തിയെന്നാണ് കേസ്. ഇവരില്‍ 8 പേര്‍ അഫ്ഗാനിസ്ഥാനിലും സിറിയയിലുമായി കൊല്ലപ്പെട്ടു. 2014 മുതല്‍ മലയാളി യുവാക്കളെ ഭീകര പ്രവര്‍ത്തനങ്ങളിലേക്ക് ആകര്‍ഷിക്കാനുള്ള ശ്രമങ്ങള്‍ കേരളത്തില്‍ സജീവമാണെന്നാണ് അന്വേഷകരുടെ നിഗമനം. ആദ്യഘട്ടത്തില്‍ ഇവരുടെ വലയില്‍ വീണ റിയാസിനെ ചാവേര്‍ ആക്രമണത്തിനുപോലും സജ്ജനാക്കിയിരുന്നു.

എന്നാല്‍, അക്രമണത്തിന് ആവശ്യമായ സ്‌ഫോടക വസ്തുക്കള്‍ റിയാസിന്റെ പക്കലെത്തിക്കാന്‍ ഭീകരസംഘടനയ്ക്കു കഴിഞ്ഞില്ല. കേസിലെ മുഖ്യപ്രതികളായ അബ്ദുല്‍ റാഷിദ്, അഷ്ഫാഖ് മജീദ്, അബ്ദുല്‍ ഖയൂം എന്നിവര്‍ റിയാസിനെ നിരന്തരം ബന്ധപ്പെട്ടിരുന്നു. ഇവരുടെ പ്രേരണയിലാണ് റിയാസ് ചാവേര്‍ ആക്രമണത്തിനുള്ള സന്നദ്ധത അറിയിച്ചത്. ശ്രീലങ്കന്‍ സ്‌ഫോടനത്തിനു ശേഷം സഹ്റാന്‍ ഹാഷിമിന്റെ സൈബര്‍ അനുയായികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് റിയാസ് കുടുങ്ങിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button