KeralaLatest News

ചെങ്ങോട്ടുമലയിലെ ക്വാറി അനുമതി; തീരുമാനം 30 ദിവസത്തിനകം

ബാലുശ്ശേരി: കോഴിക്കോട് ബാലുശ്ശേരി കൂട്ടാലിടയ്ക്ക് സമീപത്തെ വിവാദമായ ചെങ്ങോട്ടുമല ക്വാറി അനുമതി അപേക്ഷയില്‍ ഉടന്‍ തീരുമാനമാവും. വിദഗ്ധ പഠനത്തിന് ശേഷം 30 ദിവസിനുള്ളിലാണ് തീരുമാനമെടുക്കുക. ഇക്കാര്യം ആവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡണ്ട് കത്ത് നല്‍കിയിട്ടുണ്ട്.

സ്ഥലം ജില്ലാ കളക്ടര്‍ നേരിട്ട് സന്ദര്‍ശിക്കും. ഖനനത്തിനെതിരെ പ്രദേശവാസികള്‍ പഞ്ചായത്തോഫീസിന് മുന്നില്‍ നടത്തിവന്ന സമരം കഴിഞ്ഞ ദിവസം അവസാനിപ്പിച്ചു. പ്രദേശവാസികളുടെ അവകാശങ്ങള്‍ നിഷേധിക്കുന്ന തരത്തിലുള്ള തീരുമാനങ്ങള്‍ നടപ്പാക്കുകയില്ലെന്ന് കലക്റ്റര്‍ നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സമരം പിന്‍വലിക്കുന്നതെന്ന് സമരസമിതി പറഞ്ഞു. എട്ട് ദിവസമായി ഖനനത്തിനെതിരെ നാട്ടുകാര്‍ പഞ്ചായത്തോഫീസിന് മുന്നില്‍ സമരത്തിലായിരുന്നു. ക്വാറി തുടങ്ങാനായി നൂറ്റമ്പതേക്കറോളമാണ് പത്തനംതിട്ട ആസ്ഥാനമായ ഡെല്‍റ്റാ ഗ്രൂപ്പ് ചെങ്ങോട്ടുമലയില്‍ വാങ്ങിച്ചിരുന്നത്. ഇവര്‍ക്ക് ഖനനത്തിനുള്ള പാരിസ്ഥിതികാനുമതി നല്‍കിയതിനെ ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത കേസ് തീര്‍പ്പാക്കുന്നതുവരെ ഡി ആന്‍ഡ് ഒ ലൈസന്‍സ് നല്‍കരുതെന്ന ആവശ്യമായിരുന്നു സമരസമിതി ഉന്നയിച്ചിരുന്നത്.

അതേസമയം, മുക്കത്തുള്ള ക്വാറികളാണ് പദ്ധതി തകര്‍ക്കുന്നതെന്നാണ് ഡെല്‍റ്റ ഗ്രൂപ്പിന്റെ ആരോപണം. പണം വാങ്ങിയാണ് സമരമെന്നും ഡെല്‍റ്റ ഗ്രൂപ്പ് ഉടമ തോമസ് ഫിലിപ്പ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button