KeralaLatest News

മരടിലെ ഫ്‌ലാറ്റുകള്‍ പൊളിച്ചേ തീരൂ; നഷ്ടപരിഹാരത്തിന് നിയമ മാര്‍ഗം തേടാം

കൊച്ചി : എറണാകുളം മരട് നഗരസഭയിലെ തീരപരിപാലന മേഖലയില്‍ നിര്‍മിച്ച ഫ്‌ലാറ്റുകള്‍ ഒരുമാസത്തിനകം പൊളിച്ചുനീക്കണമെന്ന മേയ് എട്ടിലെ ഉത്തരവില്‍ മാറ്റംവരുത്തില്ലെന്ന് സുപ്രീംകോടതി. ഫ്‌ലാറ്റുടമകള്‍ക്ക് നഷ്ടപരിഹാരത്തിനായി മറ്റുനിയമമാര്‍ഗങ്ങള്‍ തേടാമെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ അവധിക്കാല ബെഞ്ച് വ്യക്തമാക്കി. പകരംസംവിധാനമൊരുക്കുംവരെ ഫ്‌ലാറ്റുകള്‍ പൊളിക്കാനുള്ള സമയപരിധി നീട്ടണമെന്നും നഷ്ടപരിഹാരത്തിന് നിര്‍ദേശിക്കണമെന്നുമാവശ്യപ്പെട്ട് ഉടമകള്‍ നല്‍കിയ ഹര്‍ജി ബെഞ്ച് തള്ളുകയായിരുന്നു.

സംസ്ഥാന തീരദേശപരിപാലനഅതോറിറ്റിയുടെ അപ്പീലിലാണ് സുപ്രീംകോടതി മേയ് എട്ടിന് വിധിപറഞ്ഞത്. തീരദേശ നിയന്ത്രണമേഖലയുടെ മൂന്നാംവിഭാഗത്തില്‍ വരുന്ന സ്ഥലത്ത് നിര്‍മിച്ച ഫ്‌ലാറ്റുകള്‍ ഒരുമാസത്തിനകം പൊളിച്ചുനീക്കി റിപ്പോര്‍ട്ട് നല്‍കണമെന്നായിരുന്നു വിധി.

ഹോളിഡേ ഹെറിറ്റേജ്, ഹോളിഫെയ്ത്ത്, ജെയിന്‍ ഹൗസിങ്, കായലോരം അപ്പാര്‍ട്ട്മെന്റ്, ആല്‍ഫാ വെഞ്ചേഴ്സ് എന്നിവ പൊളിച്ചുനീക്കി ഒരുമാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നായിരുന്നു ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെ വിധി. തീരപരിപാലനമേഖലയിലാണ് ഫ്‌ലാറ്റുകളെന്ന കാര്യം നിര്‍മാതാക്കള്‍ തങ്ങളെ അറിയിച്ചില്ലെന്നും പഞ്ചായത്ത് അനുമതി നല്‍കിയിരുന്നതാണെന്നും ജെയിന്‍ ഹൗസിങ്ങിന്റെ ഫ്‌ലാറ്റുകള്‍ വാങ്ങിയവര്‍ അവധിക്കാല ബെഞ്ചിനുമുമ്പാകെ ചൂണ്ടിക്കാട്ടി. ഉത്തരവില്‍ മാറ്റംവരുത്തില്ലെന്നും നഷ്ടപരിഹാരത്തിനായി ബന്ധപ്പെട്ട ഫോറങ്ങളെ സമീപിക്കാമെന്നും ബെഞ്ച് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button