KeralaLatest News

അമ്മയും മകളും ജീവനൊടുക്കിയ സംഭവം; രണ്ട് പ്രതികള്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരും

നെയ്യാറ്റിന്‍കര : മഞ്ചവിളാകത്തിന് സമീപം അമ്മയും മകളും ജീവനൊടുക്കിയ സംഭവത്തില്‍ പ്രതികളായ ചന്ദ്രനെയും കാശി നാഥനെയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. റിമാന്‍ഡ് 28ാം തിയ്യതി വരെയാണ്. 14നാണ് മഞ്ചവിളാകം മലയില്‍ക്കട വൈഷ്ണവിയില്‍ ലേഖയും മകള്‍ വൈഷ്ണവിയും തീകൊളുത്തി ജീവനൊടുക്കിയത്.

നിരന്തര ഗാര്‍ഹികപീഡനവും ജപ്തിമൂലം വീട് നഷ്ടപ്പെടുമെന്ന മനോവിഷമത്തിലുമാണ് ഇരുവരും ജീവനൊടുക്കിയത്. സംഭവത്തില്‍ ആത്മഹത്യാപ്രേരണയും ഗാര്‍ഹിക പീഡന കുറ്റവും ചുമത്തിയാണ് ലേഖയുടെ ഭര്‍ത്താവ് ചന്ദ്രന്‍, ചന്ദ്രന്റെ അമ്മ കൃഷ്ണമ്മ, ബന്ധുക്കളായ
കാശിനാഥന്‍, ശാന്ത എന്നിവരെ അറസ്റ്റ് ചെയ്തിരുന്നത്. രണ്ട് ദിവസം മുന്‍പ് ചന്ദ്രനെയും കാശി നാഥനെയും പോലീസ് കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ വാങ്ങിയെങ്കിലും കൂടുതല്‍ വിവരങ്ങള്‍ പോലീസിന് ലഭിച്ചിരുന്നില്ല.

ബുധനാഴ്ച രാവിലെ നെയ്യാറ്റിന്‍കര മജിസ്‌ട്രേറ്റ് കോടതി മൂന്നില്‍ ഹാജരാക്കിയ പ്രതികളെ വീണ്ടും ജുഡീഷ്യല്‍ കസ്റ്റഡിയിലേക്ക് വിടുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ഇരുവരെയും നെയ്യാറ്റിന്‍കര സ്‌പെഷ്യല്‍ സബ്ജയിലിലേക്ക് മാറ്റി. കേസിലെ മറ്റ് പ്രതികളായ കൃഷ്മമ്മയും ശാന്തയും അട്ടക്കുളങ്ങര വനിതാ ജയിലില്‍ റിമാന്‍ഡിലാണ്.

shortlink

Post Your Comments


Back to top button