Latest NewsKerala

രണ്ടാം ഘട്ടത്തിനൊരുങ്ങി മോദി; കുമ്മനത്തിന്റെ മന്ത്രിപദം സംബന്ധിച്ചു തീരുമാനം ഇങ്ങനെ

തിരുവനന്തപുരം : ബിജെപിയുടെ മുതിര്‍ന്ന നേതാവും മുന്‍ മിസോറം ഗവര്‍ണറുമായ കുമ്മനം രാജശേഖരന്‍ കേന്ദ്രമന്ത്രിയാകുന്നതിനു സാധ്യത വര്‍ധിച്ചു. മന്ത്രിപദം സംബന്ധിച്ചു കേന്ദ്രനേതാക്കള്‍ സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളില്‍ ചിലരുമായി ആശയവിനിമയം നടത്തി. പരിസ്ഥിതി അടക്കമുള്ള വകുപ്പുകള്‍ കുമ്മനത്തിനു നല്‍കുന്നതിനെക്കുറിച്ചാണു ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. കേന്ദ്ര നേതൃത്വത്തിന്റേതാകും അന്തിമ തീരുമാനം.

കുമ്മനത്തിനു പുറമെ ഒരാള്‍ക്കുകൂടി മന്ത്രിപദം ലഭിക്കുമെന്ന തരത്തിലുള്ള ചര്‍ച്ചകളാണു ബിജെപിയില്‍ നടക്കുന്നത്. സുരേഷ്‌ഗോപിയുടേയും വി.മുരളീധരന്റെയും പേരുകള്‍ക്കാണു മുന്‍തൂക്കം. രണ്ടുപേരും രാജ്യസഭാ അംഗങ്ങളാണ്. തൃശൂരിലെ പ്രകടനമാണു സുരേഷ് ഗോപിയുടെ ഗ്രാഫ് ഉയര്‍ത്തിയത്. 2,93,822 വോട്ടാണ് അദ്ദേഹം നേടിയത്. മുന്‍ വര്‍ഷത്തേക്കാള്‍ 1,91,141 വോട്ടുകള്‍ വര്‍ധിപ്പിച്ചു.

തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ പരാജയപ്പെട്ടെങ്കിലും കുമ്മനത്തിന് പ്രധാനപ്പെട്ട സ്ഥാനം നല്‍കണമെന്നു കേന്ദ്ര നേതൃത്വം ആഗ്രഹിക്കുന്നു. കുമ്മനത്തിനു കേന്ദ്രമന്ത്രി പദവി നല്‍കുന്നത് കേരളത്തിലെ പാര്‍ട്ടിക്കും ഗുണകരമാകുമെന്നാണു വിലയിരുത്തല്‍. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന് ഒരു ദിവസം മുന്‍പാണ് സംസ്ഥാന അധ്യക്ഷനായിരുന്ന കുമ്മനത്തെ അപ്രതീക്ഷിതമായി മിസോറം ഗവര്‍ണറായി നിയമിച്ചത്. തിരുവനന്തപുരത്ത് മത്സരിക്കാന്‍ കുമ്മനം സ്ഥാനം രാജിവയ്ക്കുകയും ചെയ്തു.

വി.മുരളീധരനെ മന്ത്രിയാക്കണമെന്ന് കേരളത്തിലെ ബിജെപി നേതാക്കളില്‍ വലിയൊരു വിഭാഗം ആഗ്രഹിക്കുന്നു. കഴിഞ്ഞ മോദി സര്‍ക്കാരിന്റെ കാലത്തും മുരളീധരന്‍ മന്ത്രിയാകുമെന്ന് പ്രചാരണമുണ്ടായിരുന്നു. എന്നാല്‍ അല്‍ഫോന്‍സ് കണ്ണന്താനത്തെയാണ് കേന്ദ്രമന്ത്രിയാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button