KeralaLatest NewsNews

വിശ്വാസികളുടെ നെഞ്ചത്ത് കുത്താന്‍ ഷംസീറിന് കൂട്ടായി തമിഴ്നാട് മുഖ്യമന്ത്രിയുടെ മകനും: കുമ്മനം രാജശേഖരന്‍

തന്റെ അമ്മ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കഴിഞ്ഞ മാസം നടയ്ക്കുവെച്ച സ്വര്‍ണ്ണ കിരീടം ക്ഷേത്രത്തില്‍ നിന്നും നിര്‍മ്മാര്‍ജ്ജനം ചെയ്യുവാന്‍ ഉദയനിധി ആവശ്യപ്പെടുമോ?

തിരുവനന്തപുരം: വിശ്വാസികളുടെ നെഞ്ചത്ത് കുത്താന്‍ കേരള നിയമസഭാ സ്പീക്കര്‍ ഷംസീറിന് കൂട്ടായി തമിഴ്നാട് മുഖ്യമന്ത്രിയുടെ മകനും എത്തിയെന്ന് ചൂണ്ടിക്കാട്ടി മിസോറം മുന്‍ ഗവര്‍ണറും മുതിര്‍ന്ന ബിജെപി നേതാവുമായ കുമ്മനം രാജശേഖരന്‍. മിത്താണെന്ന ആക്ഷേപം കേട്ട് വ്രണിത ഹൃദയരായ വിശ്വാസികളുടെ നെഞ്ചത്ത് മറ്റൊരു കുത്താണ് ഉദയനിധി സ്റ്റാലിന്‍ കുത്തിയതെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

Read Also: അക്രമമോ നിയമലംഘനമോ ഉണ്ടായിട്ടിട്ടില്ല: നാമജപയാത്രയ്‌ക്കെതിരായ കേസ് പിന്‍വലിക്കാൻ നിയമോപദേശം

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണ രൂപം

‘കേരള നിയമസഭാ സ്പീക്കര്‍ക്ക് തമിഴ്‌നാട് മുഖ്യമന്ത്രിയുടെ മകന്‍ കൂട്ടിനെത്തി.
മിത്താണെന്ന ആക്ഷേപം കേട്ട് വ്രണിത ഹൃദയരായ വിശ്വാസികളുടെ നെഞ്ചത്ത് ആഞ്ഞ് മറ്റൊരു കുത്ത് കൂടി. സനാതന ധര്‍മം ഉന്മൂലനം ചെയ്യണമെന്നാണ് സ്റ്റാലിന്റെ മകനായ ഉദയനിധിയുടെ ആക്രോശം. തുടക്കമോ ഒടുക്കമോ ഇല്ലാതെ എന്നെന്നും നിലനില്‍ക്കുന്നതാണ് സനാതന ധര്‍മം . അതിനെ എങ്ങനെയാണ് നിര്‍മ്മാര്‍ജ്ജനം ചെയ്യുക. ധര്‍മ വിശ്വാസികളെ ഉന്മൂലനം ചെയ്യണമെന്നാണ് ഉദ്ദേശിച്ചതെങ്കില്‍ അതൊരു കൂട്ടക്കൊലക്കുള്ള ആഹ്വാനമായേ കരുതാനാകൂ.. ഇത് ഡിഎംകെയുടേയും സര്‍ക്കാരിന്റേയും പ്രഖ്യാപിതനയമാണോ എന്ന് മുഖ്യമന്ത്രി സ്റ്റാലിന്‍ വ്യക്തമാക്കേണ്ടതാണ്’.

‘നയമാണെങ്കില്‍ എല്ലാ മലയാള മാസവും ഒന്നാം തിയതി മുടങ്ങാതെ ശബരിമലക്ക് പോകുന്ന തന്റെ രണ്ട് സഹമന്ത്രിമാരെ മന്ത്രിസഭയില്‍ നിന്നും ”നിര്‍മ്മാര്‍ജ്ജനം’ ‘ ചെയ്യാന്‍ ഉദയനിധി മുഖ്യമന്ത്രിയോട് ശുപാര്‍ശ ചെയ്യുമോ? തന്റെ അമ്മ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കഴിഞ്ഞ മാസം നടയ്ക്കുവെച്ച സ്വര്‍ണ്ണ കിരീടം ക്ഷേത്രത്തില്‍ നിന്നും നിര്‍മ്മാര്‍ജ്ജനം ചെയ്യുവാന്‍ അദ്ദേഹം ആവശ്യപ്പെടുമോ? ഭാരതത്തെ ശിഥിലമാക്കണമെങ്കില്‍ ഭാരത ജനതയുടെ ആത്മവീര്യം നശിപ്പിക്കണം. അതിന് വിശ്വാസത്തെ തച്ചുടക്കണം. ആ ജോലിയാണ് ഉദയനിധി ഏറ്റെടുത്തിട്ടുള്ളത്. സമീപകാലത്ത് ഉണ്ടായിട്ടുള്ള പല വിവാദങ്ങള്‍ക്കും പിന്നില്‍ ഭാരത ജനതയില്‍ അന്ത:ഛിദ്രം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന പല വിദേശ ശക്തികളുടേയും അദൃശ്യകരങ്ങളുണ്ട്- വിവേകാനന്ദ സ്വാമികളും മഹാത്മാ ഗാന്ധിയും മറ്റ് ഋഷിശ്രേഷ്ഠന്മാരും പാലൂട്ടി സംരക്ഷിച്ചു പരിപാലിച്ചു പോന്ന സനാതന ധര്‍മത്തിന് നേരെ കല്ലെറിയുന്നവര്‍ സ്വന്തം നാടിന്റെ വേരറുക്കുകയാണ്’.

‘ശ്രീരാമകൃഷ്ണ ദേവന്‍ പറഞ്ഞു: ‘ നമ്മുടെ ധര്‍മം സനാതനമാണ്. അത് ആരും ഉണ്ടാക്കിയതല്ല. ഉള്ളതാണ്. ഉള്ളതിനെ നിര്‍മ്മാര്‍ജ്ജനം ചെയ്യാനാവില്ലെന്ന് ഉദയനിധിക്ക് താനേ മനസിലായിക്കൊള്ളും’.

shortlink

Related Articles

Post Your Comments

Related Articles


Back to top button