KeralaLatest News

നിയന്ത്രണമില്ലാതെ റോഡുകള്‍ കുത്തിപ്പൊളിക്കുന്നു; മൂന്ന് വര്‍ഷം കൊണ്ട് സംഭവിച്ചത് കോടികളുടെ നഷ്ടം, ജല അതോറിറ്റിയെ വിമര്‍ശിച്ച് മന്ത്രി

തിരുവനന്തപുരം: മഴക്കാലത്ത് റോഡ് കുത്തിപ്പൊളിക്കുന്ന ജല അതോറിറ്റിയുടെ നടപടിക്കെതിരെ കനത്ത വിമര്‍ശനവുമായി പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍. നല്ല റോഡ് പൊളിച്ചതിന്റെ ഫലമായി മൂന്നുവര്‍ഷംകൊണ്ട് മൂവായിരം കോടിരൂപയുടെ നഷ്ടം പൊതുമരാമത്ത് വകുപ്പിനുണ്ടായെന്നും മന്ത്രി ജി.സുധാകരന്‍ പറഞ്ഞു.

2018 ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം റോഡ് കുത്തിപ്പൊളിക്കാന്‍ പൊതുമരാമത്ത് വകുപ്പിന്റെ അനുമതി ആവശ്യമാണ്. ജല അതോറിറ്റി ഇത് പാലിക്കുന്നില്ല. ചട്ടങ്ങള്‍ പാലിക്കാതെ റോഡ് പൊളിക്കാന്‍ നിര്‍ദേശം നല്‍കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കണം. ധനവകുപ്പ് ശക്തമായ ഒരു സാമ്പത്തിക സെല്‍ രൂപീകരിക്കണം.

റോഡ് പൊളിക്കുന്നതും നവീകരിക്കുന്നതും സെല്ലിന്റെ മേല്‍നോട്ടത്തിലായിരിക്കണം. ഇക്കാര്യം ധനമന്ത്രി തോമസ് ഐസക്കിനോട് ആവശ്യപ്പെടുമെന്നും മന്ത്രി ജി.സുധാകരന്‍ വ്യക്തമാക്കി. മഴക്കാലത്ത് റോഡുകള്‍ കുഴിക്കുന്നതിന് നിയന്ത്രണമുണ്ട്. ജലഅതോറിറ്റി ഈ നിയന്ത്രണത്തെ മറികടക്കുന്നു. അഴിമതിയാണ് ഇതിന് പിന്നിലെന്നും പൊതുജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്ന ഇത്തരം നടപടികളെ കര്‍ശനമായി നിയന്ത്രിക്കാന്‍ നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button