NewsInternational

ഭീകരപ്രവര്‍ത്തന കേസില്‍ പൗരത്വം പിന്‍വലിച്ചത് ബഹ്‌റൈനില്‍ റദ്ദാക്കി

 

മനാമ: ബഹ്റൈനില്‍ ഭീകരപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട കേസില്‍ 92 പ്രതികളുടെ പൗരത്വം പിന്‍വലിച്ച കീഴ്ക്കോടതി നടപടി അപ്പീല്‍ കോടതി റദ്ദാക്കി. ബഹ്റൈനി ഹിസ്ബുള്ള എന്ന ഭീകരസംഘടന രൂപീകരിച്ച കേസിലെ പ്രതികളാണ് ഇവര്‍. 169 പേരായിരുന്നു പ്രതികള്‍. നാലാം ഹൈ ക്രിമിനല്‍ കോടതിയാണ് പ്രതികള്‍ക്ക് ശിക്ഷ വിധിച്ചത്. ഇതില്‍ 69 പേര്‍ക്ക് ജീവപര്യന്തം, 39 പേര്‍ക്ക് പത്തുവര്‍ഷം തടവ്, 23 പേര്‍ക്ക് ഏഴുവര്‍ഷം തടവ്, ഒരാള്‍ക്ക് അഞ്ചുവര്‍ഷം തടവ്, ആറു പേര്‍ക്ക് മൂന്നുവര്‍ഷം തടവ് എന്നിങ്ങനെയായിരുന്നു ശിക്ഷ. 30 പേരെ വെറുതെവിട്ടു. കേസിലെ 138 പ്രതികളുടെ പൗരത്വം കോടതി പിന്‍വലിക്കുകയും ചെയ്തു. കേസിലെ 96 പ്രതികള്‍ക്ക് നാശനഷ്ടം വരുത്തിയതിന് ഒരു ലക്ഷം ദിനാര്‍ പിഴയും ചുമത്തി.

വിധിക്കെതിരെ പ്രതികള്‍ സുപ്രീം ക്രിമിനല്‍ അപ്പീല്‍ കോടതിയെ സമീപിക്കുകയായിരുന്നു. ഇതില്‍ 92 പ്രതികളുടെ പൗരത്വം പിന്‍വലിച്ച നടപടി റദ്ദാക്കിയ കോടതി എന്നാല്‍ പ്രതികള്‍ക്ക് എതിരായ ജയില്‍ ശിക്ഷ ശരിവച്ചു.

ഇറാന്‍ നേതൃത്വത്തിന്റെ നിര്‍ദേശാനുസരണം ബഹ്റൈനില്‍ ഭീകരസംഘടന രൂപീകരിച്ചതായി പബ്ലിക് പ്രോസിക്യൂഷനെ സിഐഡി അറിയിക്കുകയായിരുന്നു. ബഹ്റൈനി ഹിസ്ബുള്ള എന്നായിരുന്നു പ്രതികള്‍ സംഘടനയ്ക്ക് നാമകരണം ചെയ്തത്. ഭീകരസംഘടന രൂപീകരിച്ചു, ഭീകരാക്രമണത്തിണ് പ്രേരിപ്പിച്ചു, വധശ്രമം, ആയുധങ്ങളും പടക്കോപ്പുകളും ഉപയോഗിക്കുന്നതില്‍ പരിശീലനം നേടി തുടങ്ങിയവയാണ് പ്രതികള്‍ക്കെതിരായ കുറ്റം. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ 551 പേരുടെ പൗരത്വം ബഹ്റൈന്‍ ഭരണാധികാരി ഹമദ് രാജാവ് പുനഃസ്ഥാപിച്ചിരുന്നു. പൗരത്വം പുനഃസ്ഥാപിക്കുന്നതിന് രാജാവിന്റെ അംഗീകാരം ആവശ്യമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button