KeralaLatest News

മരട് ഫ്‌ലാറ്റ് പൊളിച്ച് നീക്കാന്‍ തീരുമാനം ; വിധിക്കെതിരെയുള്ള പുനഃപരിശോധന ഹര്‍ജി ഇന്ന് പരിഗണിക്കും

അനധികൃതമായി നിര്‍മ്മിച്ച മരടിലെ 5 ഫ്‌ലാറ്റുകള്‍ പൊളിച്ച് നീക്കണമെന്ന വിധിക്കെതിരെ നല്‍കിയ പുന:പരിശോധന ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ഫ്‌ലാറ്റ് നിര്‍മാതാക്കള്‍ നല്‍കിയ ഹര്‍ജി ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ചേംബറില്‍ ഉച്ചക്ക് 1.40നാണ് പരിഗണിക്കുന്നത്. ഹര്‍ജി തുറന്ന കോടതിയില്‍ പരിഗണിക്കണമെന്നാവശ്യപ്പെട്ടുള്ള അപേക്ഷയും കോടതിയുടെ മുന്നിലെത്തും. ഇതംഗീകരിക്കുകയാണെങ്കില്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കും. ഇല്ലെങ്കില്‍ ഹര്‍ജി തള്ളി, ഉത്തരവ് സുപ്രീംകോടതി വെബ് സൈറ്റില്‍ പ്രസിദ്ധീകരിക്കും. വിധിക്കെതിരെ ഫ്‌ലാറ്റുകളിലെ താമസക്കാര്‍ നല്‍കിയ റിട്ട് ഹര്‍ജികള്‍ നേരത്തെ കോടതി തള്ളിയിരുന്നു

തീരദേശപരിപാലന നിയമം ലംഘിച്ച് കൊച്ചിയിലെ മരടില്‍ നിര്‍മ്മിച്ച അഞ്ച് ഫ്‌ലാറ്റുകള്‍ മുപ്പത് ദിവസത്തിനകം പൊളിച്ച് നീക്കണമെന്ന് നേരത്തെ ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ബെഞ്ച് വിധിച്ചിരുന്നു. വിധിയില്‍ ഇളവ് തേടി ഫ്‌ലാറ്റ് ഉടമകള്‍ ജസ്റ്റിസ് ഇന്ദിര ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള അവധിക്കാല ബെഞ്ചിനെ സമീപിച്ചു. വിധി പറഞ്ഞ ബെഞ്ചിന് മുമ്പാകെ ഹര്‍ജി ലിസ്റ്റ് ചെയ്യാനും ആറാഴ്ചത്തേക്ക് കെട്ടിടം പൊളിക്കുന്നതിന് നിര്‍ത്തിവെക്കാനും അവധിക്കാല ബെഞ്ച് ഉത്തരവിട്ടു.

വിധിക്ക് ഇടക്കാല സ്റ്റേ അനുവദിച്ച അവധിക്കാല ബെഞ്ചിന്റെ നടപടിയെ ജസ്റ്റിസ് അരുണ്‍ മിശ്ര ചോദ്യം ചെയ്തു. തന്റെ ബെഞ്ച് വിധി പറഞ്ഞ കേസില്‍ മറ്റൊരു ബെഞ്ചില്‍ നിന്ന് സ്റ്റേ വാങ്ങുന്നതെങ്ങനെയെന്ന ചോദിച്ച ജസ്റ്റിസ് മിശ്ര ഉടമകള്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകരോട് പൊട്ടിത്തെറിച്ചു.

ഒന്നിലധികം തവണ പരിഗണിക്കാന്‍ വിസമ്മതിച്ച വിഷയം മറ്റൊരു ബെഞ്ചിന് മുന്‍പാകെ ഉന്നയിച്ചത് കോടതിയെ കബളിപ്പിക്കാനാണ്. പണം മാത്രം ലക്ഷ്യമിട്ട് ധാര്‍മികതയ്ക്ക് നിരക്കാത്ത നടപടിയാണ് അഭിഭാഷകരുടേതെന്നും കൊല്‍ക്കത്തക്കാരനായ മുതിര്‍ന്ന അഭിഭാഷകന്‍ ദേബള്‍ ബാനര്‍ജിയെ കൊണ്ടുവന്നത് തന്നെ സ്വാധീനിക്കാന്‍ വേണ്ടിയാണെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു. തുടര്‍ന്ന് എല്ലാ റിട്ട് ഹര്‍ജികളും തള്ളി, ഫ്‌ളാറ്റ് പൊളിക്കണമെന്ന നിലപാടില്‍ മാറ്റമില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് ഇന്ന് വീണ്ടും പരിഗണനയ്ക്ക് എത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button