KeralaLatest News

സ്വകാര്യ ഭാഗങ്ങളില്‍ കുരുമുളക് സ്‌പ്രേ പ്രയോഗവും ക്രൂര മര്‍ദനവും; പൊലീസിനെതിരെ പീഡന പരാതി

കൊല്ലം : ക്യാമറ മോഷണം പോയെന്ന കേസില്‍ അറസ്റ്റിലായ യുവാവിനെ പൊലീസ് ക്രൂരമായി പീഡിപ്പിച്ചെന്നു പരാതി. ഗുഹ്യഭാഗങ്ങളില്‍ കുരുമുളക് സ്‌പ്രേ തേയ്ക്കുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്തു. കുറ്റം ചെയ്തിട്ടില്ലെന്നു പറഞ്ഞിട്ടും എസ്‌ഐ ഉള്‍പ്പെടെ ചവിട്ടുകയും ഇടിക്കുകയും ചെയ്‌തെന്നു മൊഴിയില്‍ പറയുന്നു. തിരുവനന്തപുരം സ്‌പെഷല്‍ ജയിലില്‍ റിമാന്‍ഡിലായിരുന്ന യുവാവിനു പിന്നീടു ജാമ്യം ലഭിച്ചു.

പീഡനം വിവരിച്ചു പന്തളം കുരമ്പാല സ്വദേശി ആര്‍.രാജേഷ് (31) പുനലൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ടിനു മൊഴി നല്‍കി. തുടര്‍ന്നു പൊലീസിനെതിരെ കോടതി കേസെടുത്തു. ആരോപണം അടിസ്ഥാനരഹിതമാണെന്നു പുനലൂര്‍ പൊലീസ് പറയുന്നു. പുനലൂരിലെ കല്യാണവീട്ടില്‍ സൗണ്ട് സിസ്റ്റം ഓപ്പറേറ്ററായി വന്ന രാജേഷ്, ചടങ്ങു കഴിഞ്ഞു സൗണ്ട് സിസ്റ്റം കൊണ്ടുപോയതിനൊപ്പം 2 ലക്ഷം രൂപ വിലയുള്ള ക്യാമറയും കടത്തിക്കൊണ്ടുപോയെന്നാണു കേസ്.

ആദ്യം സ്റ്റേഷനില്‍ വിളിച്ചു ചോദ്യം ചെയ്തു വിട്ടയച്ചെങ്കിലും പിന്നീട് വ്യക്തമായ സൂചനയെത്തുടര്‍ന്നു കസ്റ്റഡിയിലെടുക്കുകയായിരുന്നെന്നും പൊലീസ് പറയുന്നു. പൊലീസിനെതിരെ നടപടി ആവശ്യപ്പെട്ടു രാജേഷിന്റെ ഭാര്യ സിനി മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചിട്ടുണ്ട്. കഴിഞ്ഞ 25നു രാത്രി രാജേഷിനെ കസ്റ്റഡിയിലെടുത്തെങ്കിലും 27ന് ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്. 28നു കോടതിയില്‍ ഹാജരാക്കിയപ്പോഴാണു മജിസ്‌ട്രേട്ടിനു മുന്നില്‍ യുവാവ് മൊഴി നല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button