KeralaLatest NewsCrime

രാഖി കൊലക്കേസ്; കൊലപാതകം നടത്തിയത് ഒരുമാസത്തെ ആസൂത്രണത്തിന് ശേഷമെന്ന് അഖില്‍

തിരുവനന്തപുരം: അമ്പൂരിയില്‍ രാഖിയെ കൊലപ്പെടുത്തിയത് ഒരു മാസത്തെ ആസൂത്രണത്തിനൊടുവിലാണെന്ന് മുഖ്യ പ്രതി അഖിലിന്റെ മൊഴി. അഖിലുമായി വിവാഹം നിശ്ചയിച്ചിരുന്ന പെണ്‍കുട്ടിയോട് വിവാഹത്തില്‍ നിന്നും പിന്മാറണമെന്നാവശ്യപ്പെട്ട് രാഖി വാട്‌സ് ആപ്പ് സന്ദേശമയച്ചിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് പെണ്‍കുട്ടി പഠിക്കുന്ന സ്ഥലത്തും രാഖി പോയി. ഇതോടെയാണ് കൊല്ലാന്‍ തീരുമാനിച്ചതെന്ന് അഖില്‍ പോലീസിനോട് സമ്മതിച്ചു.

5 വര്‍ഷം മുമ്പ് ഒരു ഫോണ്‍കോളില്‍ നിന്നാണ് രാഖിയും അഖിലുമായുള്ള ബന്ധം ആരംഭിക്കുന്നത്. തന്റെ സുഹൃത്തിനെ വിളിച്ച നമ്പര്‍ തെറ്റിയ രാഖി വിളിച്ചത് അഖിലിനെയായിരുന്നു, ഈ പരിചയം സൗഹൃദത്തിലേക്കും പ്രണയത്തിലേക്കും നയിച്ചു. മറ്റൊരു പെണ്‍കുട്ടിയുമായി അഖിലന്റെ വിവാഹം നിശ്ചയിച്ചതോടെയാണ് പ്രശ്‌നം തുടങ്ങിയത്. അഖിലിന്റെ വിവാഹം നിശ്ചയിച്ചതറിഞ്ഞ് രാഖി ബഹളം വെച്ചു. തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ എറണാകുളത്തെ ഒരു ക്ഷേത്രത്തില്‍ വെച്ച് രാഖിയുടെ കഴുത്തില്‍ താലികെട്ടി. എന്നിട്ടും വീട്ടുകാര്‍ നിശ്ചയിച്ച വിവാഹവുമായി മുന്നോട്ടുപോയി. രാഖി പൊലീസില്‍ പരാതിപ്പെടുമെന്നും വീട്ടിലെത്തി ആത്മഹത്യ ചെയ്യുമെന്നും ഭീഷണി മുഴക്കിയതോടെയാണ് കൊലപ്പെടുത്താന്‍ തീരുമാനിച്ചത്.

അഖിലിനെ ഇന്ന് അമ്പൂരിയിലെത്തിച്ച് തെളിവെടുപ്പ് നടത്തും. രാഖിയുടെ കൊലപാതകത്തിന് ഉപയോഗിച്ച കയര്‍ കണ്ടെത്തുകയാണ് പ്രധാനലക്ഷ്യം. ഇതിനായി മൃതദേഹം കണ്ടെടുത്ത പറമ്പിലും പരിസരപ്രദേശങ്ങളിലും പരിശോധന നടത്തും. അഖിലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. അഖിലിനേയും രണ്ടാം പ്രതി രാഹുലിനേയും കസ്റ്റഡിയില്‍ വിട്ടു കിട്ടാന്‍ പോലീസ് കോടതിയില്‍ അപേക്ഷ നല്‍കും. ഇന്നലെ കോടതിയില്‍ ഹാജരാക്കിയ രാഹുലിനെ അടുത്തമാസം ഒമ്പത് വരെ റിമാന്‍ഡ് ചെയ്തിരുന്നു.

മൃതദേഹം കുഴിച്ചിടാനുളള കുഴി അച്ഛന്‍ മണിയന്റെ കൂടി സഹായത്തോടെ നേരത്തെ എടുത്തതായും അഖില്‍ മൊഴി നല്‍കിയിട്ടുണ്ട്. അച്ഛന് കൊലയില്‍ പങ്കില്ലെന്നാണ് അഖിലിന്റെ മൊഴിയെങ്കിലും പോലീസ് അത് വിശ്വസത്തിലെടുത്തിട്ടില്ല. അച്ഛന് കൊലപാതകത്തില്‍ പങ്കില്ലെന്നാണ് അഖിലിന്റെ മൊഴിയെങ്കിലും ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത തേടാനാണ് പോലീസിന്റെ തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button