തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിച്ച് മാധ്യമ പ്രവർത്തകൻ കെ.എം.ബഷീറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമൻ അപകട സമയത്ത് മദ്യപിച്ചിരുന്നതായി ആദ്യം പരിശോധിച്ച ഡോക്ടർ അന്വേഷണ സംഘത്തിന് മൊഴി നൽകി. തിരുവന്തപുരം ജനറൽ ആശുപത്രിയിലെ ഡോക്ടർ ആണ് ശ്രീറാം മദ്യപിച്ചിരുന്നതായി മൊഴി നൽകിയത്.
ശ്രീറാമിന് മദ്യത്തിന്റെ മണമുണ്ട് എന്ന് കേസ് ഷീറ്റിൽ രേഖപ്പെടുത്തിയ ഡോക്ടർ പുതിയ അന്വേഷണ സംഘത്തിന് മുമ്പിലും ശ്രീറാം മദ്യപിച്ചിരുന്നുവെന്ന മൊഴിയിൽ ഉറച്ചു നിന്നു. ഈ മൊഴി നാളെ ഹൈക്കോടതി കേസ് പരിഗണിക്കുമ്പോൾ അടക്കം പ്രധാനമാണ്.
അതേസമയം ശ്രീറാമിന്റെ ആരോഗ്യനിലയിൽ പുരോഗതി ഉണ്ടെന്നാണ് ഡോക്ടർമാർ പറയുന്നത്. ശ്രീറാമിന് തലകറക്കവും തലവേദനയും അനുഭവപ്പെട്ടിരുന്നു എന്നും ഡോക്ടർമാർ പറയുന്നുണ്ട്. ശ്രീറാം വെങ്കിട്ടരാമന് ‘റെട്രോഗേഡ് അംനീഷ്യ’ എന്ന മറവിരോഗമാണെന്നാണ് ഡോക്ടർമാർ പറയുന്നത്. ഏതെങ്കിലും ഒരു പ്രത്യേക സംഭവം പൂർണമായും ഓർത്തെടുക്കാൻ പറ്റാത്ത അവസ്ഥയെയാണ് ‘റെട്രോഗേഡ് അംനീഷ്യ’ എന്ന് ഡോക്ടർമാർ വിളിക്കുന്നത്.
എന്നാൽ ശ്രീറാമിൽ കാണുന്ന ‘റെട്രോഗേഡ് അംനീഷ്യ’ അമിതമായി മദ്യപിക്കുന്നവരിൽ കാണപ്പെടുന്ന രോഗമാണെന്ന് ക്രിമിനോളജിസ്റ്റായ ജെയിംസ് വടക്കുംചേരി ചൂടിക്കാട്ടി. ശ്രീറാമിന്റെ ഈ രോഗം കേസിനെ ബാധിക്കില്ലെന്നും വടക്കുംചേരി പറഞ്ഞു.
Post Your Comments