KeralaLatest News

കവളപ്പാറ ഉരുള്‍പ്പൊട്ടല്‍ ദുരന്തം : മണ്‍കൂനയില്‍ നിന്നും ദുര്‍ഗന്ധം : കല്ലും മണ്ണും നീക്കി നോക്കാനാകാതെ രക്ഷാപ്രവര്‍ത്തകര്‍

മലപ്പുറം: മലപ്പുറം കവളപ്പാറ ഉരുള്‍പ്പൊട്ടല്‍ ദുരന്തം കേരളത്തിലെ പ്രകൃതി ദുരന്തങ്ങളില്‍ കറുത്ത അധ്യായമായി അവശേഷിയ്ക്കും. കവളപ്പാറയില്‍ ഉരുള്‍പ്പൊട്ടി ഏക്കറോളം പ്രദേശം മണ്ണിനടിയിലാവുകയും വീടുകള്‍ അകപ്പെട്ടുപോവുകയും ചെയ്ത സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്താനാകാതെ വിഷമിക്കുകയാണ് രക്ഷാപ്രവര്‍ത്തകര്‍. രക്ഷാപ്രവര്‍ത്തനത്തെ തടസപ്പെടുത്തി വീണ്ടും പ്രദേശത്ത് ഉരുള്‍പ്പൊട്ടലുണ്ടായി. അതിശക്തമായ മഴ മണിക്കൂറുകളായി തുടരുന്നതും തിരിച്ചടിയായി. ആളുകള്‍ അകപ്പെട്ടുപോയെന്ന് നാട്ടുകാര്‍ പറയുന്ന മണ്‍കൂനക്ക് അകത്ത് നിന്ന് വലിയ ദുര്‍ഗന്ധം വരുന്നുണ്ട്. ഒന്ന് ചവിട്ടിയാല്‍ പുതഞ്ഞ് പോകുന്ന വലിയ മണ്‍കൂനയായി മാറിയ പ്രദേശത്ത് എന്ത് ചെയ്യുമെന്നറിയാതെ പകയ്ക്കുകയാണ് രക്ഷാപ്രവര്‍ത്തകരും.

ദേശീയ ദുരന്തനിവാരണ സേനയടക്കം രക്ഷാപ്രവര്‍ത്തനത്തിന് ഉണ്ടെങ്കിലും നാലും മീറ്ററോളം ഉയരത്തില്‍ കല്ലും മണ്ണും മരവുമെല്ലാം ഒഴുകിയെത്തിയതോടെ ഒന്നും ചെയ്യാനാകാത്ത സ്ഥിതിയാണ്. ഈ മണ്ണ് നീക്കാന്‍ തക്കവിധത്തിലുള്ള ഉപകരണങ്ങളോ മറ്റു സൗകര്യങ്ങളൊ ഒന്നും പ്രദേശത്ത് ഇപ്പോഴും ഇല്ല.

ഫയര്‍ഫോഴ്സും പോലീസും നാട്ടുകാരും ചേര്‍ന്നാണ് ഇപ്പോള്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. വീണ്ടും ഉരുള്‍പ്പൊട്ടലുണ്ടായതിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തകരെ മുഴുവന്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. സൂക്ഷ്മതയോടെയുള്ള രക്ഷാപ്രവര്‍ത്തനമാണ് പ്രദേശത്ത് വേണ്ടതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.

നാല്‍പ്പത്തിരണ്ട് വീണ്ട് പൂര്‍ണ്ണമായും മണ്ണിനടിയില്‍ പെട്ടെന്നാണ് ജനപ്രതിനിധികള്‍ അടക്കമുള്ളവരുടെ അവസാന കണക്ക്. 66 പേര്‍ മണ്ണിനടിയില്‍ അകപ്പെട്ടുപോയെന്നാണ് ഏകദേശ വിവരം. ഇതില്‍ നാല് പേരുടെ മൃതദേഹം മാത്രമാണ് ഇതുവരെ കിട്ടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button