KeralaLatest NewsArticle

സ്വന്തം ജീവന്‍ പോലും പണയം വെച്ചും വേര്‍തിരിവുകളൊന്നുമില്ലാതെയും മുങ്ങിപോയവരെ നീന്തിയെടുക്കാനും നീന്തിയെടുത്തവരെ അന്നമൂട്ടാനും ശ്രമിക്കുമ്പോള്‍- തെക്കനെന്നും വടക്കനെന്നും വേര്‍തിരിവുകള്‍കാട്ടി അവഹേളിക്കാനും കുത്തിത്തിരിപ്പുണ്ടാക്കാനും ശ്രമിക്കുന്ന കീബോര്‍ഡ് തൊഴിലാളികളോട്

അഞ്ജു പാര്‍വതി പ്രഭീഷ്‌

മുങ്ങിപ്പോയവരെ നീന്തിയെടുക്കാനും നീന്തിയെടുത്തവരെ അന്നമൂട്ടാനും ഇറങ്ങിത്തിരിച്ചവര്‍ ,അതുവരെ അവര്‍ പേറിയിരുന്ന ജാതിയുടെയും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും കൊടിയടയാളങ്ങളെയും കിന്നരങ്ങളെയും പേമാരിപ്പെയ്ത്തിനൊപ്പം ഒഴുക്കിവിട്ടുക്കൊണ്ടാണ് രംഗത്തിറങ്ങുന്നത്.കോരിച്ചൊരിയുന്ന ഈ
മഴയത്ത് മനുഷ്യരെല്ലാം കേവലം മനുഷ്യര്‍ മാത്രമായി തീരുമ്പോള്‍, ഇന്നലെവരെ ഇടതിന്റെയും വലതിന്റെയും വര്‍ഗ്ഗീയതയുടെയുമൊക്കെ രാഷ്ട്രീയം പേറുന്നവര്‍ ഒരുമിച്ചാണ് മഴ നനയുന്നതും ഉറക്കമിളയ്ക്കുന്നതും സ്വന്തം പ്രാണനെപ്പോലും വകവയ്ക്കാതെ അന്യന്റെ പ്രാണനു കാവലാളാകുന്നതും. സ്‌നേഹത്തെ നാട്ടില്‍ ഒരു നിയമം പോലെ നടപ്പാക്കിയവരുടെ കൂട്ടം സംസ്ഥാനമാകെ പരന്നുകിടക്കുമ്പോഴാണ് തെക്കനെന്നും വടക്കനെന്നുമുള്ള വേര്‍തിരിവുകളും കുത്തിത്തിരിപ്പുമായി കീബോര്‍ഡ് തൊഴിലാളികള്‍ രംഗത്തിറങ്ങിയിരിക്കുന്നത്.ദുരന്തസ്ഥലങ്ങളിലെത്താന്‍ കഴിഞ്ഞില്ലെങ്കിലും അകലങ്ങളില്‍ ഉറക്കമിളച്ചിരുന്ന് ദുരിതത്തെ കൈപ്പിടിയിലാക്കാന്‍ യത്‌നിച്ച, ലോകമെമ്പാടും വ്യാപിച്ചുകിടക്കുന്ന സോഷ്യല്‍ മീഡിയ വോളണ്ടിയേഴ്‌സിന്റെ വലിയൊരു സമൂഹമുണ്ടെന്നതു മറക്കുന്നില്ലെങ്കിലും ഈ ദുരന്തത്തിനെ നേരിടാന്‍ പരസ്പരം കൈത്താങ്ങായി നിലക്കൊള്ളുന്ന ഒരു ബഹുഭൂരിപക്ഷജനതയെ വീണ്ടും പ്രളയത്തിലാഴ്ത്താന്‍ ഉല്‍സാഹിക്കുന്ന, സേഫ് സോണിലിരുന്ന് വെറുപ്പിന്റെ രാഷ്ട്രവും രാഷ്ട്രീയവും പടുക്കുന്ന ഒരു മൈക്രോ ന്യൂനപക്ഷവും ഈ വെര്‍ച്വല്‍ ലോകത്തുണ്ട് എന്നതിന്റെ തെളിവാണ് തെക്കനും മൂര്‍ഖനും പരാമര്‍ശങ്ങള്‍.അത്തരം പരാമര്‍ശങ്ങളെ പാടെ അവഗണിക്കുക.

puthumala land sliding
puthumala land sliding

ALSO READ: അതിതീവ്രമഴയും പ്രളയവും : കേരളത്തെ ആശങ്കയിലാഴ്ത്തി പുതിയ പഠന റിപ്പോര്‍ട്ട്

കഴിഞ്ഞ ദുരന്തകാലത്ത് ഒരു സമൂഹം എന്ന നിലയില്‍ എത്രമാത്രം സ്‌നേഹത്തോടെയും സൗഹാര്‍ദ്ദത്തോടെയുമാണ് നമ്മള്‍ പരസ്പരം ഇടപെട്ടത്.എന്നാല്‍ ഇത്തവണ കളക്ഷന്‍ ക്യാമ്പുകളിലേയ്ക്ക് സഹായമെത്തിക്കുന്നതില്‍ നേരിയൊരു അലംഭാവം പലയിടങ്ങളിലും കാണുന്നുണ്ടെന്ന രീതിയില്‍ പോസ്റ്റുകളും റിപ്പോര്‍ട്ടുകളും പരക്കെ കാണുകയുണ്ടായി.ഒപ്പം തെക്ക്-വടക്ക് എന്ന രീതിയിലൊരു വേര്‍തിരിവും പല പോസ്റ്റിലും കാണാനിടയായി.കഴിഞ്ഞ പ്രളയകാലത്ത് കേരളത്തിന്റെ തെക്കന്‍ ജില്ലയായ തിരുവനന്തപുരത്തെ മിക്ക കളക്ഷന്‍ പോയിന്റുകളിലും ഞാന്‍ നേരിട്ടു പോയിരുന്നു.വിവിധ കളക്ഷന്‍ പോയിന്റുകളിലേയ്ക്ക് ജാതിമതരാഷ്ട്രീയ വ്യത്യാസമില്ലാതെ മനുഷ്യര്‍ ഒഴുകിയെത്തി തങ്ങള്‍ക്കാവുന്ന വിധത്തില്‍ സഹായങ്ങള്‍ എത്തിക്കുകയായിരുന്നു.മനുഷ്യര്‍ യാതൊരു പഞ്ഞവുമില്ലാതെയാണ് സാധനങ്ങള്‍ നല്‍കിയത്. അന്ന് ജില്ലാ കളക്ടര്‍ കെ.വാസുകിയായിരുന്നു വിവിധ കളക്ഷന്‍ പോയിന്റുകള്‍ ഏകോപിപ്പിച്ചു കേരളത്തിലാകമാനം റിലീഫ് ക്യാമ്പുകളിലേയ്ക്ക് അവശ്യസാധനങ്ങള്‍ എത്തിച്ചുകൊടുക്കാന്‍ മുന്‍കൈയെടുത്തത്.എന്നിട്ടുപ്പോലും അന്ന് പലയിടത്തും രാഷ്ട്രീയമായി ചേരി തിരിഞ്ഞും തിരിയാതെയും കലഹങ്ങളും മുതലെടുപ്പുമുണ്ടായിരുന്നു.ഇത് അന്ന്
ദുരന്തത്തില്‍ അകപ്പെട്ടവരെ ഏതു രീതിയിലും സഹായിക്കാന്‍ തയ്യാറായി വന്ന ഒരുപാട് പേരെ വേദനിപ്പിച്ചിട്ടുണ്ട്.എന്നിട്ടുപ്പോലും നമ്മളെല്ലാം ഒന്നാണെന്ന് തെളിയിച്ചു കൊണ്ട് എല്ലാവരും ഒന്നിച്ച് നില്ക്കുകയും കൈകോര്‍ക്കുകയും ചെയ്തു.

ALSO READ: ദുരന്തം കഴിഞ്ഞ ദിവസം നടന്നു അതില്‍ രാഷ്ട്രീയമായും അല്ലാതെയും മുതലെടുപ്പ് ആരും നടത്തേണ്ട, സത്യം ലോകം അറിയണം- കവളപ്പാറ സ്വദേശിയുടെ കുറിപ്പ്

kavalappara
kavalappara

ജനങ്ങള്‍ സ്വയം ഇറങ്ങി തിരിച്ചു രക്ഷാപ്രവര്‍ത്തനം നടത്തിയതിന്റെ, മത്സ്യ തൊഴിലാളികള്‍ തങ്ങളുടെ ബോട്ടുമായി ഇറങ്ങി തിരിച്ചു മനുഷ്യ ജീവനുകളെ കൈക്കുമ്പിളില്‍ കോരിയെടുത്തതിന്റെ, ദുരിതബാധിതരെ പാര്‍പ്പിച്ച ക്യാമ്പുകളിലേക്ക് ജനങ്ങള്‍ കൈമെയ് മറന്നു എത്തിച്ച നിത്യോപയോഗ സാധനങ്ങളുടെ കൂമ്പാരത്തെ, അങ്ങനെ ഒരു ജനത ചങ്കുറപ്പോടെ നേരിട്ടതിന്റെ ക്രെഡിറ്റ് തട്ടിയെടുത്ത രാഷ്ട്രീയനാടകങ്ങളുടെ മനംപിരട്ടുന്ന ഓര്‍മ്മപ്പെടുത്തലുകള്‍ക്കിടയില്‍ പോലും ഇത്തവണയും തിരുവനന്തപുരത്തെ കളക്ഷന്‍പോയിന്റുകള്‍ സജീവമാണ്.തങ്ങള്‍ അന്ന് ശേഖരിച്ചേല്പ്പിച്ച സാധനങ്ങളില്‍ പലതും റിലീഫ്ക്യാമ്പുകളിലെ പ്രളയബാധിതര്‍ക്കെത്താതെ അനര്‍ഹരായവരുടെ വീടുകളിലേയ്ക്ക് പോയതിന്റെ നേര്‍ച്ചിത്രങ്ങളുടെ സാക്ഷ്യപ്പെടുത്തലുകള്‍ ഓര്‍ക്കാനിഷ്ടപ്പെടാതെ തന്നെ പലരും വീണ്ടും സജീവമായി രംഗത്തുണ്ട്.ഒരു പ്രളയത്തിന്റെ ഭീകരമായ അനുഭവമുണ്ടായിട്ടും അതില്‍ നിന്നും പാഠമുള്‍ക്കൊള്ളാതെ അടുത്ത
പ്രളയം മുന്നില്‍ കണ്ടതിന്റെ, മുന്നൊരുക്കം എടുത്തതിന്റെ, രക്ഷാപ്രവര്‍ത്തനം നടത്തിയ സര്‍ക്കാര്‍ സംവിധാനത്തിന്റെ ഏത് തെളിവുകളാണ് ന്യായീകരിക്കുന്നവര്‍ക്കും തെക്കുള്ളവരെ കുറ്റപ്പെടുത്തുന്നവര്‍ക്കും നിരത്താനുള്ളത്?

ALSO READ: കണ്ണീര്‍ ഭൂമിയായി കവളപ്പാറ; ഉരുള്‍പൊട്ടി വീണ മണ്ണിനുള്ളില്‍ മകളെ തിരഞ്ഞ് പിതാവ്

സന്നദ്ധ സേവനം നടത്തുന്നവരെ സംയോജിപ്പിക്കാനുള്ള സംവിധാനം പ്രളയവേളയിലല്ല ഒരുക്കേണ്ടത്.
കേരളത്തിലെ മൊത്തം ജനങ്ങള്‍ സന്നദ്ധ സേവനത്തിന് തയ്യാറായവരാണെന്ന് കഴിഞ്ഞ വര്‍ഷം ഭരണകൂടം കണ്ടതായിരുന്നുവല്ലോ.എന്നിട്ട് ഇത്തവണ
അവരെ ഒരുമിച്ചു കൊണ്ടുവരുന്ന ഒരു സംവിധാനം നേരത്തെ എന്തുകൊണ്ട് നമ്മള്‍ നടപ്പാക്കിയില്ല? ആരോഗ്യം, ഭക്ഷണം, റെസ്‌ക്യൂ, ക്യാംപ്, ടെലികോം എന്നിങ്ങനെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ പ്രവര്‍ത്തകരെ ഓരോരോ ഗ്രൂപ്പ് ആക്കി അവരോട് ഓരോ സര്‍ക്കാര്‍ വകുപ്പുകള്‍ സംവദിക്കുകയും അവരുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും ചെയ്യുന്ന ക്ലസ്റ്റര്‍ കോ-ഓര്‍ഡിനേഷന്‍ സിസ്റ്റമാണ് ഐക്യരാഷ്ട്ര സഭ നടപ്പിലാക്കുന്നത്.അത്തരത്തിലൊന്ന് പ്രാബല്യത്തില്‍ വരുത്താന്‍ പ്രബുദ്ധകേരളത്തിനെന്തുക്കൊണ്ട് കഴിഞ്ഞില്ല.
ദുരന്തസാദ്ധ്യതകള്‍ മുന്‍കൂട്ടി കാണാന്‍ കഴിയാത്തതും ,അത് മനസ്സിലാക്കി ഭക്ഷണത്തിനുള്‍പ്പെടെയുള്ള സാധനങ്ങള്‍ നേരത്തെ ഒരുക്കാത്തതും സര്‍ക്കാരിന്റെ ഭാഗത്തു നിന്നുള്ള ന്യായീകരിക്കാനാവാത്ത തെറ്റു തന്നെയാണെങ്കിലും, അതിനെ പഴിക്കാനും വിധിക്കാനുമുള്ള സമയമല്ലെന്ന പൂര്‍ണ്ണ ബോദ്ധ്യമുള്‍ക്കൊണ്ടു തന്നെ പറയട്ടെ-‘അവര്‍ക്കിപ്പോള്‍ നമ്മള്‍ മാത്രമേയുള്ളൂ’! ഒപ്പം നിന്നേ തീരൂ നമ്മള്‍ !

ALSO READ: ‘ദുരിതബാധിതര്‍ക്ക് ഇപ്പോള്‍ സഹായം ആവശ്യമില്ല’; സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം, ഒടുവില്‍ തടിയൂരാന്‍ വീണ്ടും ഫേസ്ബുക്ക് പോസ്റ്റിട്ട് തിരുവനന്തപുരം കളക്ടര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button