Latest NewsKeralaNews

ഒരു കൈകാല്‍പ്പിടച്ചില്‍ പോലെയോ വിശുദ്ധിസങ്കല്‍പ്പവുമായി ചേര്‍ത്തുവെച്ചോ അല്ല അതിനെ വായിക്കേണ്ടത്, ബലാത്സംഗം ചെയ്യപ്പെടുന്ന പെണ്ണവസ്ഥകളെ കുറിച്ച് ദീപാനിശാന്ത്

ഹൈബി ഈഡന്‍ എംപിയുടെ ഭാര്യ അന്ന ഈഡന്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് ഏറെ വിമര്‍ശനത്തിന് വഴിവെച്ചിരുന്നു. പോസ്റ്റ് വിവാദത്തിലായതോടെ ഖേദം പ്രകടിപ്പിച്ച് അന്ന പോസ്റ്റ് നീക്കിയിരുന്നു. ഇപ്പോഴിതാ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട പെണ്ണവസ്ഥകളെക്കുറിച്ച് തുറന്നെഴുതി എഴുത്തുകാരിയും അധ്യാപികയുമായ ദീപാ നിശാന്ത് രംഗത്തെത്തിയിരിക്കുകയാണ്. സൂര്യനെല്ലി, വിതുര സംഭവങ്ങളിലെ ഇരകളെക്കുറിച്ചും അവര്‍ കടന്നുപോയ സാമൂഹികാവസ്ഥയെക്കുറിച്ചും പ്രതിപാദിച്ചാണ് ദീപയുടെ കുറിപ്പ്.

”നിര്‍ബന്ധിത ലൈംഗിക പീഡനത്തിനിരയാക്കപ്പെടുന്ന പലരും ബുദ്ധിമാന്ദ്യം സംഭവിച്ചവരെപ്പോലെ മൂകരായിപ്പോകുമെന്ന് മന:ശാസ്ത്രം പറയുന്നു. ആ മൂകതയും നിസ്സംഗതയും അനുസരണയും കണ്ട് അവരതാസ്വദിക്കുകയാണെന്നോ അംഗീകരിക്കുകയാണെന്നോ തെറ്റിദ്ധരിക്കരുത്. അവസ്ഥകളോട് ഗതികേടുകൊണ്ട് പൊരുത്തപ്പെടുന്ന മനുഷ്യരെ പരിഹസിക്കരുത്. ആഴത്തില്‍ മുറിവേറ്റ,പേടിച്ചരണ്ട ഇരയുടെ നിശ്ശബ്ദമായ വഴങ്ങിക്കൊടുക്കല്‍ മാത്രമാണത്.

”Rape is not a joke ‘ എന്നത് ആവര്‍ത്തിച്ചു പറയേണ്ടി വരുന്നത് ഇത്തരം മനുഷ്യരെ പലരെയും നേരിട്ടറിയാവുന്നതുകൊണ്ടുതന്നെയാണ്. ബലാത്സംഗം കേവലമൊരു ശാരീരികാക്രമണമല്ല. സിനിമയില്‍ കാണിക്കുന്നതു പോലെ ഒരു കൈകാല്‍പ്പിടച്ചില്‍ പോലെയോ വിശുദ്ധിസങ്കല്‍പ്പവുമായി ചേര്‍ത്തുവെച്ചോ അല്ല അതിനെ വായിക്കേണ്ടത്. ആത്മാവില്‍ ആജീവനാന്തമുറിവുകള്‍ പേറി നടക്കുന്ന മനുഷ്യരുടെ ഗതികേടിനെ ഒരു തമാശയിലും കൊണ്ടുചെന്നു കെട്ടരുത്’ എന്ന് ദീപ കുറിക്കുന്നു.

ദീപയുടെ കുറിപ്പ് വായിക്കാം

“ആദ്യമൊക്കെ ഞാൻ നിലവിളിക്കുമായിരുന്നു. ഒന്നും ചെയ്യല്ലേ എന്നെ വിടണേ എന്നൊക്കെ ഉറക്കെ കരഞ്ഞ് പറയുമായിരുന്നു. അപ്പോ അവരെൻ്റെ വായമർത്തിക്കൊണ്ട് ചവിട്ടിപ്പിടിക്കും. ഞെരിച്ചു നോവിക്കും.കൊന്നുകളയുമെന്ന് ചെവിയിൽ പാമ്പൂതുന്ന പോലെ ചീറ്റും. ഞാൻ പേടിച്ച് പിന്നെ മിണ്ടില്ല.എന്നും രാവിലെ എന്നെ ചില ഗുളിക തീറ്റിക്കും.പിന്നെ ഒന്നും തോന്നൂല. ഞാൻ ഉറക്കം തൂങ്ങിക്കൊണ്ടിരിക്കും. ഗർഭമുണ്ടാകാതിരിക്കാനാന്നും പറഞ്ഞ് പിന്നേം ഗുളിക തീറ്റിക്കും.പിന്നെ ഓരോരുത്തരു വരാൻ തുടങ്ങും. തൊഴുതു കരഞ്ഞിട്ടും എതിർത്തിട്ടും ഫലമില്ല. ചവിട്ടി മലർത്തിക്കളയും. ഞാൻ പേടിച്ച് അനങ്ങാതെ കിടക്കും. വയ്യാതാവുമ്പോൾ അവിടുള്ള മുതിർന്ന ചില പെണ്ണുങ്ങൾ ചൂടുവെള്ളോം മരുന്നുമൊക്കെ കൊണ്ടുവന്ന് തേച്ചു കഴുകിക്കിടത്തും.ആകെ നീറ്റലായിരിക്കും. ഞാൻ ചത്തപോലെ കിടന്നു കൊടുക്കും. എപ്പോഴും ആരെങ്കിലും കാവലുകാണും. കരഞ്ഞാലും വിളിച്ചാലും ആരും കേൾക്കുന്നിടത്തൊന്നുമല്ല താമസിക്കുന്നത്. കരഞ്ഞു വിളിച്ചാൽ പിച്ചിപ്പറിച്ച് ചവിട്ടിയുരുട്ടി മൂലേലെറിയും. ഞാൻ മിണ്ടാതായി. പിന്നെപ്പിന്നെ ആശ വിട്ടു. ആകെ മരവിച്ചു. ഗുളിക ഞാൻ ചോദിച്ചു വാങ്ങിച്ചു തിന്നു തുടങ്ങി. മയങ്ങിയിരിക്കാമല്ലോ. ആരു വന്നാലെന്ത്? എന്തു ചെയ്താലെന്ത്? പോയി തൊലയട്ടെ!”

ഈ വാക്കുകൾ ഏതെങ്കിലും നാടകത്തിലെയോ സിനിമയിലെയോ നോവലിലെയോ ചെറുകഥയിലെയോ അല്ല. ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു ബലാത്സംഗക്കേസിലെ പെൺകുട്ടിയുടെ വാക്കുകളാണ്. അവൾക്കിപ്പോഴും പേരില്ല. സ്വന്തം നാടുവിട്ട് അവളും കുടുംബവും പൊതുസമൂഹത്തിൽ നിന്നും പരമാവധി ഒഴിഞ്ഞുമാറി മറ്റൊരിടത്ത് ജീവിക്കുന്നു.പലതരം ബുദ്ധിമുട്ടുകൾ ഇപ്പോഴും നേരിടുന്നു. തിരിച്ചെത്തിയ പെൺകുട്ടിയുടെ സ്വകാര്യഭാഗങ്ങളിൽ ഗുരുതരമായ പരിക്കേറ്റിരുന്നുവെന്ന്, അന്ന് പെൺകുട്ടിയെ സഹായിച്ചിരുന്നവർ പറഞ്ഞു കേട്ടിട്ടുണ്ട്. കോടതിയിൽ സമർപ്പിക്കപ്പെട്ട വൈദ്യപരിശോധനാറിപ്പോർട്ടിൽ അവളനുഭവിച്ച പീഡനങ്ങളുടെ വ്യക്തമായ സാക്ഷ്യപ്പെടുത്തലുകളുണ്ട്. പെൺകുട്ടിയെ കുമളിയിൽ നിന്നും തേനിയിലേക്ക് കൊണ്ടുപോയ ജീപ്പിന്റെ ഡ്രൈവർ നൽകിയ മൊഴി പ്രകാരം വഴിയിലെ കുഴികളിലൂടെ ജീപ്പോടുമ്പോൾ വേദന സഹിക്കാനാവാതെ അലറിക്കരയുന്ന അവസ്ഥയിലായിരുന്നു ആ പെൺകുട്ടി.40 ദിവസത്തിനകം 37 പേരാൽ അതിക്രൂരമായി പീഡിപ്പിക്കപ്പെട്ട ( അതിൽ അമ്പതോളം പ്രാവശ്യം കൂട്ടബലാൽസംഗമായിരുന്നുവെന്നാണ്‌ വിധിപ്പകർപ്പിലുള്ളത്.) ആ ഒൻപതാംക്ലാസുകാരിയോട് കോടതി ചോദിച്ച ഒരു ചോദ്യമുണ്ട്.’രക്ഷപ്പെടാൻ ശ്രമിക്കാമായിരുന്നില്ലേ?’ എന്ന്. ആ പെൺകുട്ടിയെ ‘ബാലവേശ്യ ‘ എന്ന് വിശേഷിപ്പിച്ച നിയമജ്ഞരും നമുക്കുണ്ട്.

നിരക്ഷരയും ദരിദ്രയുമായ വിതുരയിലെ പെൺകുട്ടിയെ പെൺവാണിഭക്കാരുടെ കയ്യിലെത്തിച്ച കേസിന്റെ വിചാരണാവേളയിലും ബഹുമാനപ്പെട്ട കോടതി അവളോട് ചോദിച്ച ചോദ്യം ‘രക്ഷപ്പെട്ടുകൂടായിരുന്നോ ?’ എന്നാണ്. ” വാതിൽക്കൽ ആ ദുഷ്ടന്മാർ കാവലുണ്ടാകും. കരഞ്ഞു ബഹളമുണ്ടാക്കുമ്പോൾ അവർ മുഖമടച്ചടിക്കും. വയറ്റത്ത് തൊഴിക്കും. കഴുത്തിൽ പിടിച്ചു മുറുക്കി കണ്ണു തള്ളിക്കും. മിണ്ടാതവിടെ കിടന്നില്ലെങ്കിൽ വെട്ടിനുറുക്കിക്കളയുമെന്ന് ഭീഷണിപ്പെടുത്തും.മൂന്നാലു ഗുളിക വായിലിട്ട് വെള്ളമൊഴിച്ച് പൊത്തിപ്പിടിച്ച് വിഴുങ്ങിക്കും. കുറച്ചു കഴിയുമ്പോ ഞാൻ ചത്ത പോലെ കിടക്കും”

ഇതൊക്കെയാണ് ബലാത്സംഗം ചെയ്യപ്പെടുന്ന പെണ്ണവസ്ഥകൾ.. ‘അവളൊന്നുറക്കെ കരഞ്ഞിരുന്നെങ്കിൽ ഞാനുണർന്നേനെ മാധവൻകുട്ടീ” എന്നു പറഞ്ഞ കാമഭ്രാന്തനായ മദ്യപാനിക്ക് ‘പെങ്ങളെ ‘കെട്ടിച്ചു കൊടുത്ത ഹിറ്റ്ലറാങ്ങളയ്ക്ക് കയ്യടിക്കാൻ അത്തരം അവസ്ഥകളിലൂടെ കടന്നുപോന്ന ഒരു പെൺകുട്ടിക്കാകണമെന്നില്ല.നിർബന്ധിത ലൈംഗിക പീഡനത്തിനിരയാക്കപ്പെടുന്ന പലരും ബുദ്ധിമാന്ദ്യം സംഭവിച്ചവരെപ്പോലെ മൂകരായിപ്പോകുമെന്ന് മന:ശാസ്ത്രം പറയുന്നു. ആ മൂകതയും നിസ്സംഗതയും അനുസരണയും കണ്ട് അവരതാസ്വദിക്കുകയാണെന്നോ അംഗീകരിക്കുകയാണെന്നോ തെറ്റിദ്ധരിക്കരുത്. അവസ്ഥകളോട് ഗതികേടുകൊണ്ട് പൊരുത്തപ്പെടുന്ന മനുഷ്യരെ പരിഹസിക്കരുത്. ആഴത്തിൽ മുറിവേറ്റ,പേടിച്ചരണ്ട ഇരയുടെ നിശ്ശബ്ദമായ വഴങ്ങിക്കൊടുക്കൽ മാത്രമാണത്.

‌’ Rape is not a joke ‘ എന്നത് ആവർത്തിച്ചു പറയേണ്ടി വരുന്നത് ഇത്തരം മനുഷ്യരെ പലരെയും നേരിട്ടറിയാവുന്നതുകൊണ്ടുതന്നെയാണ്. ബലാത്സംഗം കേവലമൊരു ശാരീരികാക്രമണമല്ല. സിനിമയിൽ കാണിക്കുന്നതു പോലെ ഒരു കൈകാൽപ്പിടച്ചിൽ പോലെയോ വിശുദ്ധിസങ്കൽപ്പവുമായി ചേർത്തുവെച്ചോ അല്ല അതിനെ വായിക്കേണ്ടത്. ആത്മാവിൽ ആജീവനാന്തമുറിവുകൾ പേറി നടക്കുന്ന മനുഷ്യരുടെ ഗതികേടിനെ ഒരു തമാശയിലും കൊണ്ടുചെന്നു കെട്ടരുത്.

‌”fate is like rape,if you can’t resist it then try to enjoy it !” എന്ന വാക്കുകൾ ആരു പറഞ്ഞാലും ഇനിയും എതിർക്കും.(പോസ്റ്റിട്ട വ്യക്തി പ്രസ്തുത പോസ്റ്റ് ഒഴിവാക്കിയതുകൊണ്ട് ഞാനും പോസ്റ്റ് കളഞ്ഞിട്ടുണ്ട്. അത് ആ വാചകത്തോടുള്ള ഐക്യപ്പെടലല്ല)

ചായ കുടിക്കലിന്റെ ലാഘവമായി ബലാത്സംഗത്തെ കണ്ട് പീഡനത്തിന്റെ തീവ്രതയളക്കാൻ പോകുന്നവരുടെ അരാഷ്ട്രീയത രാഷ്ട്രീയാതീതമായിത്തന്നെ ചോദ്യം ചെയ്യാൻ രാഷ്ട്രീയജാഗ്രതയുള്ള ഓരോ മനുഷ്യനും കഴിയണം.അതിനെ ന്യായവൈകല്യങ്ങൾ കൊണ്ട് ന്യായീകരിച്ച് മെഴുകരുത്.

രണ്ടുതരം ന്യായവൈകല്യങ്ങൾ പരിചയപ്പെടുത്തുന്നു.

1. Ad hominem (“To the person”)

ഒരാള്‍ ഒരു വാദം മുന്നോട്ടു വയ്ക്കുമ്പോള്‍ ആ വാദത്തെ തിരുത്താനോ ഖണ്ഡിക്കാനോ കഴിയാതെ ആ വാദം മുന്നോട്ടു വച്ച ആളുടെ സ്വഭാവത്തെയോ പാരമ്പര്യത്തെയോ മറ്റു സാഹചര്യങ്ങളെയോ പരാമര്‍ശിച്ച് ആക്രമിക്കുന്ന സംവാദ ശൈലിയാണ് ad hominem.

2. Tu Quoque (“you as well”)

ഒരു ആരോപണം ഉന്നയിക്കപ്പെടുമ്പോള്‍ അതിനെ യുക്തിപരമായി നിഷേധിക്കുന്നതിന് പകരം എതിരാളിയും അങ്ങനെ ചെയ്തു, അതിനാല്‍ ആരോപണം നിലനില്‍ക്കുന്നില്ല എന്ന വാദം.

രണ്ടിനും ഉദാഹരണങ്ങൾക്ക് വേറെങ്ങോട്ടും പോകണ്ട.ഈ പോസ്റ്റിനു താഴെയുള്ള കമൻ്റുകൾ നോക്കിയാൽ മതി.

https://www.facebook.com/photo.php?fbid=1250996765107017&set=a.195098990696805&type=3&permPage=1

shortlink

Related Articles

Post Your Comments

Related Articles


Back to top button