KeralaLatest NewsNews

വാളയാര്‍ കേസില്‍ അടിയന്തര പ്രമേയ നോട്ടീസുമായി വിടി ബല്‍റാം, അനുവദിക്കാതെ സ്പീക്കര്‍; പ്രതിപക്ഷ ബഹളം

തിരുവനന്തപുരം: വാളയാറില്‍ സഹോദരിമാരായ രണ്ട് പെണ്‍കുട്ടികള്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസ് വീണ്ടും നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. വാളയാര്‍ കേസിലെ പ്രതികള്‍ക്കായി പാലക്കാട് മുന്‍ സിഡബ്ലുസി ചെയര്‍മാന്‍ കോടതിയില്‍ ഹാജരായതും അന്വേഷണം അട്ടിമറിച്ചതുമായ സാഹചര്യം പരിശോധിക്കണം എന്നാവശ്യപ്പെട്ടുകൊണ്ടായിരുന്നു പ്രതിപക്ഷം അടിയന്തരപ്രമേയ നോട്ടീസ് നല്‍കിയത്. എന്നാല്‍ വിടി ബല്‍റാം എംഎല്‍എ നല്‍കിയ നോട്ടീസ് അനുവദിക്കാനാകില്ലെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. മുന്‍പ് നിയമസഭയില്‍ വാളയാര്‍ കേസ് ചര്‍ച്ച ചെയ്തതാണെന്നും പുതിയതായൊന്നും ആ കേസില്‍ സംഭവിക്കാത്തതിനാല്‍ അടിയന്തര പ്രമേയ നോട്ടീസ് പരിഗണിക്കാനാകില്ലെന്നുമായിരുന്നു സ്പീക്കര്‍ നല്‍കിയ വിശദീകരണം.

ALSO READ: വാളയാര്‍ കേസില്‍ സംഭവിച്ചതെന്ത്; പോലീസിന്റെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍

എന്നാല്‍ കേസ് സംബന്ധിച്ച് ദിനംപ്രതി കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുന്ന സാഹചര്യമാണെന്നും അടിയന്തര പ്രമേയ നോട്ടീസ് പരിഗണനക്ക് എടുക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. കേസ് അട്ടിമറിയുടെ കൂടുതല്‍ വിവരങ്ങളുണ്ടെന്ന് രമേശ് ചെന്നിത്തല വിശദീകരിച്ചു. അടിയന്തര പ്രമേയത്തിന് പകരം ശൂന്യവേളയില്‍ പ്രതിപക്ഷത്തിന് വിഷയം അവതരിപ്പിക്കാമെന്നായിരുന്നു സ്പീക്കറുടെ നിലപാട്. സര്‍ക്കാരിന്റെ ഈ നിലപാടിനെതിരെ പ്രതിപക്ഷ നിര പ്രതിഷേധവുമായി എഴുന്നേറ്റു. സഭയുടെ നടുത്തളത്തിലിറങ്ങിയ അംഗങ്ങള്‍ സ്പീക്കറുടെ ഡയസിന് മുന്നിലും ബഹളം വച്ചു. പ്ലക്കാഡും ബാനറുമായി സ്പീക്കര്‍ക്ക് മുന്നില്‍ പ്രതിഷേധിച്ച പ്രതിപക്ഷ അംഗങ്ങള്‍ പിന്നീട് പ്രതിഷേധ സൂചകമായി സഭ ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയി.

shortlink

Related Articles

Post Your Comments

Related Articles


Back to top button