തിരുവനന്തപുരം: കണ്ണൂരിലെ ചരിത്ര കോണ്‍ഗ്രസ് പരിപാടിയില്‍ ഗവര്‍ണര്‍ക്ക് എതിരെ നടന്ന പ്രതിഷേധത്തില്‍ സുരക്ഷാ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് പൊലീസ്. ഡിജിപി ലോക്‌നാഥ് ബെഹ്‌റയും ഇന്റലിജന്‍സ് മേധാവിയും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വേദിയില്‍ നടന്ന സംഭവങ്ങള്‍ അരങ്ങേറിയത് സംഘാടകരുടെ പിഴവുകൊണ്ടാകാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രാസംഗികരെ തീരുമാനിച്ചത് സംഘാടകരാണ്. പൊലീസ് സുരക്ഷ ഒരുക്കിയിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തനിക്കെതിരെ നടന്ന പ്രതിഷേധത്തില്‍ ഗവര്‍ണര്‍ വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. ചീഫ് സെക്രട്ടറിയെ വിളിച്ചുവരുത്തിയും ഗവര്‍ണര്‍ തന്റെ പ്രതിഷേധം അറിയിച്ചിരുന്നു. ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസ് കണ്ണൂര്‍ സര്‍വകലാശാലയില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുന്നതിനിടെയാണ് ഗവര്‍ണര്‍ക്കെതിരെ പ്ലക്കാര്‍ഡ് ഉയര്‍ത്തിയും മുദ്രാവാക്യം വിളിച്ചും ഹിസ്റ്ററി കോണ്‍ഗ്രസ് പ്രതിനിധികള്‍ പ്രതിഷേധിച്ചത്. ചരിത്രകാരനായ ഇർഫാൻ ഹബീബ് ശബ്ദമുയർത്തി പ്രസംഗം നടത്തുന്നടത്തേയ്ക്ക് പാഞ്ഞെത്തിയിരുന്നു. തന്റെ എഡിസിയെയും സെക്യൂരിറ്റി ഓഫിസറെയും ഹബീബ് പിടിച്ചുതള്ളിയെന്നു ഗവർണർ പിന്നീട് പറഞ്ഞിരുന്നു.
Post Your Comments