KeralaLatest NewsIndia

‘തനിക്കെതിരേ വ്യാജപ്രചാരണങ്ങള്‍ നടത്തുന്നു; കള്ളപ്പരാതിയും ഗൂഢാലോചനയും’: പരാതി നൽകി സെൻകുമാർ

അയാള്‍ പിന്‍വാതില്‍ വഴി പുറത്തു കൂടെ വന്ന് പോഡിയത്തിനരികിലുള്ള വാതിലിലൂടെ അകത്തു കയറി മാധ്യമപ്രവര്‍ത്തകര്‍ ഇരിക്കുന്ന ഭാഗത്തേയ്ക്ക് പോകാതെ പോഡിയത്തിലേയ്ക്ക് ചാടിക്കയറി.

തിരുവനന്തപുരം: തിരുവനന്തപുരം പ്രസ്‌ക്ലബില്‍ കഴിഞ്ഞദിവസം നടന്ന വാര്‍ത്താ സമ്മേളനത്തിനിടെ നടന്ന സംഭവങ്ങളില്‍ ഗൂഡാലോചന ആരോപിച്ച്‌ പോലീസ് മുന്‍ മേധാവി ടി.പി. സെന്‍കുമാര്‍. ഇന്നലെ പത്രസമ്മേളനം തടസ്സപ്പെടുത്തുവാനും ശരിയായ മറുപടി ലഭിച്ചതിനുശേഷവും തനിക്കെതിരെ കള്ളപരാതി നല്‍കുവാനും തയ്യാറായവരുടെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി ഇതിനു പിന്നിലെ ഗൂഢാലോചനയും ആക്രമണോദ്ദേശ്യവും പുറത്തു കൊണ്ടു വരണമെന്നാവശ്യപ്പെട്ടാണ് ജില്ലാ പോലീസ് മേധാവി ബല്‍റാംകുമാര്‍ ഉപാധ്യായയ്ക്കു സെന്‍കുമാര്‍ പരാതി നല്‍കിയത്. തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ പരാതിയുടെ പകർപ്പും അദ്ദേഹം വെച്ചിട്ടുണ്ട്.; പോസ്റ്റ് ഇങ്ങനെ:

നമ്പര്‍. 01/2020
തീയതി 17/01/2020

പ്രേഷിതന്‍
അഡ്വ.ഡോ.ടി.പി.സെന്‍കുമാര്‍
പ്രതീക്ഷ, ആനന്ദ് ലെയിന്‍
പി.ടി.പി നഗര്‍, വട്ടിയൂര്‍ക്കാവ് പി.ഓ
തിരുവനന്തപുരം – 13

സ്വീകര്‍ത്താവ്
ശ്രീ.ബല്‍റാം കുമാര്‍ ഉപാധ്യായ ഐപിഎസ്
ഐജിപി & ജില്ലാ പോലീസ് മേധാവി
തിരുവനന്തപുരം സിറ്റി.

സര്‍,

വിഷയം: 16/01/2020 തീയതി രാവിലെ 11.30 മണിയ്ക്ക് തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നടന്ന പത്രസമ്മേളനത്തിലെ സംഭവങ്ങളെ – സംബന്ധിച്ച്.
മേല്‍ വിഷയത്തിലേയ്ക്ക് ശ്രദ്ധ ക്ഷണിക്കുന്നു.

ശ്രീ.വെള്ളാപ്പള്ളി നടേശന്‍ കഴിഞ്ഞ 24 വര്‍ഷവും ജനറല്‍ സെക്രട്ടറി ആയി ഭരണം നടത്തി വരുന്ന എസ്എന്‍ഡിപി യോഗത്തെപ്പറ്റി വലിയ ആക്ഷേപങ്ങള്‍ ഉണ്ടാവുകയും അതിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന വലിയൊരു വിഭാഗം അവിടെ നടക്കുന്ന അഴിമതിയും സ്വജനപക്ഷപാതവും, സംഘടന സ്ഥാപിച്ച ഗുരുദേവന്‍റെ ഉപദേശങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കുമെതിരെയുള്ള പ്രവര്‍ത്തനരീതികളും മാറ്റുന്നതിന് നടപടികള്‍ എടുക്കുന്നതിന് എന്‍റെ സഹായവും അഭ്യര്‍ത്ഥിച്ചു. അതിന്‍ പ്രകാരമുള്ള നടപടികളുടെ ഭാഗമായി ശ്രീനാരായണ സമൂഹത്തെ പൊതുവായി അറിയിക്കുന്നതിനായി 16/01/2020 ല്‍ തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ വെച്ച് ഒരു പത്രസമ്മേളനം നടത്തുന്നതിന് പണമടച്ച് സമയമെടുത്തു. ഇത് ചെയ്തത് ശ്രീ.സുബാഷ് വാസുവിന്‍റെ നേതൃത്വത്തിലായിരുന്നു.

ഇന്നലെ (16012020) പത്രസമ്മേളനത്തില്‍ നിരവധി ചാനലുകള്‍ അവിടെ നടക്കുന്ന കാര്യങ്ങള്‍ ലൈവ് ആയി തന്നെ സംപ്രേഷണം ചെയ്തിരുന്നു. പത്രസമ്മേളനത്തില്‍ ഞാന്‍ സംസാരിച്ചുകൊണ്ടിരിക്കെ, ഏറ്റവും പുറകില്‍ വലതുവശത്തുണ്ടായിരുന്ന ക്യാമറക്കാരുടെ പുറകില്‍ നിന്നും ഒരാള്‍ ശ്രീ.രമേശ് ചെന്നിത്തല പറഞ്ഞതിനെക്കുറിച്ച് ഉത്തരം പറയണമെന്ന് ആവശ്യപ്പെട്ടു. അയാള്‍ പത്രപ്രവര്‍ത്തകരുടെ കൂട്ടത്തില്‍ ഇരുന്നിരുന്ന ആളായിരുന്നില്ല. ഞാന്‍ അയാളോട്, പത്രസമ്മേളനം എസ്എന്‍ഡിപിയെ സംബന്ധിച്ചാണെന്നും, ഇപ്പോള്‍ ഞാന്‍ പറയുന്നതിനെ തടസ്സപ്പെടുത്തരുതെന്നും ആദ്യമെ ആവശ്യപ്പെട്ടു.

അയാള്‍ വീണ്ടും ശബ്ദമുയര്‍ത്തി വീണ്ടും ഇതേ കാര്യങ്ങള്‍ ആവശ്യപ്പെട്ടപ്പോള്‍ ഞാന്‍ അയാളോട് താങ്കളുടെ പേര് എന്താണ്, ?പത്രപ്രവര്‍ത്തകനാണോ? എന്നു ചോദിച്ചു. ഞാന്‍ പത്രപ്രവര്‍ത്തകരെയാണ് അഭിസംബോധന ചെയ്യുന്നതെന്നും, എന്‍റെ സംസാരം പൂര്‍ത്തിയായതിനുശേഷം അവരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുമെന്നും പറഞ്ഞു. അയാള്‍ വീണ്ടും ബഹളമുണ്ടാക്കിയപ്പോള്‍ ഞാന്‍ അയാളോട് പത്രപ്രവര്‍ത്തകര്‍ ഇരിക്കുന്നതിന്‍റെ മധ്യത്തില്‍ വന്ന് ചോദ്യങ്ങള്‍ ചോദിക്കാന്‍ ആവശ്യപ്പെട്ടു. ഇതിനിടയില്‍ ക്യാമറക്കാര്‍ക്ക് പുറകില്‍ നില്‍ക്കുന്ന ആരോ ഒരാള്‍ അയാള്‍ മദ്യപിച്ചിരിക്കുന്ന വ്യക്തിയാണെന്നും ഉറക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു.

അയാള്‍ പിന്‍വാതില്‍ വഴി പുറത്തു കൂടെ വന്ന് പോഡിയത്തിനരികിലുള്ള വാതിലിലൂടെ അകത്തു കയറി മാധ്യമപ്രവര്‍ത്തകര്‍ ഇരിക്കുന്ന ഭാഗത്തേയ്ക്ക് പോകാതെ പോഡിയത്തിലേയ്ക്ക് ചാടിക്കയറി. നിയന്ത്രണം വിട്ട് ആടി നില്ക്കുന്നത് കണ്ടപ്പോൾ
ഇയാള്‍ മദ്യപിച്ചിട്ടുണ്ടോ? എന്ന് ഞാന്‍ ചോദിച്ചു. താന്‍ മദ്യപിച്ചിട്ടില്ലാത്ത അക്രഡിറ്റഡ് പത്രക്കാരനാണെന്ന് പറഞ്ഞപ്പോള്‍ താങ്കള്‍ താഴെയിറങ്ങി ചോദ്യങ്ങള്‍ ചോദിക്കുവാന്‍ ഞാന്‍ ആവശ്യപ്പെട്ടു. അയാള്‍ അപ്പോഴും ബഹളം തുടര്‍ന്നപ്പോള്‍ ആ സദസ്സില്‍ തന്നെ ഉണ്ടായിരുന്നവരില്‍ ചിലര്‍ അയാളെ ഹാളില്‍ നിന്നും പുറത്താക്കി മാറ്റുവാന്‍ ശ്രമിക്കുന്നത് കണ്ടു.

ഞാന്‍ അയാളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ തയ്യാറാണെന്ന് അറിയിച്ചതിനുശേഷം അയാള്‍ പത്രപ്രതിനിധികളുടെ കൂട്ടത്തിലിരിക്കുകയും, എന്നോട് വീണ്ടും ശ്രീ.രമേശ് ചെന്നിത്തലയെപ്പറ്റിയുള്ള ചോദ്യങ്ങള്‍ ചോദിക്കുകയും ഞാന്‍ ഉത്തരം കൊടുക്കുകയും ചെയ്തു. ഇതിനിടയില്‍ കണ്ടാലറിയാവുന്ന ചെറുപ്പക്കാരനായ ഒരു പത്രപ്രവര്‍ത്തകന്‍ എന്‍റെയടുത്ത് വന്ന് ഇപ്പോള്‍ വന്നയാള്‍ ക്യാന്‍സര്‍ രോഗിയാണെന്നും അതിന്‍റെ മരുന്ന് കഴിയ്ക്കുന്നതുകൊണ്ടാണ് ഇത്തരത്തില്‍ അൺസ്റ്റെഡി ആയി നില്ക്കുന്നതെന്നും എന്നോടു പറഞ്ഞു.

പത്രസമ്മേളനം കഴിഞ്ഞ് പുറത്തിറങ്ങും വഴി പോഡിയത്തില്‍ ചാടിക്കയറിയ വ്യക്തിയുടെ അടുത്ത് ആദ്യം ശ്രീ.സുബാഷ് വാസുവും പിന്നീട് ഞാനും എത്തുകയും അദ്ദേഹത്തിന്‍റെ രോഗവിവരങ്ങള്‍ അന്വേഷിക്കുകയും അദ്ദേഹം ഒരു ക്യാന്‍സര്‍ രോഗിയായിരുന്നു എന്നത് അറിയില്ലായിരുന്നു എന്ന് പറയുകയും, വളരെ നിയന്ത്രണം വിട്ട നിലയിലായിരുന്നതു കൊണ്ടാണ് അത്തരത്തില്‍ ഞാന്‍ ചോദിച്ചത് എന്നും പറഞ്ഞു.

പരസ്പരം കൈ കൊടുത്താണ് ഞങ്ങള്‍ പിരിഞ്ഞത്.
എന്നാല്‍ ഇതിനുശേഷം ഇടതുപക്ഷത്തിനു വളരെ പ്രാമുഖ്യമുള്ള KUWJ എന്ന പ്രസ്ഥാനത്തിന്‍റെ ചില നേതാക്കള്‍ എനിക്കെതിരെ വ്യാജപ്രചരണം അഴിച്ചുവിടുകയും, മേല്‍ പറഞ്ഞ – എന്നെ പത്രസമ്മേളനത്തില്‍ തടസ്സപ്പെടുത്താന്‍ ശ്രമിച്ച് ശ്രീ.കടവില്‍ റഷീദിനെ കൊണ്ട് കളവായി ഒരു പരാതി തയ്യാറാക്കി പോലീസ് സ്റ്റേഷനില്‍ നല്‍കിയതായും അറിഞ്ഞു.

മാത്രമല്ല, ഏഷ്യാനെറ്റ് ചാനലിലെ ശ്രീ.പി.ജി.സുരേഷ്കുമാര്‍ തുടങ്ങിയ ചിലര്‍ തികച്ചും അസത്യമായതും, മ്ലേച്ഛകരമായതുമായ കാര്യങ്ങള്‍ എന്നെപ്പറ്റി പ്രചരിപ്പിക്കുവാന്‍ തുടങ്ങി.
സാധാരണ ഒരു പത്രസമ്മേളനത്തിന് പണമടച്ച് പത്രസമ്മേളനം നടത്തുമ്പോള്‍ ആ പത്രസമ്മേളനത്തില്‍ സംസാരിക്കുന്നവര്‍ സംസാരിച്ചതിനുശേഷമാണ് ചോദ്യങ്ങള്‍ ചോദിക്കുവാന്‍ പാടുള്ളൂ. അതുമാത്രമല്ല, ആ പത്രസമ്മേളനത്തിലെ വിഷയത്തില്‍ നിന്നും വ്യത്യസ്തമായ ചോദ്യങ്ങള്‍ ചോദിക്കണമെങ്കില്‍ അത് ആദ്യമെ പത്രസമ്മേളനം നടത്തുന്നവരെ അറിയിക്കേണ്ടതുണ്ട്. ഇതു രണ്ടും തെറ്റിച്ചുകൊണ്ടാണ്, അതും പത്രപ്രവര്‍ത്തകരുടെ കൂട്ടത്തിലില്ലാത്ത ഒരാളുടെ ഭാഗത്തു നിന്നും എന്‍റെ പത്രസമ്മേളനം തടസ്സപ്പെടുത്തുവാന്‍ ശ്രമങ്ങളുണ്ടായത്.

ഒരിക്കലും സംഭവിക്കാത്ത വിധം അയാള്‍ എന്‍റെ പോഡിയത്തിലേയ്ക്ക് ചാടിക്കയറുകയാണുണ്ടായത്. അതിനുശേഷം KUWJ എന്ന സംഘടനയുടെ ചില ഭാരവാഹികള്‍ ചേര്‍ന്നാണ് അസത്യപ്രചരണവും, വ്യാജകേസും ഉണ്ടാക്കിയിരിക്കുന്നത്. അതില്‍ നിന്നും ഞാന്‍ മനസ്സിലാക്കുന്നത്, ആരുടെയെക്കെയോ ചട്ടുകങ്ങളായി പ്രവര്‍ത്തിക്കുന്ന ഇതിലെ നേതാക്കള്‍, നിരവധി കോടി രൂപയുടെ ആരോപണങ്ങള്‍ നേരിടുന്ന ചില നേതാക്കള്‍, ഇന്നലെ എന്‍റെ പത്രസമ്മേളനം തടസ്സപ്പെടുത്തുക മാത്രമായിരുന്നില്ല, അവസരമുണ്ടായാല്‍ ഒരു സംഘര്‍ഷമുണ്ടാക്കി എന്നെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തി പ്രവര്‍ത്തിച്ചതായി കാണുന്നു.

ശ്രീ.പി.ജി.സുരേഷ്കുമാറിനെപ്പോലെയുള്ളവര്‍ ഈ ഗൂഢാലോചനയിലും മറ്റും പങ്കാളിയായതായി ഞാന്‍ സംശയിക്കുന്നു. KUWJ യുടെ നേതാക്കള്‍ നടത്തിയെന്ന് ആക്ഷേപിക്കപ്പെടുന്ന പണാപഹരണ കേസുകളുടെ വിവരങ്ങളും ഹൈക്കോടതിയില്‍ നിലനില്ക്കുന്ന കേസിന്‍റെ വിവരങ്ങളും ഇതോടൊപ്പം ചേര്‍ക്കുന്നു. എന്തു പ്രവര്‍ത്തനത്തിനും മുതിരാന്‍ സാധ്യതയുള്ള ഒരു വിഭാഗമാണ് ഇതിലെ ചില നേതാക്കള്‍ എന്ന് സൂചന നല്‍കുന്നതിനാണ് ഈ വിവരങ്ങള്‍ കൂടി ചേര്‍ക്കുന്നത്.

സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ഭവനം സംരക്ഷിക്കുന്നതിനായി ശ്രീ.വി.എം.സുധീരന്‍ നല്‍കിയ അഞ്ച് ലക്ഷം രൂപയും ഇത്തരത്തില്‍ അപഹരിക്കപ്പെട്ടതായാണ് ഞാന്‍ മനസ്സിലാക്കുന്നത്. ആയതിനാല്‍ ഇന്നലെ എന്‍റെ പത്രസമ്മേളനം തടസ്സപ്പെടുത്തുവാനും ശരിയായ മറുപടി ലഭിച്ചതിനുശേഷവും എനിക്കെതിരെ കള്ളപരാതി നല്‍കുവാനും തയ്യാറായ ശ്രീ.കടവില്‍ റഷീദ്, ശ്രീ.പി.ജി.സുരേഷ്കുമാര്‍ തുടങ്ങിയവരുടെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി ഇതിനു പിന്നിലെ ഗൂഢാലോചനയും ആക്രമണോദ്ദേശ്യവും പുറത്തു കൊണ്ടു വരണമെന്ന് അപേക്ഷിക്കുന്നു.

ഇത്രയും പരസ്യമായി അഴിമതി നടത്തുന്ന വിഭാഗങ്ങള്‍ എന്നെ അപായപ്പെടുത്തുവാന്‍ ശ്രമിക്കുമെന്നും ഞാന്‍ വിശ്വസിക്കുന്നു.ഇന്നലെ തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നടന്ന സംഭവങ്ങളുടെ പൂര്‍ണമായ ഡിജിറ്റല്‍ വീഡിയോ കോപ്പികളും മറ്റു അനുബന്ധ രേഖകളും ഇതോടൊപ്പം ഞാന്‍ ചേര്‍ക്കുന്നു.
വിശ്വസ്തതയോടെ

അഡ്വ.ഡോ.ടി.പി.സെന്‍കുമാര്

shortlink

Related Articles

Post Your Comments

Related Articles


Back to top button