Latest NewsNewsIndia

സ്വന്തമായി ദേശീയ എയർലൈൻ സർവീസ് ഇല്ലാത്ത ലോകത്തെ രണ്ടാമത്തെ രാജ്യമെന്ന ഖ്യാതി ഇനി ഇന്ത്യക്ക്; കേൾക്കുമ്പോൾ ഒരു ബുദ്ധിമുട്ട് തോന്നുന്നില്ലേ? വൈറലായി കുറിപ്പ്

ന്യൂഡൽഹി: “സ്വന്തമായി ദേശീയ എയർലൈൻ സർവീസ് ഇല്ലാത്ത ലോകത്തെ രണ്ടാമത്തെ രാജ്യമെന്ന ഖ്യാതി ഇനി ഇന്ത്യക്ക്”. സമൂഹ മാധ്യമങ്ങളിൽ വൈറൽ ആവുകയാണ് ശങ്കു ടി ദാസ് എന്ന യുവാവിന്റെ കുറിപ്പ്. കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ

അങ്ങനെ സ്വന്തമായി ദേശീയ എയർലൈൻ സർവീസ് ഇല്ലാത്ത ലോകത്തെ രണ്ടാമത്തെ രാജ്യമാവുകയാണ് ഇന്ത്യ. ആദ്യത്തെ രാജ്യം സോമാലിയ ആണ്.

കേൾക്കുമ്പോൾ ഒരു ബുദ്ധിമുട്ട് തോന്നുന്നില്ലേ?
വിഷമവും നാണക്കേടും രോഷവും തോന്നുന്നില്ലേ?
എയർ ഇന്ത്യ സ്വകാര്യവത്കരിക്കാനുള്ള തീരുമാനത്തോട് എതിർപ്പ് തോന്നുന്നില്ലേ?
സർക്കാരിനോട് വല്ലാത്ത പ്രതിഷേധം തോന്നുന്നില്ലേ?

ആഹ്. അത് തന്നെയാണ് ഉദ്ദേശവും. അതൊക്കെ തോന്നിക്കാൻ തന്നെയാണ് ഈ നട്ടാൽ കുരുക്കാത്ത നുണ പറയുന്നതും. ഇന്നലെ മുതൽ സഖാക്കൾ വ്യാപകമായി അടിച്ചു വിടുന്നൊരു കോപ്പി പേസ്റ്റ് ആണ് ഈ സൊമാലിയക്ക് ശേഷം ഔദ്യോഗിക വിമാന സർവീസ് ഇല്ലാത്ത ലോകത്തെ രണ്ടാമത്തെ രാജ്യം ആവുകയാണ് ഇന്ത്യ എന്ന തള്ള്.

കേട്ടപ്പോൾ എനിക്കും മേൽപ്പറഞ്ഞ വികാരങ്ങൾ ഒക്കെ തോന്നിയിരുന്നു. പക്ഷെ ദൈവം സഹായിച്ചു വെറുതേ വികാരം കൊണ്ടിരിക്കാതെ അതിന്റെ യാഥാർഥ്യം എന്താണെന്ന് തിരയാനുള്ള വിവേകം കൂടി അതിനൊപ്പമുണ്ടായി. അങ്ങനെ ഗൂഗിൾ ചെയ്‌ത് നോക്കിയപ്പോൾ ആണ് വാസ്തവം മനസ്സിലായത്.

ലോകത്താകെ 46 രാജ്യങ്ങളിൽ മാത്രമേ പൂർണ്ണമായി State Owned ആയ വിമാന സർവീസുകൾ ഉള്ളൂ. ബാക്കി 149 രാജ്യങ്ങളും അങ്ങനൊരു ഏർപ്പാട് ഇല്ലാത്തവർ ആണ്. ഒന്നാമത്തെ കാര്യം ഈ നാഷണൽ എയർ സർവീസ് എന്ന പ്രയോഗം തന്നെ തെറ്റാണ്. ഒരു രാജ്യത്തിന്റെ ഔദ്യോഗിക വിമാന സർവീസിന് ‘Flag Carrier’ എന്നാണ് പറയുക. ഫ്ലാഗ് കാരിയർ ഒരു സ്വകാര്യ വിമാന കമ്പനി തന്നെയാണ്.

അതിന് രാജ്യത്ത് വിമാന സർവീസ് നടത്താൻ കുത്തകാവകാശമോ (monopoly/exclusive rights) മറ്റു കമ്പനികളെക്കാൾ അധിക പരിഗണനയോ മുൻഗണനയോ പ്രത്യേകമായ അവകാശങ്ങളോ നൽകുമ്പോൾ ആണ് അത് flag carrier ആവുന്നത്.

ലോകത്തെ വികസിത രാജ്യങ്ങൾക്കൊന്നും ഫ്ലാഗ് കാരിയറുകൾ ഇല്ല. കാരണം അവിടെയെല്ലാം ഒരു കമ്പനിക്കും ഒരു മേഖലയിലും കുത്തകാവകാശം ഇല്ലാത്ത മത്സരാധിഷ്ഠിതമായ ഫ്രീ മാർക്കറ്റ് വ്യവസ്ഥയാണുള്ളത്.

അമേരിക്കക്ക് ഔദ്യോഗിക ഫ്ലാഗ് കാരിയർ എയർ സർവീസ് ഇല്ല. പത്തോളം സ്വകാര്യ വിമാന കമ്പനികൾ മത്സരിച്ചു സർവീസ് നടത്തുകയാണ്. അമേരിക്കൻ എയർലൈൻസ് പലരും കരുതുന്നത് പോലെ അമേരിക്കയുടെ ദേശീയ വിമാന കമ്പനിയല്ല. നൂറ് ശതമാനം സ്വകാര്യ ഉടമസ്ഥതയിൽ ഉള്ള ഒരു എയർ സർവീസ് പ്രൊവൈഡറാണ്.

യു.കെയിലും ഔദ്യോഗിക എയർ സർവീസില്ല. ബ്രിട്ടീഷ് എയർവേസ്‌ 1987 വരെ മാത്രമാണ് സ്റ്റേറ്റിന്റെ ഉടമസ്ഥതയിൽ ആയിരുന്നത്. അതിന് ശേഷം സ്വകാര്യവത്കരിച്ചു. നിലവിൽ സ്‌പെയിനിലെ മാഡ്രിഡിൽ ഉള്ള ഇന്റർനാഷണൽ എയർലൈൻസ് ഗ്രൂപ്പ് എന്ന കമ്പനിക്ക് ആണ് ബ്രിട്ടീഷ് എയർവേസിന്റെ ഉടമസ്ഥാവകാശം.

ഫ്രാൻസിന്റേതായിരുന്ന എയർ ഫ്രാൻസിൽ ഇപ്പോൾ 18% മൈനോറിറ്റി ഷെയർ മാത്രമേ ഫ്രഞ്ച് സർക്കാരിനുള്ളൂ. ജർമനിയുടേത് ആയിരുന്ന ലുഫ്താൻസ 1994ൽ സ്വകാര്യവത്കരിക്കുകയും 1997ഓടെ മുഴുവൻ ഷെയറും ജർമൻ സർക്കാർ വിറ്റൊഴിവാക്കുകയും ചെയ്തു.

ഇസ്രയേലിന്റെ എൽ അൽ ഇസ്രായേൽ എയർലൈൻസ് 1% ഓഹരി മാത്രം ബാക്കി വെച്ച് 2004ൽ സ്വകാര്യവത്കരിച്ചു. ജപ്പാനിലെ ജപ്പാൻ എയർലൈൻസ് സർക്കാരിന് ഒരോഹരിയും വെയ്ക്കാതെ 1987ൽ പൂർണ്ണമായും സ്വകാര്യമാക്കി. കാനഡ 1989ൽ എയർ കാനഡ 100% സ്വകാര്യവത്കരിച്ചു.

ഇറ്റലി 19% ഷെയർ മാത്രം സർക്കാരിന്റെ കയ്യിൽ വെച്ച് അലിറ്റാലിയ 2008ൽ സ്വകാര്യവത്കരിച്ചു. സൗത്ത് കൊറിയ കൊറിയൻ എയർ പൂർണ്ണമായും സ്വകാര്യവത്കരിച്ചു.
എയർലൻഡ് എയർ ലിംഗ്സിനെയും അങ്ങനെ തന്നെ ചെയ്തു.

ഇങ്ങനെ നോക്കി പോയാൽ ലോകത്തെ പ്രമുഖ രാജ്യങ്ങൾ ഒക്കെ ഔദ്യോഗിക വിമാന സർവീസ് ഇല്ലാത്തവരോ പഴയ ഫ്ലാഗ് കാരിയറുകളെ പല കാലത്ത് സ്വകാര്യവത്കരിച്ചവരോ ആണ്. ഇന്ത്യ ഒന്നാമത്തെയോ രണ്ടാമത്തെയോ പോയിട്ട് ഇരുപതാമത്തെ പോലുമല്ല ആ പട്ടികയിൽ.

പിന്നെന്തിനാ സഖാക്കൾ ഇങ്ങനെ നുണ അടിച്ചു വിടുന്നത് എന്ന് ചോദിച്ചാൽ, നേരത്തെ പറഞ്ഞതാണ്. കേൾക്കുന്നവർക്ക് ഇത്തിരി നേരമെങ്കിലും ഒരല്പം മോഡി വിരുദ്ധത തോന്നിയാൽ അതായല്ലോ. ഇനി കേട്ടവരിൽ ആരെങ്കിലും അവരെ പോലെ ഒരന്വേഷണവും പരിശോധനയും കൂടാതെ കേട്ടതപ്പാടെ വിശ്വസിച്ചു രോഷം കൊള്ളുന്നവർ ആണെങ്കിൽ അവർക്കൊരു അണിയും അധികം ആയല്ലോ. അത്രയൊക്കെയേ ഉള്ളൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button