KeralaLatest NewsNews

ചുരുക്കിപ്പറഞ്ഞാല്‍ എന്തെങ്കിലും എവിടെനിന്നെങ്കിലും വായിച്ചാല്‍ പോരാ സോഴ്‌സുകളും പ്രധാനമാണ്

ഡോക്ടര്‍മാര്‍ വായിക്കണം എന്ന് ഉപദേശിച്ചുകൊണ്ട് ടി.പി സെന്‍ കുമാര്‍ ഇട്ട പോസ്റ്റിന് മറുപടിയുമായി നെല്‍സണ്‍ ജോസഫ്. കൊറോണ വൈറസും താപനിലയുമായുള്ള ബന്ധം സ്ഥാപിക്കാന്‍ പ്രധാനമായിട്ടും രണ്ട് കാര്യങ്ങളാണ് സെന്‍കുമാര്‍ ഉപയോഗിക്കുന്നതെന്നും അതില്‍ ഒന്ന് അമേരിക്കന്‍ പ്രസിഡന്റ് അത് പറഞ്ഞിട്ടുണ്ടെന്നും രണ്ടാമതായി നാല് ലിങ്കുകളാണ്. ഇതിന്റെ സത്യാവസ്ഥയെന്താണെന്നാണ് നെല്‍സണ്‍ ജോസഫ് പറയുന്നത്.

വലിയ സ്ഥാനത്തിരിക്കുന്ന ഒരാള്‍ ഒരു കാര്യം പറഞ്ഞതുകൊണ്ട് അത് വസ്തുതയാണ് എന്ന തെറ്റിദ്ധാരണയാണെന്നും അതിനുള്ള ഉദാഹരണങ്ങളാണ് കൊറോണ വൈറസിനെതിരെ യോഗയും ഗോമൂത്രവും വരെ പറഞ്ഞ എം.എല്‍.എയും മുഖ്യമന്ത്രിയുമെല്ലാമെന്നും അദ്ദേഹം പറയുന്നു.

നെല്‍സണ്‍ ജോസഫിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ;

ഡോക്ടര്‍മാര്‍ വായിക്കണം എന്ന് ഉപദേശിച്ചുകൊണ്ട് ടി.പി സെന്‍ കുമാര്‍ ഇട്ട പോസ്റ്റ് കണ്ടു.അത് ശരിക്കൊന്ന് പഠിക്കേണ്ടതാണ്.

കൊറോണ വൈറസും താപനിലയുമായുള്ള ബന്ധം സ്ഥാപിക്കാന്‍ പ്രധാനമായിട്ടും രണ്ട് കാര്യങ്ങളാണ് സെന്‍കുമാര്‍ ഉപയോഗിക്കുന്നത്.

1) അമേരിക്കന്‍ പ്രസിഡന്റ് അത് പറഞ്ഞിട്ടുണ്ട്.

ഇതിനെ ‘ Authority bias ‘ എന്ന് പറയും. അതായത് വലിയ സ്ഥാനത്തിരിക്കുന്ന ഒരാള്‍ ഒരു കാര്യം പറഞ്ഞു. അതുകൊണ്ട് അത് വസ്തുതയാണ് എന്ന തെറ്റിദ്ധാരണ.

സയന്‍സിന് മുന്നില്‍ അങ്ങനെ വലിപ്പച്ചെറുപ്പമൊന്നുമില്ല. അമേരിക്കന്‍ പ്രസിഡന്റായാലും ഇവിടെ ഇന്ത്യയിലിരിക്കുന്ന ഒരു സാധാരണ ഡോക്ടറായാലും ഒന്നുപോലെയാണ്. എവിഡന്‍സാണ് പ്രധാനം.

ഇനി, ഇന്ത്യയിലോട്ട് തന്നെ നോക്കിയാല്‍ ഈ വാദം എട്ട് നിലയില്‍ പൊട്ടാനേയുള്ളൂ.

കൊറോണ വൈറസിനെതിരെ യോഗയും ഗോമൂത്രവും വരെ പറഞ്ഞത് സാധാരണക്കാരായിരുന്നില്ല. എം.എല്‍.എയും മുഖ്യമന്ത്രിയുമായിരുന്നു.

2) പിന്നെ ഇട്ടിരിക്കുന്നത് നാല് ലിങ്കുകളാണ്. അതില്‍ ഒന്ന് മാത്രമാണ് സയന്റിഫിക് റിസര്‍ച്ച് പേപ്പറിലേക്കുള്ള ലിങ്ക്. അത് പോലും ഇപ്പൊഴത്തെ കൊറോണ – കോവിഡ് 19 നെക്കുറിച്ചല്ല – പത്ത് വര്‍ഷം മുന്‍പത്തെ സാര്‍സ് വൈറസിനെക്കുറിച്ചാണ്.

മറ്റ് മൂന്ന് ലിങ്കുകളും വാര്‍ത്തകളാണ്. അതില്‍ത്തന്നെ ഇന്ത്യയിലെ കാലാവസ്ഥയാണ് വൈറസ് പടരുന്നത് തടഞ്ഞത് എന്ന വാദം അവര്‍ ഉന്നയിക്കുന്നത് ആകെ 6 കേസുകള്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തിരുന്ന സമയത്താണ്.

അതിനു ശേഷം ഇപ്പോള്‍ കേസുകള്‍ 31ല്‍ എത്തി നില്‍ക്കുന്നു. ഇന്ത്യയില്‍ ലോക്കല്‍ ട്രാന്‍സ്മിഷനും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

ആധികാരികത ഇല്ലാത്ത വിവരങ്ങള്‍ക്ക് പൂജ്യമാണ് വില.

ചുരുക്കിപ്പറഞ്ഞാല്‍ എന്തെങ്കിലും എവിടെനിന്നെങ്കിലും വായിച്ചാല്‍ പോരാ സോഴ്‌സുകളും പ്രധാനമാണ്.

ആധികാരികമായ വിവരങ്ങള്‍ ലോകാരോഗ്യസംഘടനയുടെ വെബ് സൈറ്റുകളില്‍ നിന്നും സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോളിന്റെ വെബ് സൈറ്റുകളില്‍ നിന്നും ലോകാരോഗ്യ സംഘടന നിര്‍ദേശിച്ചിരിക്കുന്ന ട്വിറ്റര്‍ / ഫേസ്ബുക്ക് ഹാന്‍ഡിലുകളില്‍ നിന്നുമെല്ലാം ലഭ്യമാണ്.

ഇത് താരതമ്യേന ഒരു പുതിയ രോഗമാണ്. പല കാര്യങ്ങളും പഠനവിധേയമാക്കി വരുന്നതേയുള്ളൂ

അങ്ങനെയൊരു സാഹചര്യത്തില്‍ ആധികാരികമല്ലാത്ത അവകാശവാദങ്ങള്‍ ഉന്നയിക്കരുത്

shortlink

Related Articles

Post Your Comments

Related Articles


Back to top button