KeralaLatest NewsNews

ചില്ലറ റിസ്‌ക്കൊന്നുമല്ല തലയിലെടുത്ത് വെക്കുന്നത്; കൊറോണ സ്ഥിരീകരിച്ചിട്ടും പൊങ്കാലയുമായി മുന്നോട്ട് പോകാനുള്ള നീക്കത്തെ ശക്തമായി എതിര്‍ത്ത് എഴുത്തുകാരന്‍ വൈശാഖന്‍ തമ്പി

തിരുവനന്തപുരം: കേരളത്തില്‍ കൊറോണ സ്ഥിരീകരിച്ചിട്ടും ആറ്റുകാല്‍ പൊങ്കാലയുമായി മുന്നോട്ട് പോകാനുള്ള നീക്കത്തിനെതിരെ എഴുത്തുകാരന്‍ വൈശാഖന്‍ തമ്പി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. സ്വബോധമുള്ള ആരും മറ്റൊരു ശബരിമലപ്രശ്നം ആഗ്രഹിക്കില്ല. അതിനാല്‍ വേണ്ടായെന്ന് മന്ത്രി പറയില്ല. എന്തായാലും ചില്ലറ റിസ്ക്കൊന്നുമല്ല തലയിലെടുത്ത് വെയ്ക്കുന്നത്. ഇതെഴുതുമ്പോള്‍ 3661 പേര്‍ കൊറോണ കാരണം മരണപ്പെട്ടിട്ടുണ്ട്. ഒരു ദൈവവും അതില്‍ ഇടപെട്ടതുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

Read also: കൊല്ലത്ത് കൊറോണ ലക്ഷണങ്ങള്‍ കണ്ടെത്തി; അഞ്ചുപേർ ഐസൊലേഷന്‍ വാര്‍ഡില്‍

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

പഴയൊരു കഥയുണ്ട്: ചതുരംഗം കണ്ടുപിടിച്ച ആള്‍ രാജാവിനെ അത് കാണിച്ചു. ഇത്രയും നല്ല കളി കണ്ടുപിടിച്ചതിന് എന്ത് പ്രതിഫലം വേണമെന്ന് രാജാവ് ചോദിച്ചു. ചതുരംഗത്തിന്റെ ആദ്യ കള്ളിയില്‍ ഒരു നെല്‍മണി, രണ്ടാമത്തെ കള്ളിയില്‍ രണ്ട്, മൂന്നാമത്തേതില്‍ നാല്, എന്നിങ്ങനെ 64 കള്ളികളിലും വെയ്ക്കാന്‍ പോന്നത്ര നെല്‍മണി മതിയെന്ന് അയാള്‍ പറഞ്ഞുവത്രേ. അത്ര നിസ്സാരമായ സമ്മാനത്തിന് പകരം സ്വര്‍ണമോ ഭൂമിയോ പോലെ കാര്യമായതെന്തെങ്കിലും ചോദിക്കാന്‍ രാജാവ് നിര്‍ബന്ധിച്ചെങ്കിലും അദ്ദേഹത്തിന് നെല്ല് മതിയായിരുന്നു. പക്ഷേ സമ്മാനം കൊടുക്കാന്‍ ശ്രമിച്ച ഉദ്യോഗസ്ഥര്‍ക്ക് കാര്യമടുത്തപ്പോഴാണ് കുരുക്ക് മനസിലായത്. 1, 2, 4, 8,… എന്നിങ്ങനെ പോയാല്‍ അറുപത്തിനാലാമത്തെ സംഖ്യയില്‍ പത്തൊന്‍പത് അക്കങ്ങളുണ്ടാകും. ആ രാജ്യത്തെ മൊത്തം നെല്ലുമെടുത്താലും അത്രയും വരില്ല!

വൈറസ് പകര്‍ച്ചയെക്കുറിച്ച്‌ പറയുമ്ബോള്‍ ഈ കഥ കൂടി ഓര്‍ക്കണം. വൈറസ് ബാധിച്ച ഒരാളില്‍ നിന്ന് രണ്ടുപേര്‍ക്ക് രോഗം പകരുന്നു എന്ന് കരുതുക. അതിലോരോരുത്തരും രണ്ട് പേര്‍ക്ക് എന്ന തോതില്‍ പകര്‍ച്ച സംഭവിച്ചാല്‍, ഇരുപത്താറാമത്തെ ഘട്ടം പകര്‍ച്ച കഴിയുമ്ബോള്‍ രോഗികളുടെ എണ്ണം ഏഴ് കോടിയുടെ അടുത്തെത്തും! കേരള ജനസംഖ്യയുടെ ഇരട്ടിയാണത്. ഒരുതരം ചെയിന്‍ റിയാക്ഷനാണവിടെ സംഭവിക്കുന്നത്. ഇനി ഒരാളില്‍ നിന്ന് മൂന്നുപേര്‍ക്ക് പകരുന്നു എന്ന് കണക്കാക്കിയാല്‍ ഇത്രേം പേര്‍ക്ക് കിട്ടാന്‍ ഇരുപത്താറിന് പകരം പതിനാറ് ഘട്ടം പകര്‍ച്ച മതിയെന്ന് കാണാം. അങ്ങനെയെങ്കില്‍ രോഗി ഒരു ബസ്സില്‍ കയറിയാലോ? ഒറ്റയടിയ്ക്ക് പല മടങ്ങ് കൂടുതല്‍ ആളുകള്‍ റിസ്ക്കിലാകുന്നു. അതിലൊരാള്‍ ബസ്സില്‍ നിന്നിറങ്ങി ഒരു തിരക്കുള്ള ഷോപ്പിങ് മാളിലേയ്ക്ക് കേറിയാലോ!?

വൈറസ് ബാധിച്ച ഓരോ വ്യക്തിയും പൊതുജനാരോഗ്യത്തിന്റെ കണ്ണില്‍ അപകടകാരിയാകുന്നത് ഇക്കാരണം കൊണ്ടാണ്. വായുവിലൂടെ പകരുന്ന രോഗങ്ങളെ സംബന്ധിച്ച്‌ രോഗി എത്രപേരുമായി ഇടപെടുന്നോ അത്രത്തോളം പേര് രോഗികളാകാന്‍ സാധ്യത തുറക്കുന്നു. അവര്‍ എങ്ങോട്ടൊക്കെ പോകുന്നോ അങ്ങോട്ടൊക്കെ വൈറസും പടരാന്‍ സാധ്യത വരുന്നു. ഒരു ഇന്റര്‍നാഷണല്‍ വിമാനത്തില്‍ എത്ര രാജ്യങ്ങളില്‍ നിന്നുള്ള ആളുകള്‍ ഉണ്ടാകുമെന്നോര്‍ക്കണം. അവര്‍ വിമാനത്തില്‍ നിന്നിറങ്ങി പല ദിക്കുകളിലേയ്ക്ക് പോകും, പലപ്പോഴും പല രാജ്യങ്ങളിലേയ്ക്ക്. ഇതാണ് പണ്ടുകാലത്തെ അപേക്ഷിച്ച്‌ ആധുനികയുഗത്തില്‍ ഇത്തരം വൈറസ് ബാധകളെ ഗൗരവകരമാക്കുന്നത്. ഉച്ചയ്ക്ക് തിരുവനന്തപുരത്ത് നിന്ന ആള്‍ രാത്രി ഡല്‍ഹിയിലായിരിക്കാം, പിറ്റേന്ന് റഷ്യയിലും. ഓരോയിടത്തും അവര്‍ക്കുചുറ്റും നൂറുകണക്കിനാളുകള്‍ ഉണ്ടാകും. അവരില്‍ പലരും ആദ്യത്തെയാളെപ്പോലെ തന്നെ സഞ്ചരിക്കുന്നുണ്ടാകും. ഫലമോ, നൊടിയിട മതി സംഗതി നിയന്ത്രണാതീതമായ ലെവലിലേയ്ക്ക് വളരാന്‍.

നിങ്ങള്‍ രോഗം ബാധിച്ച ആളാണെങ്കില്‍ നിങ്ങള്‍ പുറത്തേയ്ക്ക് നടത്തുന്ന ഓരോ ഇടപെടലും – പെട്ടിക്കടയില്‍ നിന്ന് നാരങ്ങാവെള്ളം കുടിക്കുന്നത്, ബന്ധുക്കളെ സന്ദര്‍ശിക്കുന്നത്, ബസ്സിലോ ടാക്സിയിലോ കേറുന്നത്,… – ഫലത്തില്‍ സാമൂഹ്യ ദ്രോഹമാണ്. രോഗം കൊടുക്കല്‍ മാത്രമല്ല, വാങ്ങലും അതേ ഫലം തന്നെ ചെയ്യും. കാരണം, വാങ്ങിയ ആള്‍ തന്നെയാണ് സ്വയമറിയാതെ ഒരു ചെയിന്‍ റിയാക്ഷന് തുടക്കമിടുന്നത്. അതുകൊണ്ട് വൈറസിനെ വഹിക്കാന്‍ സാധ്യതയുള്ള ഒരാളെങ്കിലും ഉണ്ടാകാന്‍ സാധ്യതയുള്ളിടത്തേയ്ക്ക് സ്വയം ചെന്നുകയറുന്ന ആളും സമാനമായ ദ്രോഹമാണ് ചെയ്യുന്നത്.

ഇറ്റലിയില്‍ നിന്ന് വൈറസുമായി വന്നിറങ്ങിയ മൂന്ന് പേര്‍ കേരളത്തില്‍ കുറേ യാത്ര ചെയ്തിട്ടുണ്ട്. അതിന്റെ ഫലമായി മറ്റ് രണ്ടു പേര്‍ക്ക് വൈറസ് ബാധിച്ചതായി ഉറപ്പിച്ചിട്ടുമുണ്ട്. ഏതാണ്ട് മൂവായിരം പേരെ ക്വാറന്റൈന്‍ ചെയ്യേണ്ട ഗതികേടിലാണ് ആ വകതിരിവില്ലായ്മ സര്‍ക്കാരിനെ കൊണ്ടെത്തിച്ചിരിക്കുന്നത്. പകര്‍ച്ചയുടെ ഏതെങ്കിലും ഘട്ടത്തില്‍ എവിടെങ്കിലും വച്ച്‌ അതേറ്റുവാങ്ങിയവര്‍ ഇനിയുമുണ്ടാകും. അവരിലാരും തന്നെ നാളെ പൊങ്കാലസ്ഥലത്ത് ഉണ്ടാകില്ല എന്നുറപ്പുള്ളവരാണോ കലവുമായി അവിടെ തള്ളിക്കയറുന്നത് എന്നറിയില്ല. വേണ്ടാന്ന് മന്ത്രി പറയില്ല, കാരണം സ്വബോധമുള്ള ആരും മറ്റൊരു ശബരിമലപ്രശ്നം ആഗ്രഹിക്കില്ലല്ലോ. എന്തായാലും ചില്ലറ റിസ്ക്കൊന്നുമല്ല തലയിലെടുത്ത് വെയ്ക്കുന്നതെന്നറിയുക. ഇതെഴുതുമ്പോള്‍ 3661 പേര്‍ കൊറോണ കാരണം മരണപ്പെട്ടിട്ടുണ്ട്. ഒരു ദൈവവും അതില്‍ ഇടപെട്ടതുമില്ല!

shortlink

Related Articles

Post Your Comments

Related Articles


Back to top button