Latest NewsNewsSaudi ArabiaGulf

സൗദിയിൽ 382 പേര്‍ക്ക് കൂടി കോവിഡ് ബാധ : അഞ്ച് മരണം

റിയാദ് : സൗദിയിൽ അഞ്ച് പേർ കൂടി ശനിയാഴ്ച്ച കോവിഡ് ബാധിച്ച് മരിച്ചു. . ജിദ്ദയിൽ മൂന്നു പേരും മക്കയിലും മദീനയിലും ഒരാൾ വീതവുമാണ് മരിച്ചത്. രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഇതോടെ 52 ആയി. പുതുതായി 382 പേരിൽ രോഗം സ്ഥിരീകരിച്ചു. ആകെ വൈറസ് ബാധിതരുടെ എണ്ണം 4,033 ആയി ഉയർന്നു, ഇതിൽ 67 പേർ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിലാണ് . 35 പേർ പുതുതായി സുഖം പ്രാപിച്ചു. രോഗമുക്തരുടെ എണ്ണം 720 ആയെന്നും ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദുൽ അൽഅലി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

തുടർച്ചയായി മക്കയിലാണ് ഏറ്റവും കൂടുതൽ പേര്‍ക്ക് രോഗം സ്ഥിരീകരിക്കപ്പെടുന്നത്. പുതിയ രോഗികളിൽ 131 പേർ മക്കയിൽ നിന്നാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ദീനയിൽ 95, റിയാദിൽ 76, ജിദ്ദയിൽ 50, ദമ്മാമിൽ 15, യാംബുവിൽ അഞ്ച്, സബ്ത് അൽഅലയ, ഹുഫൂഫ് മൂന്ന് വീതം, അൽഖോബാർ, ത്വാഇഫ്, മൈസാൻ, അൽഷംലി ഒരാൾ വീതം എന്നിങ്ങനെയാണ് പുതിയ രോഗികളുടെ ഇന്നത്തെ എണ്ണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Also read : വിഷം കലക്കിയെന്ന മുഖ്യമന്ത്രി പറഞ്ഞ ആ വാക്കുകള്‍ തന്നെ ഞെട്ടിച്ചു : പ്രതികരണവുമായി ഡോക്ടര്‍

യുഎഇയിൽ വീണ്ടും കോവിഡ് മരണം. നാല് പേർ കൂടി വൈറസ് ബാധിച്ച് മരിച്ചതായി ആരോഗ്യ–രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ മരണസംഖ്യ 20ആയി. കൂടാതെ ശനിയാഴ്ച പുതുതായി 376 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ രോഗ ബാധിതരുടെ എണ്ണം 3736ലെത്തി.170 പേരാണ് സുഖം പ്രാപിച്ചത്,  രോഗം ഭേദമായവരുടെ എണ്ണം 588 ആയി ഉയർന്നുവെന്നു ആരോഗ്യവക്താവ് ആരോഗ്യവക്താവ് ഡോ. ഫരീദ അൽ ഹൊസാനി പറഞ്ഞു.

കോവിഡ് 19ന് എതിരെ ശക്തമായ പ്രതിരോധ പ്രവർത്തനങ്ങളാണ് യുഎഇ സ്വീകരിക്കുന്നത്. രോഗം പടരുന്നത് തടയാൻ സ്വദേശികളും വിദേശികളും ഉൾപ്പെടെയുള്ളവർ സർക്കാർ സംവിധാനങ്ങളുമായി സഹകരിക്കണമെന്നും ഫരീദ അൽ ഹൊസാനി വ്യക്തമാക്കി. അതേസമയം, 20,000 പേരിൽ നടത്തിയ പരിശോധനയിലാണ് ഇത്രയും രോഗബാധിതരെ കണ്ടെത്താൻ സാധിച്ചത്. രോഗബാധിതർ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരാണ്. എല്ലാവരുടെയും ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നും ആവശ്യമായ ചികിൽസ നൽകുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.

Also read : മൂന്നു സംസ്ഥാനങ്ങൾ കൂടി ഡൌണ്‍ നീട്ടി: കൂടുതല്‍ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ കേന്ദ്രം നല്‍കും, നിയന്ത്രണങ്ങള്‍ ഇളവോടെ

ഖത്തറിൽ കോവിഡ് ബാധിതരുടെ എണ്ണം ആശങ്കാജനകമായി ഉയരുന്നു. ഇന്ന് 216പേർക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതോടെ, രാജ്യത്തെ രോഗികളുടെ എണ്ണം 2,728 ആയി ഉയര്‍ന്നു. ഇവരില്‍ 2,475 പേരാണ് ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 20 പേര്‍ കൂടി കോവിഡ് 19 വൈറസ് വിമുക്തമായതോടെ രോഗം ഭേദമായവരുടെ എണ്ണം 247 ആയി. 2,412 പേരിൽ കൂടെ പരിശോധന നടത്തിയതോടെ ഇതുവരെ പരിശോധനക്ക് വിധേയമായവരുടെ എണ്ണം 47,751 ആയി. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പരിശോധനക്ക് വിധേയമാകുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടെന്നു അധികൃതർ അറിയിച്ചു. അത്യാവശ്യകാര്യങ്ങള്‍ മാത്രം പുറത്ത് പോയാല്‍ മതിയെന്നും, പുറത്ത് പോയാലും സുരക്ഷിത അകലം പാലിക്കണമെന്നുമാണ് പൊതുജനാരോഗ്യ മന്ത്രാലയം നൽകുന്ന മുന്നറിയിപ്പ്.

മാനില്‍ പുതിയതായി 62 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് വൈറസ് ബാധിതരുടെ എണ്ണം 546 ആയി ഉയർന്നെന്നു ഒമാൻ ആരോഗ്യ മന്ത്രാലയം ഇന്ന് വാർത്താകുറിപ്പിലൂടെ അറിയിച്ചു. രാജ്യത്ത് ഇത് വരെ മൂന്ന് മരണമാണ് റിപ്പോർട്ട് ചെയ്തത്. 109 പേര്‍ രോഗമുക്തി നേടി. ഒമാനില്‍ കൊവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നവരില്‍ പകുതിയും വിദേശികളാണെന്നാണ് കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്.

അതേസമയം ഒമാനിൽകോവിഡ് 19 ബാധിതരുടെ എണ്ണം ഓരോദിവസം വര്‍ധിക്കുന്നതും വൈറസ്സിന്റെ പ്രഭവ സ്ഥാനം ‘മത്രാ’ പ്രവിശ്യ ആയതും മലയാളികളടക്കമുള്ള പ്രവാസികളെ ആശങ്കയിലാക്കുന്നു. മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ‘മത്രാ’ പ്രവിശ്യയില്‍ നിന്നും കൂടുതല്‍ കോവിഡ് കേസുകൾ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് മലയാളികളെ പ്രതിസന്ധിയിലാക്കുന്നുണ്ട്. എത്രയും പെട്ടന്ന് തങ്ങളെ നാട്ടിലേക്ക് എത്തിക്കണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്. ‘മത്രാ’ പ്രവിശ്യയില്‍ ഉള്‍പ്പെടുന്ന വാദികബീര്‍, ദാര്‍സൈത്, ഹാമാരിയ, റൂവി എന്നിവടങ്ങളില്‍ സ്ഥിരതാമസക്കാരായ വിദേശികളിൽ ഏറിയ പങ്കും ഇന്ത്യക്കാരാണ്. ഇതിൽ ഭൂരിഭാഗവും മലയാളികളാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button